ക്രൈസ്തവ നേതാക്കൾക്ക് വിമർശനം

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ സംസാരിച്ച ഒരു ക്രൈസ്തവ നേതാവ് പോലും മണിപ്പൂർ കലാപത്തെക്കുറിച്ച് ഒരക്ഷരം പറയാതിരുന്നത് പ്രതിഷേധാർഹമെന്ന് സാമൂഹിക പ്രവർത്തകർ. യു.പി യിൽ വ്യാജ കേസുകൾ ചുമത്തി പാസ്റ്റർമാരെ ജയിലിലാക്കുന്നുവെന്നും വിമർശനം
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ക്രൈസ്തവ സഭാ പ്രതിനിധികളുടെ യോഗത്തിൽ മണിപ്പൂർ കലാപം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകാതിരുന്നതിൽ സാമൂഹിക പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. മണിപ്പൂരിൽ ക്രിസ്തീയ ദേവാലയങ്ങൾ കത്തിച്ച വർഷംതന്നെ ന്യൂനപക്ഷ സമുദായ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് വിരോധാഭാസമാണെന്ന് ക്രിസ്ത്യൻ സമുദായ പ്രതിനിധികളും ആക്റ്റിവിസ്റ്റുകളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. വംശീയ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കണ്ടെത്താനായില്ല. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന അപൂർവാനന്ദ്, ജോൺ ദയാൽ, മീനാക്ഷി സിങ്, സിസ്റ്റർ മേരി സ്കറിയ, ഷബ്നം ഹാഷ്മി എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്. ഉച്ചവിരുന്നിൽ സംസാരിച്ച ഒരു ക്രൈസ്തവ നേതാവ് പോലും മണിപ്പൂർ കലാപത്തെക്കുറിച്ച് ഒരക്ഷരം പറയാതിരുന്നത് പ്രതിഷേധാർഹമാണ്. ന്യൂനപക്ഷ നേതാക്കളെ ക്രിസ്മസ് പോലെയുള്ള ദിനങ്ങളിൽ വീട്ടിൽ വിളിക്കാൻ പ്രധാനമന്ത്രിക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾ മറക്കരുതെന്നും ഇവർ പറഞ്ഞു. സഭകൾക്കു വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്.സി.ആർ.എ ലൈസൻസുകൾ വൻതോതിൽ കേന്ദ്രം പിൻവലിക്കുകയും അന്വേഷണ ഏജൻസികളെ ബിഷപ്പുമാർക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നതായും ഇവർ ആരോപിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം നിരവധി പള്ളികളുടെയും കീഴിലുള്ള സംഘടനകളുടെയും ലൈസൻസ് സർക്കാർ റദ്ദാക്കി.
ഉത്തർപ്രദേശിൽ പിറന്നാൾ ആഘോഷമോ ഞായറാഴ്ച പ്രാർത്ഥനയോ സംഘടിപ്പിച്ചതിന്റെ പേരിൽ പോലും നൂറോളം പാസ്റ്റർമാരെ മതപരിവർത്തനം എന്ന കുറ്റം ചാർത്തി ജയിലിലാക്കിയെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
2023 മേയ് ആദ്യം മുതൽ മെയ്തേയി സമുദായവും ഗോത്രവർഗ കുക്കികളും തമ്മിലുള്ള വംശീയ അക്രമത്തിൽ 200ലധികം പേർ കൊല്ലപ്പെടുകയും 60,000ത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. മണിപ്പൂരിലെ മലയോര ജില്ലകളിൽ താമസിക്കുന്ന കുക്കികളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. മണിപ്പൂരിൽ വിവിധ സഭകൾ നടത്തുന്ന അഭയാർഥി ക്യാമ്പുകളിൽ 50,000 കുക്കി, സോ വിഭാഗം ജനങ്ങൾ കഠിനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നതായും ക്രിസ്തീയ പ്രതിനിധികൾ കൂട്ടിച്ചേർത്തു.