സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ത്യൻ ജീവിത രീതിയ്ക്കും സംസ്കാരത്തിനും സ്വവർഗ്ഗവിവാഹം എതിരാണെന്നും സ്വവർഗ്ഗ വിവാഹത്തിനു നിയമപരമായ സാധുത നൽകരുതെന്നുമാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന ഉറച്ച നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്. ഭർത്താവ്, ഭാര്യ, അവർക്കുണ്ടാകുന്ന കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തോടു ചേരുന്നതല്ല സ്വവർഗ വിവാഹമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ലെന്നും വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ലെന്നും ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിനുള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലം പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിൽ സ്വർവർഗ ലൈംഗിക ബന്ധം ഉൾപ്പടെയുള്ളവ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയെങ്കിലും സ്വവർഗ വിവാഹത്തിനു സാധുത ലഭിക്കാനുള്ള മൗലികാവകാശം ഹർജിക്കാർക്ക് അവകാശപ്പെടാനാവില്ലെന്നാണു കേന്ദ്രത്തിന്റെ വാദം. സ്വവർഗ വിവാഹം അംഗീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമപ്പുറം കുടുംബപരമായ വിഷയങ്ങളുണ്ട്. ഇത്തരം വിവാഹങ്ങൾക്കു സാധുത നൽകുന്നത് വലിയ സങ്കീർണ്ണതകൾക്കു വഴിവച്ചേക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്. സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണു സുപ്രീം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്. ഹർജികൾ ഇന്നു പരിഗണിക്കും.
ഹ്യൂമൻ റൈറ്റ്സ് ക്യാംപെയ്ൻ ഫൗണ്ടേഷന്റെ കണക്ക് പ്രകാരം 32 രാജ്യങ്ങളിൽ സ്വവർഗ വിവാഹം നിയമപരമാണ്. അർജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, ബൽജിയം, ബ്രസീൽ, കാനഡ, ചിലെ, കൊളംബിയ, കോസ്റ്ററിക്ക, ഡെൻമാർക്ക്, ഇക്വഡോർ, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഐസ് ലനഡ്, അയർലൻഡ്, ലക്സംബർഗ്, മാൾട്ട, മെക്സിക്കോ, നെതർലൻഡ്സ്, ന്യൂസീലൻഡ്, നോർവെ, പോർച്ചുഗൽ, സ്ലൊവേനിയ, ദക്ഷിണാഫ്രിക്ക, സ്പെയ്ൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ, ബ്രിട്ടൻ, യു.എസ്., യുറഗ്വായ് എന്നീ രാജ്യങ്ങളിലാണ് സ്വർവഗ വിവാഹം നിയമ സാധുത നൽകിയിരിക്കുന്നത്.