വചന ചിന്ത

‘ഇവർ നിങ്ങളുടെ സ്നേഹ സദ്യകളിൽ മറഞ്ഞു കിടക്കുന്ന പാറകൾ…'(യൂദാ 12-ാം വാക്യം).
‘വിശ്വാസത്തിനു വേണ്ടി പോരാടുക’ എന്ന വലിയ സന്ദേശം മുഖ്യ പ്രമേയമാക്കി എഴുതപ്പെട്ടിട്ടുള്ള യൂദാ ലേഖനത്തിൽ വിവിധ സ്വഭാവത്തിലും രൂപത്തിലും ദൈവസഭയിൽ പ്രവേശിക്കുന്ന ദുരുപദേഷ്ടാക്കന്മാരെക്കുറിച്ചും നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. അത്തരത്തിൽ ഒരു കൂട്ടരെപ്പറ്റി ആലങ്കാരിക ഭാഷയിലുള്ള യൂദായുടെ വെളിപ്പെടുത്തലാണ് പ്രാരംഭത്തിൽ നൽകിയിരിക്കുന്ന വാക്യം.
ഏതാണ്ട് നാലാം നൂറ്റാണ്ട് വരെ ക്രിസ്തീയ സഭ കൂടി വരുമ്പോൾ ആചരിച്ചു വന്ന ഒരു ആചാരമായിരുന്നു സ്നേഹ സദ്യ (Love Feast). യേശുക്രിസ്തുവിന്റെ ശുശ്രൂഷാ കാലയളവിലും ഇപ്രകാരമുള്ള സദ്യ നടന്നിരുന്നു. യേശുക്രിസ്തുവും ഈ സ്നേഹ സദ്യകളിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട് (ലൂക്കൊ.14:12). ആദിമ നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ദേവാലയം നിഷേധിച്ചിരുന്നതിനാൽ അവർ വീടുകളിലും മറ്റുമായിരുന്നു കൂടി വന്നിരുന്നത്. അങ്ങനെ കൂടി വരുമ്പോൾ ആദ്യം അവർ സ്നേഹ സദ്യ ഭക്ഷിക്കുകയും തുടർന്ന് കർത്താവിന്റെ അത്താഴം ഭക്ഷിക്കുകയും ചെയ്യുക പതിവായിരുന്നു. ഗൃഹനാഥൻ ഒരുക്കി ക്ഷണിക്കപ്പെട്ടവർക്കു നൽകുന്നതു കൂടാതെ അവരവർ തങ്ങളുടെ ആഹാരവുമായി കടന്നുവരികയും എല്ലാവരും ചേർന്ന് ഭക്ഷിക്കുകയും ചെയ്യുന്ന രീതിയും അക്കാലത്തുണ്ടായിരുന്നു. ആത്മീയ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് ചെയ്തു വന്നിരുന്നത്. എന്നാൽ കാലക്രമേണ ധനികർ തങ്ങളുടെ ധനശേഷിക്കൊത്തവണ്ണം ആഹാരവും പാനീയവും കൊണ്ടു വരികയും എന്നാൽ, മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിനു പകരം അവർ തന്നെ ഭക്ഷിക്കുകയും ചെയ്തു തുടങ്ങി. ദരിദ്രരാവട്ടെ, ഭക്ഷിപ്പാനൊന്നുമില്ലാതെ വിശന്നിരിക്കുന്ന അവസ്ഥയും ഉണ്ടായി. ഇതിനെ പൗലോസ് ശക്തമായി തർജ്ജനം ചെയ്തു. ‘നിങ്ങൾ കൂടി വരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നത്. ഭക്ഷണം കഴിക്കയിൽ ഓരോരുത്തർ താന്താന്റെ അത്താഴം മുമ്പേ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരി പിടിച്ചും ഇരിക്കുന്നു. തിന്നുവാനും കുടിപ്പാനും നിങ്ങൾക്ക് വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു; ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ?’ (1കൊരി.11:20-22).
സദ്യയിൽ കിടക്കുന്ന ഒരു പാറക്കഷണം (ഭക്ഷണത്തിൽ മറഞ്ഞു കിടക്കുന്ന മണൽത്തരികൾ) സദ്യയുടെ ആസ്വാദ്യത നഷ്ടപ്പെടുത്തും. അത് മറഞ്ഞു കിടക്കുന്നതുകൊണ്ട് പ്രഥമദൃഷ്ട്യാ കാണുവാനും കഴിയുകയില്ല. ഇതുപോലെയാണ് നുഴഞ്ഞുകയറ്റക്കാരും. സ്നേഹം, ഐക്യത, കൂട്ടായ്മ ബന്ധം ഇവയൊക്കെ വെളിപ്പെടുത്തേണ്ട സ്നേഹ സദ്യകളിൽ മറഞ്ഞു കിടന്ന് പാറക്കഷണങ്ങൾ ആ സദ്യയുടെ ഉദ്ദേശ്യവും സന്തോഷവും തകർക്കുന്നതുപോലെ നുഴഞ്ഞുകയറ്റക്കാർ ദൈവസഭയിൽ മറഞ്ഞിരുന്ന് ദൈവസഭയുടെ ഐക്യതയെയും കൂട്ടായ്മ ബന്ധത്തെയും തകർത്തു കളയുന്നു. പെട്ടെന്ന് ഇവരെ കണ്ടെത്തുക പ്രയാസമാണ്. സമുദ്രത്തിൽക്കൂടി സഞ്ചരിക്കുന്ന കപ്പൽ അറിയാതെ കടലിൽ മറഞ്ഞു കിടക്കുന്ന പാറക്കൂട്ടത്തിൽ തട്ടി തകർന്നു പോകുന്ന അനുഭവം പോലെയാണിത്. ശുദ്ധ മന:സ്സാക്ഷി നഷ്ടപ്പെട്ടു പോയവരാണവർ. ‘ചിലർ നല്ല മന:സ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസ കപ്പൽ തകർന്നു പോയി’ (1തിമൊ.1:19).
എക്കാലത്തും നുഴഞ്ഞുകയറ്റക്കാർ ദൈവസഭയിൽ പ്രവേശിച്ചിട്ടുണ്ട്. അവർ സഭയുടെ ഐക്യത, ആത്മാവിന്റെ പ്രവർത്തനം ഇവയ്ക്ക് ക്ഷതമേൽപ്പിക്കും. ഇതിനെതിരെ ദൈവജനം ജാഗ്രത പുലർത്തണം. വിശുദ്ധ വചനത്തിലെ നിർമ്മല ഉപദേശങ്ങൾക്കെതിരെ വ്യാജ ഉപദേശങ്ങളുമായി നുഴഞ്ഞുകയറ്റക്കാർ പ്രവേശിക്കുമ്പോൾ നിർമ്മല സുവിശേഷ സത്യങ്ങൾ ഉയർത്തി ദൈവസഭയെ യഥാർത്ഥ പാന്ഥാവിൽ നയിക്കുവാൻ പരിശുദ്ധാത്മ ശക്തിയും ദൈവകൃപയും ആവശ്യമാണ്.
(ലേഖകന്റെ ‘സ്നേഹ സദ്യയിലെ പാറകൾ: യൂദാ ലേഖനം ഒരു വ്യാഖ്യാനം’ എന്ന ഗ്രന്ഥത്തിൽ നിന്നും)