പട്ടിണി കിടക്കാൻ ആഹ്വാനം: 58 മരണം

പട്ടിണി കിടക്കാൻ ആഹ്വാനം: 58 മരണം

നയ്റോബി: യേശുവിനെ കാണുന്നതിന് മരണം വരെ പട്ടിണി കിടക്കണമെന്ന ഭ്രാന്തമായ ഉപദേശം കേട്ട് അതുപോലെ ചെയ്ത 58 പേർ മരിച്ചു! സ്വർഗ്ഗത്തിലെത്താൻ ഉപവസിച്ചു മരിച്ചവരുടെ 58 മൃതദേഹങ്ങൾ കെനിയയിലെ ഷാകഹോല വനത്തിൽ നിന്നു പോലീസ് കണ്ടെടുത്തു. തീരദേശ പട്ടണമായ മലിൻഡിക്കു സമീപം ദ് ഗുഡ് ന്യൂസ് ഇന്റർനാഷനൽ ചർച്ച് നേതാവ് പാസ്റ്റർ പോൾ മക്കെൻസിയുടെ (Paul Makenzie Nthenge) ഉടമസ്ഥതയിലുള്ള 800 ഏക്കർ വനത്തിൽ നിന്നാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതിൽ 50 മൃതദേഹങ്ങൾ കൂട്ട കുഴിമാടങ്ങളിൽ നിന്നായിരുന്നു. മക്കെൻസിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരന്നു. യേശുവിനെ കാണാൻ മരണം വരെ ഉപവസിക്കാനുള്ള പാസ്റ്ററുടെ തെറ്റായ ആഹ്വാനം (ദുരുപദേശം-Cult) അനുസരിച്ച അനുയായികളുടേതാണ് മൃതദേഹങ്ങൾ എന്ന് പോലീസ് പറഞ്ഞു. ആളുകളെ കാണാതായ പരാതിയെ തുടർന്ന് പോലീസ് മെക്കൻസിയുടെ ആരാധനാ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പട്ടിണി കിടന്ന് അവശരായവരെ കണ്ടെത്തിയിരുന്നു. 29 പേരെ രക്ഷപ്പെടുത്തി. ഏപ്രിൽ 14-ന് മെക്കൻസി അറസ്റ്റിലായി. വനത്തിൽ വെള്ളിയാഴ്ച ആരംഭിച്ച തിരച്ചലിൽ ആഴം കുറഞ്ഞ ഒട്ടേറെ കുഴിമാടങ്ങൾ കണ്ടെത്തി. എല്ലാ കുഴിമാടത്തിലും കുരിശ് നാട്ടിയിരുന്നു. 112 പേരെ കാണാതായതായി കെനിയ റെഡ്ക്രോസ് സൊസൈറ്റിക്ക് പരാതി ലഭിച്ചിരുന്നു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മക്കെൻസിയെ 2019 ലും ഈ വർഷം മാർച്ചിലും അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനാൽ ഈ കേസുകൾ മുന്നോട്ടു പോയില്ല. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ മക്കെൻസിയെ ‘ഭീകര കുറ്റവാളി’ എന്ന് വിശേഷിപ്പിക്കുകയും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഭീകരവാദികൾക്ക് സമാനമാണെന്നും പറഞ്ഞു. സംഭവം കെനിയയിൽ ഞെട്ടലുണ്ടാക്കുകയും മതസംഘടനകൾക്കും സംഘടനകൾക്കും മേൽ സർക്കാർ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.