ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ഡൽഹി: ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 19 ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ സഭാനേതാക്കളും വിശ്വാസികളും പ്രതിഷേധിക്കും. ഡൽഹി എൻസി ആറിലെ കത്തോലിക്ക, മർത്തോമാ, പെന്തെക്കോസ്തു സഭകൾ, യാക്കോബായ തുടങ്ങി എല്ലാ തലത്തിലുമുള്ള ക്രിസ്ത്യൻ സഭകൾ സമാധാന റാലിയിൽ പങ്കെടുക്കും. ഡൽഹി രൂപത ആർച്ച് ബിഷപ്പ് അനിൽ കുട്ടോ, ഫരീദാബാദ് രൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. ഡൽഹിയിലെ വിവിധ പെന്തെകോസ്തു സഭാ നേതാക്കളും വിശ്വാസികളും പങ്കെടുക്കും. സമീപ ദിവസങ്ങളിലായി നിരവധി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടയിൽ ക്രൈസ്‌തവർക്ക് എതിരായ അതിക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഉത്തർപ്രദേശും ചത്തീസ്‌ഗഢും ഉൾപ്പടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ നിന്നും സുപ്രീംകോടതി റിപ്പോർട്ട് തേടി. യുപിക്കും ചത്തീസ്‌ഗഢിനും പുറമേ മധ്യപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളും മൂന്നാഴ്‌ച്ചയ്‌ക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കണം.
ക്രൈസ്തവ പുരോഹിതർ, വിശ്വാസികൾ തുടങ്ങിയവർക്ക് എതിരായ അതിക്രമസംഭവങ്ങളിൽ നിയമപാലകർ എന്ത് നടപടികൾ സ്വീകരിച്ചെന്ന് റിപ്പോർട്ടുകളിൽ വിശദീകരിക്കണം. ബംഗളൂരു അതിരൂപത ആർച്ച്‌ബിഷപ്പ് പീറ്റർ മച്ചാഡോ, ദേശീയ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ തുടങ്ങിയ കക്ഷികൾ നൽകിയ ഹർജികളിലാണ് കോടതി ഇടപെടൽ. ഹർജി മാർച്ച് 13ന് വീണ്ടും പരിഗണിക്കും.