മണിപ്പൂരിൽ രാഷ്ട്രപതി ഭരണം വേണം

തിരുവനന്തപുരം: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം ആസ്ഥാനമായുള്ള ക്രിസ്ത്യൻ സംഘടന ചൊവ്വാഴ്ച (ജൂൺ 20) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മണിപ്പൂരിൽ ശാശ്വതമായ ഒരു പ്രതിവിധി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ, കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് രണ്ട് ബിഷപ്പുമാർ മുഖ്യ രക്ഷാധികാരികളായുള്ള ക്രൈസ്തവ സഭകളുടെ സംഘടനയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ACTS) അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ശേഷവും മണിപ്പൂരിലെ സംഘർഷാവസ്ഥയ്ക്ക് ശമനമില്ല. ഈ സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനപരമായ സഹവർത്തിത്വവും ഉറപ്പാക്കാൻ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഞങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു- കത്തിൽ പറയുന്നു. ഈ വിഷയത്തിൽ ആക്ട്സ് ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി), ബി.ബി. ജോർജ് ചാക്കോ എന്നിവർ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാപുരയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.