വചന ചിന്ത

യേശു യെരുശലമിലേക്ക് വരികയാണ്… ബഹുപുരുഷാരം തന്നെ അനുഗമിക്കുന്നുണ്ട്…ജനത്തിരക്കുകളുടെ ഇടയിൽ യേശു ഒരു ചെറുകഴുതയെ കണ്ടിട്ട് അതിന്മേൽ കയറി!! (യോഹന്നാൻ 12:14).
ചെറുകഴുതപ്പുറത്തുള്ള യേശുവിന്റെ യാത്ര കാര്യമായ പ്രത്യേകതകൾ ഒന്നും കാഴ്ചക്കാരിൽ ഉളവാക്കിയില്ല…എന്നാൽ അഞ്ഞൂറാണ്ടുകൾക്ക് അപ്പുറം പഴക്കമുള്ള ഒരു ദൈവാലോചനയുടെ കൃത്യമായ നിറവേറൽ നടക്കുകയായിരുന്നു!!
“സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു” (സെഖ. 9:9).
യേശുവിന്റെ യെരുശലേമിലേക്കുള്ള സഞ്ചാരവഴിയിൽ ചെറുകഴുതകുട്ടിയെ അവനു കയറുവാൻ വിധം തയ്യാറാക്കി നിർത്തിയതാര്?…വന്നു കയറിയതാണെന്നും പാലസ്തീനിലും പരിസരപ്രദേശങ്ങളിലും മറ്റും അതു സാധാരണമാണെന്നും നാം പറയും…തികച്ചും സ്വാഭാവികം എന്നു നാം പറയുമ്പോൾ ദൈവീക അരുളപ്പാടുകളുടെ തെറ്റിക്കൂടായ്മ ഒരിക്കൽക്കൂടി തെളിയിക്കപ്പെടുകയായിരുന്നു !!
യെരുശലമിലേക്കുള്ള തന്റെ പുത്രന്റെ ഒടുവിലത്തെ യാത്ര ചെറുകഴുതപ്പുറത്തായിരിക്കേണം എന്ന് അഞ്ഞൂറ് വർഷങ്ങൾക്കു പിറകിൽ തന്റെ പ്രവാചകനിലൂടെ അരുളിച്ചെയ്ത ദൈവം അഞ്ഞൂറാണ്ടുകൾക്കിപ്പുറം കൃത്യമായി ചെറുകഴുതയെ ഒരുക്കി നിർത്തി…!!
പ്രവചിച്ചത് ദൈവത്തിന്റെ പ്രവാചകനും കേട്ടതു ദൈവശബ്ദവും ആണ് എന്നുറപ്പുണ്ടെങ്കിൽ എത്ര പഴക്കം ചെന്ന ആലോചനയും നിവർത്തിയാകും…അരുളപ്പാടുകളുടെ കാലം തികഞ്ഞുവരുമ്പോൾ കാര്യങ്ങളെല്ലാം കൃത്യമായി ഒരുങ്ങിവരും!!