സി എൻ ഐ സഭയ്ക്കും വനിതാ ബിഷപ്

സിഎസ്ഐ സഭയ്ക്കു പിന്നാലെ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും (സിഎൻഐ) ആദ്യ വനിതാ ബിഷപ്പിനെ നിയമിച്ച് ചരിത്രമെഴുതി
ന്യൂഡല്‍ഹി: ചരിത്ര നീക്കവുമായി ചർച്ച് ഓഫ് നോർത്ത് ഇന്ത്യ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎൻഐ സഭയുടെ ആദ്യ വനിതാ ബിഷപ്പായി റവ. വയലറ്റ് നായക് (55) സ്ഥാനമേറ്റു. ഡൽഹിയിലെ സിഎൻഐ ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങിലാണ് റവ. വയലറ്റ് നായക് ബിഷപ്പ് ആയി ചുമതലയേറ്റത്. ഒഡീഷയിലെ ഫൂൽബനി മഹാ ഇടവക ബിഷപ്പായാണ് നിയമനം.
സിഎൻഐ രൂപീകരിച്ച് 54 വർഷങ്ങൾ ശേഷമാണ് ഒരു വനിത ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്. 2008-2010 കാലഘട്ടത്തിൽ ഒഡീഷയിൽ ക്രിസ്ത്യാനികൾക്കെതിരെ വർഗീയ കലാപം നടന്ന കാണ്ഡമാല്‍ ജില്ലയിലാണ് ഫൂൽബനി രൂപത. പ്രദേശത്തെ സമാധാന ശ്രമങ്ങൾക്കും ഐക്യത്തിനും മുൻകൈയെടുത്ത ആത്മീയ നേതാവാണ് വയലറ്റ് നായക്.
22 വർഷമായി സഭയുടെ ഭാഗമായ വയലറ്റ് സെറാംപൂർ യൂണിവേഴ്സിറ്റിയുടെ ബി.ഡി ബിരുദധാരിയാണ്. 2001 മുതൽ ഫുൽബാനി മഹാ ഇടവകയിലെ പുരോഹിതയാണ്. സമീർ സാഹുവാണ് ഭർത്താവ്.
സിഎസ്ഐ സഭയാണ് ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിഎസ്ഐ സഭയുടെ ആന്ധ്രയിലെ നന്ദ്യാൽ മഹാ ഇടവക ബിഷപ്പായി 2013ൽ പുഷ്പ ലളിത സ്ഥാനമേറ്റ് ഒരു പതിറ്റാണ്ടിന് ശേഷമാണ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലും വനിത ബിഷപ്പ് എത്തുന്നത്.
1996ൽ ആന്ധ്രയിൽ ഗുഡ് സമരിറ്റൻ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിന്റെ ബിഷപ്പായി ഡോ. അലിവേളി കടാക്ഷമ്മയെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ കുറച്ചു പള്ളികളേ ഈ സഭയ്ക്കുണ്ടായിരുന്നുള്ളൂ; വിശ്വാസികളും.
23 സംസ്ഥാനങ്ങളിലും 6 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി സിഎൻഐയ്ക്ക് 28 മഹാ ഇടവകകളും 4,500ലധികം ഇടവകകളും 22 ലക്ഷം വിശ്വാസികളുമുണ്ട്. 2,253 പുരോഹിതരിൽ 61 പേർ വനിതകളാണ്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് അടക്കം സിഎൻഐ സഭയുടെ കീഴിലാണ്. ഡൽഹിയാണ് ആസ്ഥാനം.