നിത്യതയിൽ

ബെംഗളൂരു: 250-ല്‍പരം അനശ്വര ഗാനങ്ങള്‍ ക്രൈസ്തവ കൈരളിയ്ക്ക് സമ്മാനിച്ച പ്രശസ്ത ഗായകനും കർണാടക ചർച്ച് ഓഫ് ഗോഡ് സഭ ജനറൽ മിനിസ്റ്ററുമായ പാസ്റ്റർ പി.എം. ഭക്തവത്സലൻ (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറെ നാളുകയായി ബാംഗ്ലൂരിലെ ബാപ്റ്റിസ്ററ് മിഷൻ ആശുപത്രിയിൽ കിഡ്നി സംബന്ധമായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്. മാവേലിക്കര പുലിമുഖത്ത് സുവിശേഷകന്‍ സി. മത്തായി-ഏലിയാമ്മ ദമ്പതികളുടെ ഏക മകനാണ് ഭക്തവത്സലന്‍. ഭാര്യ: ബീന. മക്കൾ : ബിബിന്‍, ബിനി, ബെഞ്ചി. ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡിൻ്റെ ദേശീയ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്സിന്‍റെ ഡയറക്ടറായി 1992 വരെ പ്രവര്‍ത്തിച്ചിരുന്നു. ബാംഗ്ലൂരിലെ പെന്തെക്കൊസ്ത് സഭകളിലെ വിശ്വാസികളെയും ശുശ്രൂഷകരെയും ഒത്തൊരുമിപ്പിച്ച് ഉപദേശ ഐക്യമുള്ള സഭകളുടെ സംയുക്ത സംരംഭമായി ‘പെന്തക്കോസ്ത്’ എന്ന പേരിൽ 2006 മുതൽ ആത്മീയ സമ്മേളനം അദ്ദേഹം നടത്തിയിരുന്നു. ദൈവജനം എന്നും പാടി ആരാധിക്കുന്ന പരിശുദ്ധന്‍ മഹോന്നത ദേവന്‍, ആട്ടിടയാ… ആട്ടിടയാ, ആരാധ്യനെ സമാരാധ്യനെ, ആശ്രയം ചിലര്‍ക്കു, പാഹിമാം ജഗദീശ്വരാ, ഉയര്‍ന്നിതാ വാനില്‍, യഹോവെ നീ എന്നെ ശോധന ചെയ്തു എന്നു തുടങ്ങി ആത്മീയ ചൈതന്യം തുടിക്കുന്ന നിരവധി ഗാനങ്ങള്‍ ഭക്തവത്സലന്‍റെ തൂലികയില്‍ നിന്നും ജന്മം കൊണ്ടിട്ടുള്ളതാണ്. ഭക്തിയുടെയും വിശ്വാസത്തിന്‍റെയും തനിമ നിറയുന്ന 300-ൽ പരം ആത്മീയ ഗാനങ്ങൾക്കു സംഗീതം പകരുകയും നൂറുക്കണക്കിന് സ്റ്റേജുകളില്‍ ക്രിസ്തുവിനുവേണ്ടി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള സംഗീതജ്ഞനായിരുന്നു പാസ്റ്റർ ഭക്തവത്സലൻ.