അനുസ്മരണം

സൗമ്യമായ പെരുമാറ്റം, ലളിതമായ വസ്ത്രധാരണം, പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംസാരം, ദൈവവചനഉപദേശങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള വീട്ടുവീഴ്ചയില്ലാത്ത നിലപാട്, പദവികൾ, അധികാരങ്ങൾ എന്നിവകളിൽ നിന്നുള്ള അകലം പാലിക്കൽ, അസാധാരണമായ ഓർമശക്തി, കുറിക്കുകൊള്ളുന്ന നർമ്മയുക്തി, ക്രിയാത്മകമായ വിമർശനം…. എന്നിങ്ങനെ കാനം അച്ചനെക്കുറിച്ച് ഓർക്കുമ്പോൾ ഓർത്തെടുക്കുവാൻ അദ്ദേഹത്തിന്റേത് മാത്രമായ സവിശേഷതകൾ ഏറെയാണ്.
പെന്തക്കോസ്തു സമൂഹം എക്കാലവും ആദരവോടെ ചേർത്തുപിടിക്കയും സ്നേഹിക്കുകയും ചെയ്ത ആദരണീയനായ വ്യക്തിയായിരുന്നു ‘കാനം അച്ചൻ’ എന്ന് ഏവരും വിളിച്ചിരുന്ന റവ. പി ഐ എബ്രഹാം. ബഹുമാനപ്പെട്ട കാനം അച്ചന്റെ വേർപാടോടെ പെന്തക്കോസ്തു സമൂഹത്തിന് നഷ്ടമായത് വലിയൊരു സുവിശേഷകനെയാണ്. അദ്ദേഹത്തിന് പകരക്കാരനായി മറ്റൊരാളില്ല എന്നതാണ് സത്യം. ആത്മീയസത്യങ്ങൾക്കു വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശത്താൽ പ്രഭാഷണവേദികളിൽ കത്തിജ്വലിച്ച ഒരു പ്രഭാഷകൻ മാത്രമല്ല, ലളിതമായ ഭാഷകൊണ്ടും ഉന്നതമായ ആശയങ്ങൾ കൊണ്ടും സംവദിച്ച ശക്തനായ ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു അദ്ദേഹം. പ്രഭാഷണവും സാഹിത്യവും ഒരുപോലെ സുവിശേഷത്തിനായി അദ്ദേഹം ഉപയോഗിച്ചു. അങ്ങനെയുള്ളവർ നമുക്കിടയിൽ വിരളമാണ്.
പ്രഭാഷകൻ, എഴുത്തുകാരൻ, പത്രാധിപർ, സൈദ്ധാന്തികൻ, അദ്ധ്യാപകൻ… ഇങ്ങനെ ഏതെല്ലാം മേഖലകളിൽ അദ്ദേഹം തന്റേതായ അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നു. പ്രസംഗം ഒരു തൊഴിൽ മാത്രമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, എന്താണോ പ്രസംഗിക്കുന്നത് അതായിരിക്കണം ഓരോ പ്രസംഗകനും എന്ന് സ്വജീവിതത്തിലൂടെ കാട്ടിക്കൊടുത്ത ആളായിരുന്നു കാനം അച്ചൻ. സൗമ്യമായ പെരുമാറ്റം, ലളിതമായ വസ്ത്രധാരണം, പ്രതിപക്ഷബഹുമാനത്തോടെയുള്ള സംസാരം, ദൈവവചന ഉപദേശങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള വീട്ടുവീഴ്ചയില്ലാത്ത നിലപാട്, പദവികൾ, അധികാരങ്ങൾ എന്നിവകളിൽ നിന്നുള്ള അകലം പാലിക്കൽ, അസാധാരണമായ ഓർമശക്തി, കുറിക്കുകൊള്ളുന്ന നർമ്മയുക്തി, ക്രിയാത്മകമായ വിമർശനം…. എന്നിങ്ങനെ കാനം അച്ചനെക്കുറിച്ച് ഓർക്കുമ്പോൾ ഓർത്തെടുക്കുവാൻ അദ്ദേഹത്തിന്റേത് മാത്രമായ സവിശേഷതകൾ ഏറെയാണ്.
ഏതു നിലവാരം ഉള്ള ആളുകൾക്കും മനസിലാകുന്ന വിധത്തിലുള്ള ലളിതവും അതേസമയം ആശയസമ്പുഷ്ടവുമായ പ്രസംഗങ്ങൾ ഏവരെയും പിടിച്ചിരുത്തുന്നവയായിരുന്നു. വചനവിരുദ്ധ പ്രവണതകളോട് അദ്ദേഹം സന്ധിയില്ലാ സമരം ചെയ്തു. സഭയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതി തന്നെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്. വേദപുസ്ത സത്യങ്ങൾക്കായി പൗരോഹിത്യം ഉപേക്ഷിച്ച് ഒരു പെന്തക്കോസ്തു പ്രസ്ഥാനത്തിൽ അംഗമായിരുന്നു എങ്കിലും തന്റെ ശുശ്രൂഷയുടെ തലങ്ങൾ പ്രസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും അതിർത്തികൾക്ക് അപ്പുറമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു കാലഘട്ടത്തിന്റെ നാവായിരുന്നു ബഹുമാന്യ ദൈവദാസൻ.
എന്റെ ജീവിതത്തെ വളരെ സ്വാധീനിച്ച വ്യക്തിയായിരുന്നു കാനം അച്ചൻ. കോട്ടയം ജില്ലയിൽ കറുകച്ചാലിനടുത്തുള്ള ചമ്പക്കര എന്ന പ്രസിദ്ധമായ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ വീടിനടുത്തു ഏകദേശം രണ്ടു കിലോമീറ്റർ മാറിയാണ് ഞാൻ താമസിക്കുന്നത്. എത്രയോ തവണ അദ്ദേഹത്തെ പോയി കണ്ടിട്ടുണ്ട്. കൂടുതലും ഏതെങ്കിലും പത്രമാസികകൾക്ക് വേണ്ടി ലേഖനം വാങ്ങാനോ പുസ്തകങ്ങൾക്ക് അവതാരിക എഴുതാനോ വേണ്ടിയായിരുന്നു അത്. ലേഖനങ്ങൾ അദ്ദേഹം പറഞ്ഞു തരുമ്പോൾ എഴുതിയെടുക്കുകയാണ് പതിവ്. കൂടാതെ, സമീപകാലത്തു താൻ ക്ഷീണിതനായി വിശ്രമിക്കുന്ന സമയത്തും പല സന്ദർഭങ്ങളിലും കാണുവാനും സംസാരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ആ സമയത്തും പ്രായം തളർത്താത്ത ആത്മീയ നിലപാടുകളും ദൈവവിശ്വാസവും കണ്ട് അശ്ചര്യപ്പെട്ടിട്ടുണ്ട്.
കാനം അച്ചനെപ്പോലുള്ള ദൈവദാസന്മാരുടെ ശുശ്രൂഷകൾ അനുഭവിക്കാനും ആ കാലത്തു ജീവിക്കാനും കഴിഞ്ഞത് ഒരു സവിശേഷ അനുഭവമായി കണക്കാക്കുന്നു. എക്കാലത്തുമുള്ളവർക്ക്, വിശേഷിച്ച് സുവിശേഷകർക്ക് ആ ധീരപോരാളിയുടെ ജീവിതം എന്നും ഒരു പ്രചോദനവും മാതൃകയുമാണ്.
പാസ്റ്റർ ഷിബു ജോസഫ്
(ജോയിൻ്റ് സെക്രട്ടറി, ഇന്ത്യാ റിവൈവൽ അസംബ്ലി)