കൺവൻഷൻ

കൺവൻഷൻ

ഉദയ്പൂർ (രാജസ്ഥാൻ): ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭകളിൽ ഒന്നായ രാജസ്ഥാൻ പെന്തകോസ്തൽ ചർച്ച് വജ്ര ജൂബിലി നിറവിൽ. ചരിത്ര വഴികളിൽ 60 വർഷങ്ങൾ പിന്നിടുന്ന സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കൺവൻഷനും ജൂൺ 22-25 വരെ സഞ്ചയ് പാർക്കിലുള്ള ചർച്ച് കോമ്പൗണ്ടിൽ നടക്കും. പാസ്റ്റർമാരായ എബി ഐരൂർ, സലീംഖാൻ എന്നിവർ കൺവൻഷനിൽ വചനം പ്രസംഗിക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങളാണ് സഭ ലക്ഷ്യമിടുന്നത്. സഭയുടെ സീനിയർ പാസ്റ്റർ ഡോ. പോൾ മാത്യൂസിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
മരുഭൂമിയുടെ അപ്പോസ്തോലൻ എന്ന അപരനാമത്തിൽ അറിയപ്പെട്ട ഡോ. മാത്യു 1963 ൽ തുടക്കം കുറിച്ച ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ചിനോടു അഫിലിയേറ്റു ചെയ്താണ് രാജസ്ഥാൻ പെന്തകോസ്തൽ ചർച്ചിന്റെ പ്രവർത്തനം.
പാസ്റ്റർ പി.എം ഫിലിപ്പിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന കോട്ടയം ശാലോം ബൈബിൾ സ്കൂളിലെ വേദപഠനം പൂർത്തിയാക്കിയ തോമസ് മാത്യു തന്റെ കർമ്മഭൂമി ഉത്തരേന്ത്യയാണെന്ന് തിരിച്ചറിഞ്ഞു. പാസ്റ്റർ പി.എം ഫിലിപ്പ് നൽകിയ യാത്രക്കൂലിയായ 100 രൂപയുമായി പുറപ്പെട്ട തോമസ് മാത്യു രാജസ്ഥാനിലെ ഉദയ്പൂരിൽ എത്തിയപ്പോൾ രണ്ട് രൂപയാണ് ബാക്കി ഉണ്ടായിരുന്നത്.
അശോക് നഗറിലെ ഒറ്റമുറി വീട്ടിൽ ഇടുങ്ങിയ മുറിക്കുള്ളിൽ ചുരുക്കം ചില ആളുകളുമായി വിശ്വാസത്താൽ ആരംഭിച്ച പ്രവർത്തനമാണ് രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച് (ആർ. പി. സി). കാലാസ്ഥയുടെ പ്രതികൂലങ്ങൾ വകവെയ്ക്കാതെ കാൽനടയായും സൈക്കിളിലുമായി നടത്തിയ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾക്ക് സഭാ വളർച്ചക്ക് ആക്കം കൂട്ടി. ഇന്ന് വിവിധ ഭാഷ-ഗോത്രവിഭാഗങ്ങളിൽ നിന്നായി ആയിരത്തിൽ അധികം വിശ്വാസികൾ കൂട്ടായ്മകളിൽ പങ്കെടുത്തു വരുന്നു. പാസ്റ്റർ തോമസ് മാത്യൂസിനോടൊപ്പം സഹധർമ്മിണി മേരി മാത്യൂസിന്റെ സമർപ്പിതമായ പ്രവർത്തനങ്ങൾ സഭയുടെ വളർച്ചക്ക് ഏറെ സഹായമായിട്ടുണ്ട്. സുവിശേഷവേല രാജസ്ഥാനിന് പുറത്തേക്ക് വ്യാപിച്ചപ്പോൾ ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് എന്ന സഭക്ക് പാസ്റ്റർ തോമസ് മാത്യൂസ് രൂപം നൽകി. ആർപിസി പ്രസ്തുത സഭയോട് അഭിലിയേറ്റ് ചെയ്തെങ്കിലും ഇപ്പോഴും സഭയുടെ അസ്തിത്വം നിലനിർത്തി പോരുന്നു.