ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിന് സ്കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ചു

ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിന് സ്കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ചു

മുംബൈ: പൂനെ ഡി.വൈ. പാട്ടീല്‍ സ്‌കൂളിൽ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിനെതുടർന്ന് പ്രിന്‍സിപ്പാള്‍ അലക്‌സാണ്ടര്‍ കോട്‌സിനെ ഹിന്ദു പ്രവര്‍ത്തകര്‍ ആക്രമിച്ചു. പൂനെയിലെ തലേഗാവ് ദബാഡെ ഏരിയയിലെ സ്കൂൾ വളപ്പിൽ പ്രിൻസിപ്പലിനെ ഹിന്ദുത്വ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നിരുന്നു. തങ്ങളുടെ മക്കളെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പല രക്ഷിതാക്കളും ഹിന്ദുത്വ പ്രവര്‍ത്തകരോട് പരാതിപ്പെട്ടതിനെ തുടർന്നാണ് മർദ്ദനം. ‘ഹർ ഹർ മഹാദേവ്’ എന്ന് ആക്രോശിച്ച് പ്രവർത്തകർ പിന്തുടരുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രിൻസിപ്പലിനെ വസ്ത്രങ്ങൾ കീറിയ ശേഷവും ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ‌ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ നൂറോളം വരുന്ന സംഘം സ്കൂളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തലേ​ഗാവ് പൊലീസ് അറിയിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.