അനുസ്മരണം

അനുസ്മരണം

‘ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദം കേട്ടു; അത് പറഞ്ഞത്: എഴുതുക; ഇന്നു മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവർത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു’ (വെളി. 14:13).

ട്ടനവധി മധുരിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിക്കുന്നതാണ് പ്രിയ ജേക്കബ് കുട്ടിയുടെ പൂർവ്വകാല ജീവിതം. 1980-കളുടെ അവസാനത്തിലാണ് ഇല്ലിവളവിൽ സുവിശേഷത്തിൻ്റെ സാക്ഷ്യം വഹിപ്പാൻ അവസരമുണ്ടായത്. പര്യാത്ത് ബേബിച്ചായൻ്റെ ഭവനത്തിലെ ഒരു പ്രാർത്ഥനായോഗത്തിൽ സംബന്ധിച്ചതോടെയാണ് അതിന് തുടക്കം കുറിച്ചത്. തുടർന്ന് പരിസര പ്രദേശത്തെ ഒട്ടനവധി ഭവനങ്ങളുമായി കൂട്ടായ്മ ബന്ധം സ്ഥാപിക്കുവാൻ ദൈവം കൃപ നൽകി. അതിലൊരു ഭവനമായിരുന്നു വല്യൂഴത്തിലെ ഭവനം. പ്രിയ അപ്പച്ചനും അമ്മച്ചിയും വിശ്വാസമാർഗ്ഗം സ്വീകരിപ്പാനും ദൈവസഭയുട ഭാഗമായിത്തീരുവാനും ദൈവം കൃപയരുളി. അതോടൊപ്പം തന്നെ അവരുടെ മക്കളും. പ്രിയ മക്കളുടെ ആത്മീയ ജീവിതത്തിന്റെ വളർച്ചയ്ക്കു ഒരു പങ്കു വഹിപ്പാൻ ഇടയായതിൽ ദൈവത്തെ സ്തുതിക്കുകയും ദൈവസന്നിധിയിൽ നന്ദിയുള്ളവനായുമിരിക്കുന്നു.

 ഇപ്പോൾ കർത്തൃസന്നിധിയണഞ്ഞ പ്രിയ ജേക്കബ്കുട്ടിയെ നന്നാ ചെറുപ്പത്തിൽ വച്ചു തന്നെ പരിചയപ്പെടുവാനും തിരുവചന സത്യങ്ങൾ പഠിപ്പിക്കുവാനും ഇടയായത് നന്ദിയോടെ ഓർക്കുന്നു. വളരെ സൗമ്യനും ശാന്തനുമായിരുന്ന അദ്ദേഹത്തിൻ്റെ പുഞ്ചിരിക്കുന്ന മുഖം ഇന്നും മായാതെ മനസ്സിൽ തിളങ്ങി നിൽക്കുന്നു.

 ചില വർഷങ്ങളായി അദ്ദേഹം ശാരീരിക ക്ലേശങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ഒരു സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നാൽ ദൈവത്തിൻ്റെ സമയമായപ്പോൾ നിത്യതയിൽ ചേർക്കപ്പെടുകയാണുണ്ടായത്. 

വേർപാട് തികച്ചും ദുഃഖകരം തന്നെ. എന്നാൽ ജേക്കബ് കുട്ടി നമ്മെ വിട്ടുപോയത് എവിടേക്കാണ് എന്നത് വേർപാടിൻ്റെ തീവ്രത കുറയ്ക്കുന്നു എന്നു മാത്രമല്ല ഒരു ഉറച്ച പ്രത്യാശകൂടി നൽകുന്നു. വെളി. 14: 13-ൽ കാണുന്നതുപോലെ ജേക്കബ് കുട്ടി കർത്താവിൽ മരിച്ചതിനാൽ തികച്ചും ഭാഗ്യവാൻ തന്നെ. അതെ, അതൊരു ഭാഗ്യകരമായ അനുഭവമാണ്, അത് ശ്രേഷഠമാണ്. ആ പ്രത്യശയാൽ നമ്മുടെ ഹൃദയം നിറയട്ടെ, ധൈര്യപ്പെടുമാറാകട്ടെ. പ്രിയപ്പെട്ടവൻ്റെ ദേഹവിയോഗത്തിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെയും ദൈവസഭയെയും ദൈവം ആശ്വസിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ എൻ്റെയും കുടുംബത്തിൻ്റെയും പ്രത്യാശയും പ്രാർത്ഥനയും പങ്കുവയ്ക്കുന്നു. മാറാനാഥാ!!!

പാസ്റ്റർ മാത്യൂസ് ഇട്ടി