വചന ചിന്ത

“അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ” (യൂദാ-വാക്യം19)
‘അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്ന് അവർ നിങ്ങളോട് പറഞ്ഞുവല്ലോ’ (യൂദാ18). അപ്പോസ്തലന്മാരായ പൗലോസും പത്രോസും മുൻകൂട്ടി പ്രസ്താവിച്ചതിനെ (അപ്പൊ.പ്രവ.20:30; 2തിമൊ.3:1-6; 2 തിമൊ. 4:3,4; 2പത്രോ.3:4) ഉദാഹരണമായി യൂദാ ചൂണ്ടിക്കാണിക്കുകയാണ് ഈ വാക്യത്തിൽ. ദൈവസഭയിൽ നുഴഞ്ഞുകയറുന്ന ഭക്തികെട്ട പരിഹാസികളുടെ പ്രവർത്തിയെയും സ്വഭാവത്തെയും മൂന്നു വിധത്തിൽ 19-ാം വാക്യത്തിൽ യൂദാ പരിചയപ്പെടുത്തുന്ന ആദ്യ വിഭാഗമാണ് ‘ഭിന്നത ഉണ്ടാക്കുന്നവർ’.
ക്രിസ്തുവാകുന്ന ശിരസ്സിന്റെ മാർമ്മിക ശരീരമാണ് ദൈവസഭ. ആ ശരീരത്തിലെ അവയവങ്ങളാണ് വിശുദ്ധന്മാർ. വിവിധ നിലയിലും പ്രവർത്തനത്തിലും അവയവങ്ങൾ പ്രവർത്തിക്കുകയും ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നതു പോലെ വിശുദ്ധന്മാർ വിവിധ നിലകളിൽ ദൈവസഭയിൽ ശുശ്രൂഷകൾ ചെയ്യുമ്പോൾ തന്നെ പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. കർത്താവാകുന്ന മുന്തിരി വള്ളിയിലെ കൊമ്പുകളാണ് വിശ്വാസികൾ. ക്രിസ്തുവിൽ എല്ലാവരും ഒന്നാണ്. ‘അപ്പം ഒന്നാകകൊണ്ട് പലരായ നാം ഒരു ശരീരമാകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ’ (1കൊരി.10:17).
ദൈവസഭയിലെ അഖണ്ഡതയ്ക്ക് ഭംഗം വന്നു കൂടാ. ഭിന്നിപ്പിക്കുന്നവർ ശിക്ഷാർഹരാണ്. വ്യക്തികൾ തമ്മിലും പ്രാദേശിക സഭകൾ തമ്മിലും തികഞ്ഞ ഐക്യതയിൽ വർത്തിക്കണം. ഏകന്റെ രക്തത്താൽ വീണ്ടും ജനിച്ച് ആഗോള വ്യാപകമായി നിലകൊള്ളുന്ന ദൈവസഭയുടെ ഓരോ കണ്ണികളാണ് വിശ്വാസികൾ. ഓരോരുത്തരും ജാതിയുടെയോ സംസ്കാരത്തിന്റെയോ ഭാഷയുടെയോ മറ്റേതിന്റെയെങ്കിലും പേരിലോ ദൈവസഭയെ ഭിന്നിപ്പിക്കുവാനും വെട്ടിമുറിക്കുവാനും പാടില്ലാത്തതാണ്. ദൈവസഭയെ വെട്ടി മുറിക്കുന്നവർ കർത്താവിന്റെ ശരീരത്തിനാണ് ക്ഷതം ഏൽപ്പിക്കുന്നത്. ഒരേ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുകയും ഒരേ അപ്പത്തിന്റെ അംശികളായിത്തീരുകയും ചെയ്ത സകല ഭാഷകളിലും സകല ജാതികളിലുംപെട്ടവർ ഒന്നായിരിക്കേണ്ടതിനു പകരം സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി അതിർ വര ഇടുന്നത് ദൈവീക ന്യായവിധിക്ക് കാരണമായിത്തീരും.
ദൈവസഭയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവരിൽ ദൈവത്തിന്റെ ആത്മാവല്ല വ്യാപരിക്കുന്നത്. ദൈവത്തിന്റെ ആത്മാവ് സ്നേഹത്തിന്റെയും ഐക്യതയുടെയും ആത്മാവാണ്. ദൈവസഭയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവർ നുഴഞ്ഞു കയറ്റക്കാരായ ദുരുപദേഷ്ടാക്കന്മാരും പൈശാചിക ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരുമാണ്. ദൈവ സ്നേഹത്തിൽ നിന്നും ഒരു ശക്തിക്കും ദൈവജനത്തെ വേർപിരിക്കുവാൻ കഴിയാതിരിക്കട്ടെ (റോമർ 8:35,38,39). ബാഹ്യ ശക്തികൾക്കൊന്നും ദൈവ സ്നേഹത്തിൽ നിന്നും ദൈവജനത്തെ വേർപിരിക്കുവാൻ കഴിയാതിരിക്കുന്നത് എന്തുകൊണ്ടാണ്? ‘നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തിരം ഇതിൽ ഒക്കെയും പൂർണ്ണ ജയം പ്രാപിക്കുന്നു’ (റോമ. 8.37).
നമ്മെ സ്നേഹിച്ചവന്റെ സ്നേഹം ഉള്ളിലുള്ളവർ ഭിന്നത ഉണ്ടാക്കുകയില്ല. ഭക്തികെട്ട പരിഹാസികളുടെ ഒന്നാമത്തെ ലക്ഷണമാണ് ഭിന്നിപ്പിക്കുക എന്നത്. അപ്പോസ്തലന്മാർ ഏതു കാര്യം മുൻകൂട്ടി പ്രസ്താവിച്ചോ ആ കാര്യം യൂദായുടെ കാലയളവിൽ സംഭവിച്ചു. എന്നാൽ ഇതൊരു അന്ത്യകാലമാണ്. ദൈവ വചനം, ദൈവസഭയുടെ ആത്മീക അവസ്ഥ, യെഹൂദ ജാതിയുടെ തളിർപ്പ്, പ്രാപഞ്ചിക ലക്ഷണങ്ങൾ ഇവയെല്ലാം ഇതൊരു അന്ത്യകാലമാണെന്ന് വ്യക്തമാക്കുന്നു. ദൈവജനത്തിന്റെ പ്രത്യാശ പുതുക്കപ്പെടേണ്ട സമയമാണിത്. ആദിമ നൂറ്റാണ്ടിലെ ഭക്തന്മാർക്ക് ഭക്തി കെട്ട പരിഹാസികളെക്കുറിച്ച് നൽകിയിരിക്കുന്ന മുന്നറിയിപ്പ് അന്ത്യകാലത്ത് എത്തിയിരിക്കുന്ന ജനത്തിന് എത്ര അന്വർത്ഥമായിരിക്കുന്നു!