ആശങ്ക രേഖപ്പെടുത്തി വീണ്ടും അമേരിക്ക

ആശങ്ക രേഖപ്പെടുത്തി വീണ്ടും അമേരിക്ക

തെറ്റായ വിവരങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തിലുള്ള ആരോപണങ്ങൾ എന്നും തികച്ചും പക്ഷപാതപരമാണ് അമേരിക്കയുടെ നിലപാടെന്നും ഇന്ത്യ

വാഷിങ്ടൺ ഡി.സി: മതപീഢനങ്ങളടക്കമുള്ള ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വീണ്ടും അമേരിക്ക. മനുഷ്യാവകാശ ബാധ്യതകളും പ്രതിബദ്ധതകളും ഉയർത്തിപ്പിടിക്കാൻ ഇന്ത്യയോട് ശക്തമായി ആവശ്യപ്പെടുന്നത് തുടരുമെന്നും യു.എസ്. വ്യക്തമാക്കി. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബറിൽ ന്യൂഡൽഹി സന്ദർശിക്കാനിരിക്കെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ ആണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക അറിയിച്ചത്. ബൈഡൻ തന്റെ ന്യൂഡൽഹി സന്ദർശന വേളയിൽ രാജ്യത്ത് നടക്കുന്ന ക്രിസ്ത്യൻ പീഡനങ്ങളെക്കുറിച്ച് ഇന്ത്യയോട് ചോദിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാത്യു മില്ലർ. ക്രിസ്തുമതം ഉൾപ്പെടെ ഏതു മതവിശ്വാസത്തിന് എതിരെയും ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന അടിച്ചമർത്തലിനെതിരെയും നിലപാട് സ്വീകരിക്കുന്നതാണ് അമേരിക്കൻ നിലപാടെന്നും ആദ്ദേഹം പറഞ്ഞു. ‘ജി 20’ ഉച്ചകോടിക്കായി അടുത്തമാസം ഇന്ത്യയിലെത്തുന്ന പ്രസിഡന്റ് ജോ ബൈഡൻ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവരുമായി ചർച്ചകൾ നടത്തുന്ന സാഹചര്യത്തിൽ അമേരിക്കൻ വിദേശകാര്യ വക്താവിന്റെ പ്രതികരണത്തിന് വലിയ പ്രാധാന്യമാണ് നിരീക്ഷകർ നൽകുന്നത്. പ്രത്യേകിച്ച് മണിപ്പൂർ കലാപങ്ങളുടെ പശ്ചാത്തലത്തിൽ.

മുൻകാലങ്ങളിൽ അമേരിക്ക ഇന്ത്യയുമായി മനുഷ്യാവകാശ പ്രശ്‌നം പതിവായി ഉന്നയിച്ചിട്ടുണ്ടെന്നും ഭാവിയിൽ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇടപഴകുന്ന രാജ്യങ്ങളുമായി ഞങ്ങൾ പതിവായി മനുഷ്യാവകാശ ആശങ്കകൾ ഉന്നയിക്കുന്നു, മുമ്പ് ഇന്ത്യയുമായി അങ്ങനെ ചെയ്തിട്ടുണ്ട്, ഭാവിയിലും ഞങ്ങൾ അങ്ങനെ ചെയ്യും. ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തെ ഞങ്ങൾ എതിർക്കുന്നുവെന്നും ഏത് മതവിഭാഗത്തിന്റെ പീഡനം ലോകത്ത് എവിടെ നടന്നാലും ഞങ്ങൾ എതിർക്കുന്നുവെന്നും ഞങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്- മില്ലർ പറഞ്ഞു. എന്നാൽ തെറ്റായ വിവരങ്ങളുടെയും തെറ്റായ ധാരണയുടെയും അടിസ്ഥാനത്തിലുള്ള ഇത്തരം ആരോപണങ്ങൾ ഇന്ത്യ മുമ്പ് ചവറ്റുകുട്ടയിൽ തള്ളിയിട്ടുണ്ട് എന്ന നിലയിലാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പേരിൽ ഇന്ത്യയെ വിമർശിക്കുന്ന മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ടിനെക്കുറിച്ച് കഴിഞ്ഞ മെയ് മാസത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടിരുന്നു. ചില യുഎസ് ഉദ്യോഗസ്ഥരുടെ പ്രചോദിതവും പക്ഷപാതപരവുമായ വ്യാഖ്യാനം ഈ റിപ്പോർട്ടുകളുടെ വിശ്വാസ്യതയെ കൂടുതൽ ദുർബലപ്പെടുത്താൻ മാത്രമേ സഹായിക്കൂ. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള അമേരിക്കൻ കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, മതസ്വാതന്ത്ര്യം ഹനിക്കുന്നതിൽ മുൻനിരയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, തികച്ചും പക്ഷപാതപരമാണ് അമേരിക്കയുടെ നിലപാടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.