ദൈവപ്രസാദം ലഭിച്ച ഹാബേലും ദൈവപ്രമാണം ലംഘിച്ച കയീനും

ആദ്യ മനുഷ്യരായ ആദാം-ഹവ്വ ദമ്പതിമാരുടെ ആദ്യത്തെ പുരുഷ പ്രജയായിരുന്നു കയീൻ. സ്ത്രീ പ്രസവിച്ച ആദ്യത്തെ മനുഷ്യൻ. ‘യഹോവയാൽ എനിക്കൊരു പുരുഷ പ്രജ ലഭിച്ചു’ എന്നാണ് കയീന്റെ ജനന സമയത്ത് ഹവ്വ പറഞ്ഞത് (ഉല്പ. 4:1). കയീന്റെ അനുജനാണ് ഹാബേൽ. കയീൻ കൃഷിക്കാരനും ഹാബേൽ ആട്ടിടയനും ആയിത്തീർന്നു. ഒരിക്കൽ ഇരുവരും യഹോവയ്ക്ക് വഴിപാട് (യാഗം) കഴിച്ചു. കയീൻ നിലത്തെ അനുഭവത്തിൽ നിന്നും ഹാബേൽ ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്നുമാണ് വഴിപാട് കഴിച്ചത്. യഹോവ ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല (ഉല്പ.4:4,5), എന്തുകൊണ്ട്? രണ്ടു പേരും സ്വന്ത അദ്ധ്വാനത്തിൽ നിന്നല്ലേ വഴിപാട് അർപ്പിച്ചത്? എന്തുകൊണ്ട് ഒരുവന്റെ വഴിപാടിൽ യഹോവ പ്രസാദിക്കുകയും മറ്റവന്റെ വഴിപാടിൽ പ്രസാദിക്കാതിരിക്കുകയും ചെയ്തു? എല്ലാ വഴിപാടുകളും സാക്ഷാൽ വഴിപാടായ യേശുക്രിസ്തുവിന്റെ കാൽവറി മരണത്തിനു നിഴലാണ്. കാൽവറി മരണമാകുന്ന വഴിപാട് അഥവാ യാഗം മനുഷ്യ വർഗ്ഗത്തിന്റെ പാപ പരിഹാരത്തിനുള്ള പകരം ബലിയായിരുന്നു. ആദം-ഹവ്വ ദമ്പതികളുടെ കല്പനാ ലംഘനത്തോടു കൂടി മനുഷ്യ വർഗ്ഗം മുഴുവനും പാപത്തിൽ പിറക്കുന്നവരായി തീർന്നു.’ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി, പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു’ (സങ്കീ.51:5). പാപത്തിൽ പിറക്കുന്ന മനുഷ്യന്റെ ചിന്തയും പ്രവർത്തനവും പാപത്തിലായിരിക്കും. ‘പാപത്തിന്റെ ശമ്പളം മരണമത്രെ’ (റോമ.6:23). ദൈവത്തിന്റെ നിയമമാണിത്. പാപം ചെയ്ത വ്യക്തി അതിന്റെ ശമ്പളം സ്വീകരിച്ചേ തീരൂ. അങ്ങനെ ആദാമ്യ വർഗ്ഗം മുഴുവനും പാപത്തിനും അതിന്റെ ശമ്പളമാകുന്ന മരണത്തിനും അധീനരായിത്തീർന്നു. ഇതിനൊരു പരിഹാരം ആവശ്യമാണ്. എന്താണ് ഇതിനുള്ള പരിഹാരം? ദൈവം തന്നെ പരിഹാരവും വിധിക്കുന്നു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ (എബ്രാ.9:22). ആ പാപവിമോചന രക്തച്ചൊരിച്ചിലാണ് കാൽവറിയിൽ ദൃശ്യമാകുന്നത്. ഇതിന്റെ നിഴലായിട്ടാണ് യഹോവയായ ദൈവം ഏദെനിൽ കുഞ്ഞാടിനെ അറുത്ത് അതിന്റെ തോൽ കൊണ്ട് ആദമിനും ഹവ്വയ്ക്കും ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ച് അവരുടെ നഗ്നത മറച്ചത് (ഉല്പ.3:21). മനുഷ്യ വർഗ്ഗത്തിന്റെ പാപത്തിന്റെ നഗ്നത മറയ്ക്കപ്പെടുന്നത് യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിൽ വിശ്വസിക്കുമ്പോൾ ലഭ്യമാകുന്ന രക്ഷാവസ്ത്രം ധരിക്കുമ്പോഴാണ്. ‘മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാ വസ്ത്രം ധരിപ്പിച്ച് നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു'(യെശ.61:10). പഴയ നിയമത്തിലെ വഴിപാടുകളെല്ലാം യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിന്റെ നിഴലുകളാണ്. അങ്ങനെയെങ്കിൽ രക്തം ചൊരിഞ്ഞുള്ള ഒരു വഴിപാടായിരിക്കണം ആരാധകൻ അർപ്പിക്കേണ്ടത്. കയീന്റെ യാഗത്തിൽ രക്തച്ചൊരിച്ചിൽ ഇല്ലാതിരുന്നതിനാലാണ് ദൈവം അവന്റെ വഴിപാടിൽ പ്രസാദിക്കാതിരുന്നത്. പിതാവായ ആദാമിൽ നിന്നും കയീനും ഹാബേലും നിശ്ചയമായും വഴിപാടിനെക്കുറിച്ചുള്ള പാഠം പഠിച്ചിട്ടുണ്ടാകണം. ദൈവത്തിന്റെ മകനായ ആദാമിനാകട്ടെ വഴിപാടിന്റെ കാഴ്ചപ്പാട് പ്രാപിച്ചത് തന്റെ പിതാവായ ദൈവത്തിൽ നിന്നുമായിരുന്നു. ഏദെനിൽ വച്ച് യഹോവയായ ദൈവം കുഞ്ഞാടിനെ അറുത്തതും അതിന്റെ തോൽകൊണ്ട് അവരുടെ നഗ്നത മറച്ചതും അവർ അനുഭവിച്ചവരാണ്. ഈ അനുഭവ പാഠം ആദാം തന്റെ മക്കൾക്ക് കൈമാറിയതിനാലാണ് ഹാബേൽ രക്തച്ചൊരിച്ചിലുള്ള വഴിപാട് കഴിക്കാനിടയായത്. ദൈവത്തിൽ നിന്നും ലഭിക്കുന്ന ദൈവീക സത്യങ്ങൾ തലമുറകൾക്ക് കൈമാറേണ്ടതാണ്. സഹോദരന്റെ പക്കൽ നിന്നും ഒരു ആടിനെ വാങ്ങി വഴിപാട് അർപ്പിക്കുന്നതിനു പകരം സ്വന്തം അദ്ധ്വാന ഫലത്തിൽ നിന്നും കൃഷിഫലം വഴിപാടായി അർപ്പിച്ചത് അത്ര വലിയ ഒരു പാതകമാണോ? അതെ, തീർച്ചയായും ദൈവ കോപത്തിനു ഇടയായ ഒരു പാപമാണത്. കയീൻ കർമ്മ മാർഗ്ഗത്തിന്റെ പ്രതിനിധിയാണ്. കർമ്മ മാർഗ്ഗത്താൽ രക്ഷപെടാം എന്നു വിശ്വസിക്കുന്നവരുണ്ട്. കർമ്മമാർഗ്ഗത്താലുള്ള രക്ഷ ദൈവ വചനാടിസ്ഥാനത്തിലുള്ളതല്ല. ‘ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു. ഞങ്ങളുടെ നീതി പ്രവർത്തികൾ കറ പിരണ്ട തുണി പോലെ’ (യെശ. 64:6). വിശ്വാസ മാർഗ്ഗത്തിലുള്ള നീതീകരണമാണ് ബൈബിൾ ഉദ്ഘോഷിക്കുന്ന രക്ഷാമാർഗ്ഗം. ‘എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല എന്ന് അറിഞ്ഞിരിക്കകൊണ്ട് നാമും ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ അല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽത്തന്നെ നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തുയേശുവിൽ വിശ്വസിച്ചു. ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ’ (ഗലാ. 2:16). കയീൻ ദൈവ പ്രമാണത്തെ ലംഘിച്ച് സ്വന്തം പ്രമാണമനുസരിച്ച് യാഗം കഴിച്ചത് യാദൃച്ഛികമായോ സാഹചര്യ സമ്മർദ്ദത്താലോ അല്ലായിരുന്നു. ദുഷ്ടനായ സാത്താൻ അവനിൽ കടന്ന് ചെയ്യിച്ച പ്രവർത്തിയായിരുന്നു. ‘കയീൻ ദുഷ്ടനിൽ നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ, അല്ല അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവർത്തി ദോഷവും സഹോദരന്റേത് നീതിയും ഉള്ളതു കൊണ്ടത്രെ’ (1യോഹ.3:12). കയീനിൽ വ്യാപരിച്ച ദുരാത്മവ്യാപാരം എന്താണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. അഹങ്കാരം നിമിത്തം തള്ളപ്പെട്ടുപോയ ലൂസിഫറിന്റെ ആത്മാവത്രെ കയീനിൽ പ്രവേശിച്ചത്. അവന്റെ ജോലി ദൈവത്തിന്റെ പ്രവർത്തിയെ തകർക്കുക എന്നതാണ്. യഹോവയായ ദൈവം കുഞ്ഞാടിനെ അറുത്ത് തോലെടുത്ത് ഉടുപ്പുണ്ടാക്കി ആദാമിനും ഹവ്വയ്ക്കും നൽകി അവരുടെ നഗ്നതയ്ക്ക് താൽക്കാലിക പ്രതിശാന്തി വരുത്തിയ ശേഷം വാഗ്ദത്ത മിശിഹായിൽ കൂടിയുള്ള നിത്യ പ്രതിശാന്തിയുടെ പ്രഖ്യാപനം നടത്തുകയുണ്ടായി. ‘ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാൽ തകർക്കും’ (ഉല്പ.3:15). തന്റെ അവസാനം സ്ത്രീയുടെ സന്തതിയിൽക്കൂടി ആയിരിക്കുമെന്ന് ദൈവത്തിന്റെ ഈ പ്രഖ്യാപനത്തിൽ നിന്നും സാത്താന് മനസ്സിലായി. എന്നാൽ അത് വിശുദ്ധ മറിയയിൽക്കൂടി ജനിക്കുവാൻ പോകുന്ന വാഗ്ദത്ത മശിഹ ആയിരിക്കുമെന്ന സത്യം സാത്താന് ഗ്രഹിപ്പാൻ കഴിഞ്ഞില്ലതാനും. അതുകൊണ്ട് അന്നുമുതൽ പിറക്കുന്ന സകല വിശുദ്ധ സന്തതികളെയും നശിപ്പിച്ച് ദൈവ പ്രവർത്തിയെ തടസ്സപ്പെടുത്തുവാൻ സാത്താൻ തന്ത്രം ഒരുക്കി. അതിന്റെ ഒന്നാമത്തെ കരുവായിരുന്നു ഹാബേൽ. എന്നാൽ ദൈവത്തിന്റെ പദ്ധതിയെ തകർക്കുവാൻ ഒരു ഹാബേലിനെ കൊന്നതുകൊണ്ടോ നൂറുകണക്കിനു വിശുദ്ധ സന്തതികളെ കൊന്നതുകൊണ്ടോ സാത്താന് കഴിഞ്ഞില്ല, കഴിയുകയുമില്ല. ദൈവം പ്രവർത്തിയിൽ ശക്തനും ആലോചനയിൽ വലിയവനുമത്രെ.