വചന ചിന്ത

വചന ചിന്ത

(1രാജാ. 17,19 അധ്യായങ്ങൾ)

ല്ലായിടത്തും പ്രശ്നം സമാനമായിരുന്നു; ഒരേ പ്രശ്നം, പക്ഷേ വ്യത്യസ്ത വഴികൾ!! കെരീത്തിൽ ഏലിയാവിന്റെ പ്രശ്നം വിശപ്പ്‌…! അവിടെ കരുതുവാൻ കാക്കയെ ഒരുക്കി!! സാരെഫാത്തിൽ ഏലിയാവിന്റെ പ്രശ്നം വിശപ്പ്‌…! അവിടെ കരുതുവാൻ വിധവ!! ചൂരച്ചെടിയുടെ തണലിലും വിഷയം വിശപ്പ്‌…! അവിടെ കരുതുവാൻ ദൂതനെത്തി!!

ഓരോ ഇടത്തും പ്രശ്ന പരിഹാരത്തിനായി വെവ്വേറെ സംവിധാനങ്ങൾ ദൈവം ഒരുക്കി.!! വിഷയം ദൈവം കൈകാര്യം ചെയ്യും, പക്ഷേ കെരീത്തിലെ കാക്ക സാരെഫാത്തിൽ കാണില്ല… കാക്കയും വിധവയും മരുഭൂമിയിൽ ചൂരച്ചെടിയിങ്കൽ ഉണ്ടാകില്ല. പ്രതിസന്ധികൾ ഒരുപക്ഷെ ആവർത്തിക്കും എന്നാൽ അതിനുള്ള പരിഹാരം ആവർത്തിക്കേണം എന്നില്ല…!!

ദീർഘമായ നാളുകൾ കാക്കയാൽ ഉള്ള കരുതൽ അനുഭവിക്കുമ്പോൾ കാക്കയാണ് പ്രശ്ന പരിഹാരകൻ….നാളെകളിൽ കാക്ക എത്തിയില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും എന്ന സ്ഥിതി എത്തി അപ്പമെത്തിക്കുന്ന കാക്കയിൽ കരുതൽ ഉറച്ചാൽ അങ്ങനെയുണ്ടാകാൻ ഇടയുള്ള ദുരന്തത്തെ ഒഴിവാക്കുവാൻ ദൈവമായി തന്നെ, ആവർത്തിക്കുന്ന പ്രതിസന്ധിക്കു ആവർത്തിക്കാത്ത കരുതൽ ഏർപ്പാടാക്കും… അടുത്ത ഇടത്തു വിധവയും ശേഷം ദൂതനും ആയിരിക്കും ദൈവമയക്കുക!!

ഒരു കരുതലിലും നമ്മുടെ മനസ്സുറച്ചു പോകരുത്….അപ്പവാഹകർ ആപേക്ഷികങ്ങൾ ആയിരിക്കും….കാക്കയും വിധവയും ദൂതനും മാറിമാറിവരും….കരുതലിന്റെ ഉറവിടം മാത്രമാണ് സ്ഥിരമായിട്ടുള്ളത്…..!!

കാക്കയും വിധവയും ദൂതനും ഒന്നും നമ്മുടെ ആത്മീകതയെയും ഭക്തിയെയും സ്വാധീനിക്കാതിരിക്കട്ടെ…!! പ്രശ്നങ്ങൾ നിരന്തരം ആവർത്തിക്കാം…. സ്ഥലം മാറിയാലും താമസം മാറിയാലും രാജ്യം മാറിയാലും കിടപ്പു മാറിയാലും അതേ പ്രശ്നങ്ങൾ പിന്തുടർന്നു എന്നു വരാം…. പക്ഷേ നിന്റെ പ്രശ്ന പരിഹാരത്തിനുള്ള ഉറവ വറ്റുന്നില്ല….

കാക്ക കേന്ദ്രീകൃതമായോ വിധവ കേന്ദ്രീകൃതമായോ ദൂത കേന്ദ്രീകൃതമായോ അല്ല നമ്മുടെ ദൈവീക കരുതൽ പുരോഗമിക്കുന്നത്…പകരം ഉറവ വറ്റാത്ത സ്വർഗ്ഗം കേന്ദ്രീകരിച്ചാണ് നമ്മുടെ വിഷയങ്ങൾ പരിഹരിക്കപ്പെടുന്നത്!!