അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

ബംഗളുരു : അനുഗ്രഹീത ക്രിസ്തീയ സംഗീതജ്ഞനും സുവിശേഷകനുമായ പാസ്റ്റർ ഭക്തവത്സലൻ കുറച്ച് നാളായി വേണ്ടത്ര ശാരീരിക സൗഖ്യമില്ലാതെ ബംഗലൂരിലുള്ള ഭവനത്തിൽ വിശ്രമിക്കുന്നു. പ്രായാധിക്യം മൂലമുള്ള പ്രയാസങ്ങൾ കൂടാതെ വെരിക്കോസ് രോഗത്താൽ കാലുകൾ ഒരാളുടെ സഹായമില്ലാതെ ചലിപ്പിക്കാൻ പോലുമാകാതെ പ്രയാസപ്പെടുന്നു, അതുപോലെ ശ്വാസകോശ സംബന്ധമായ ചില പ്രയാസങ്ങളും താൻ അനുഭവിക്കുന്നു. കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന, അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്ത കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിന്റെ ഡയറക്ടറായി ദീർഘ വർഷം പ്രവർത്തിച്ചു. “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ടവയാണ്. പ്രിയ കർത്തൃദാസനെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.