ഐക്യ ക്രിസ്ത്യൻ റാലി

ബാംഗ്ലൂർ: അശാന്തമായി തുടരുന്ന മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിൽക്കാനും നീതിക്കു വേണ്ടി സമ്മർദ്ദം ചെലുത്താനും എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യാനികളോട് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ആഹ്വാനം ചെയ്തു. ജൂലൈ 15 ന് കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെംഗളൂരുവിൽ നടന്ന ഐക്യ ക്രിസ്ത്യൻ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്നും സമാധാന അന്തരീക്ഷത്തിലേക്കു മണിപ്പൂരിനു തിരിച്ചുവരാൻ കഴിയുമെന്നും ആർച്ച് ബിഷപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഫ്രീഡം പാർക്കിൽ കർണാടക യുണൈറ്റഡ് ഫോറം ഫോർ ക്രിസ്ത്യൻ ഹ്യൂമൻ റൈറ്റ്സ് സംഘടിപ്പിച്ച റാലിയിൽ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. അസംബ്ലീസ് ഓഫ് ഗോഡ്, ഐപിസി, സ്വതന്ത്ര പെന്തെക്കോസ്ത് സഭകൾ, ബാപ്റ്റിസ്റ്റ്, ബിലീവേഴ്സ് ചർച്ച്, കത്തോലിക്കാസഭ, സി.എസ്.ഐ., ഫെഡറേഷൻ ഓഫ് ക്രിസ്ത്യൻ ചർച്ചസ്, യാക്കോബായ സഭ, ഓർത്തഡോക്സ് സഭ, ലുഥറൻ സഭ, മലങ്കര ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ, മെത്തൊഡിസ്റ്റ് സഭ, സെവൻത്ഡേ അഡ്വന്റിസ്റ്റ് തുടങ്ങി വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിൽ നിന്നും നേതാക്കൾ, കന്യാസ്ത്രീകൾ, പാസ്റ്റർമാർ, വിശ്വാസികൾ എന്നിവർ സമ്മേളനത്തിലും റാലിയിലും പങ്കെടുത്തു. ബാംഗ്ലൂർ പരിപാടി പ്രതിഷേധ മാർച്ചല്ലെന്നും മണിപ്പൂരിലെ ജനങ്ങൾക്ക് പിന്തുണ അറിയിക്കാനുള്ള ഐക്യദാർഢ്യ റാലിയാണെന്നും ആർച്ച് ബിഷപ്പ് മച്ചാഡോ വ്യക്തമാക്കി. അതിരൂപതയിൽ അഭയം തേടിയ മണിപ്പൂരിൽ നിന്നുള്ള യുവാക്കളെയും വിദ്യാർത്ഥികളെയും ഉൾക്കൊള്ളാനും അവർക്കു വിദ്യാഭ്യാസം നൽകാനും സാധ്യമായതെല്ലാം ചെയ്യാൻ അതിരൂപത മുൻകൈ എടുത്തിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകുകയും മുതിർന്നവർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർക്ക് നിവേദനം സമർപ്പിക്കുന്നു
മണിപ്പൂർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഗവർണർ തവർ ചന്ദ് ഗെലോട്ടിനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് അതിരൂപത പബ്ലിക് റിലേഷൻസ് ഓഫീസർ ജെ. എ കാന്തരാജ് പറഞ്ഞു. മണിപ്പൂരിൽ സംഘർഷത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സുഗമമാക്കുന്നതിനു വേണ്ടി ഗവർണർ തന്റെ പദവി ഉപയോഗിക്കണമെന്നും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കൊണ്ടുവരാനും വംശീയ അതിക്രമങ്ങൾ തടയാനും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നു. വംശീയ അക്രമത്തിൽ ഇതുവരെ 200-ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും 60,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജനക്കൂട്ടം 249 പള്ളികൾ കത്തിച്ചു- നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.