യുഎസിൽ ഇന്ന് തിരഞ്ഞെടുപ്പ്

യുഎസിൽ ഇന്ന് തിരഞ്ഞെടുപ്പ്

വാഷിങ്ടൺ: അപൂർവ സവിശേഷതകളുമായി അടുത്ത പ്രസിഡൻ്റിനായുള്ള തിരഞ്ഞെടുപ്പ് ഇന്ന് യു.എസിൽ നടക്കുകയാണ്. 25 സ്റ്റേറ്റുകളിൽ ജനവിധി പുരോഗമിക്കുന്നു.

ഇന്ത്യൻ- ജമൈക്കൻ വംശജയും ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ വൈസ് പ്രസിഡൻ്റുമായ കമല ഹാരിസ് ആദ്യത്തെ വനിതാ പ്രസിഡൻ്റാകുമോ അതോ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുമോ എന്നതാണ് ലോകം ഉദ്വേഗത്തോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 6 മണി മുതൽ ആദ്യ ഫലസൂചനകൾ പ്രതീക്ഷിക്കാം.

കമലയ്ക്കും ട്രംപിനും വിജയിക്കാൻ കുറഞ്ഞത് 270 ഇലക്ടറൽ വോട്ടുകൾ വേണം. ജനപിന്തുണയിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് കമലയും ട്രംപും.  നിർണ്ണായകമാവുക 7 സ്വിങ് സ്റ്റേറ്റുകളിലെ ഫലം.

അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങൾ വിജയത്തിലേക്കുള്ള പാതയിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ ഫലം പ്രവചനാതീതമാണെന്നാണ് റിപ്പോർട്ടുകൾ. ആദ്യഫല സൂചനകളിൽ ഭൂരിപക്ഷം കുറവെങ്കിൽ അന്തിമ വിജയിയെ അറിയാൻ എല്ലാ സംസ്ഥാനങ്ങളിലെയും തപാൽ വോട്ടുകൾ ഉൾപ്പടെ എണ്ണിത്തീരുവാൻ കാത്തിരിക്കേണ്ടിവരും. വോട്ടവകാശമുള്ള 23 കോടി ജനങ്ങളിൽ ഇതിനകം രജിസ്റ്റർ ചെയ്ത 16 കോടി വോട്ടർമാരിൽ 7 കോടിയിലധികം പേരും മുൻകൂർ സൗകര്യം ഉപയോഗിച്ച് ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു.