അനുസ്മരണം

“……ഈ ചിന്തനീയമായ പുസ്തകം അനേകരുടെ കണ്ണു തുറപ്പിക്കുന്ന ദൈവവെളിച്ചമായി തീരട്ടെ. ദൈവജനത്തിന്റെ പ്രത്യാശ അത് ഉണർത്തട്ടെ. ദൈവജനം ചേർക്കപ്പെടാൻ സമയമായി. സാത്താനും സാമ്രാജ്യവും എന്നേക്കുമായി ദൈവത്തിന്റെ ന്യായവിധിക്കുള്ളിൽ വിലപിക്കാൻ സമയമായി. ചരിതം അവസാനിക്കുന്നു. സാത്താൻ തോൽക്കുന്നു. ദൈവം എന്നേയ്ക്കും മഹത്വപ്പെടാൻ പോകുന്നു. ആ നല്ല പ്രഭാതത്തിനു വേണ്ടി നമുക്ക് ഒരുങ്ങാം, പരസ്പരം സ്നേഹിക്കാം, ഓർത്ത് പ്രാർത്ഥിക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട്…”.
‘മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ’ എന്ന എന്റെ പുസ്തകത്തിന്റെ അവതാരികയിൽ പ്രിയ കാനം അച്ചൻ അവസാനമായി കുറിച്ച വരികളാണിവ. ഞാനെഴുതിയ മറ്റ് രണ്ടു പുസ്തകങ്ങൾക്കും അദ്ദേഹം അവതാരിക എഴുതിയിട്ടുള്ളത് ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു.
ജീവിതം മുഴുവൻ ഓർത്തിരിക്കുവാൻ ഒരായിരം സ്മരണകൾ സമ്മാനിച്ചു കടന്നുപോയ ഒരു ധന്യവ്യക്തിത്വത്തിന്റ ഉടമയാണ് ബഹുമാനപ്പെട്ട കാനം അച്ചൻ. പെന്തക്കോസ്തു സഭയിൽ ബാല്യം മുതൽ ജീവിച്ച വ്യക്തി എന്ന നിലയിൽ അനേക ദൈവദാസന്മാരുമായി സഹകരിക്കുവാനും അവരിൽ നിന്നും പഠിക്കുവാനും എനിക്ക് ഇടയായിട്ടുണ്ട്. എന്നാൽ ഒട്ടും അതിശയോക്തി കൂടാതെ പറയുവാൻ കഴിയും കാനം അച്ചനെപ്പോലെ മാതൃകയാക്കുവാൻ കൊള്ളാവുന്ന വ്യക്തികൾ ഉണ്ടോ എന്നു സംശയമാണ്.
ഞങ്ങൾ ഇരുവരുടെയും ജന്മസ്ഥലവും വന്നു പാർക്കുന്ന സ്ഥലവും ഒന്നു തന്നെയാണ്. അതിനാൽ അയൽവാസികളുമാണ്. എന്റെ പിതാവും പ്രിയ അച്ചന്റെ പിതാവും വളരെ അടുത്ത സ്നേഹിതരായിരുന്നു എന്ന് അച്ചൻ പറഞ്ഞാണ് ഞാൻ അറിയുന്നത്. എനിക്കത് ഓർമ്മയില്ല. അച്ചന്റെ പ്രസംഗം കേൾക്കുന്നതിനായി അനേക കിലോമീറ്ററുകൾ നടന്നു പോകുന്നതും രാത്രി വളരെ വൈകി ചൂട്ടും കത്തിച്ചു മടങ്ങിവരുന്നതും ഒട്ടും മറക്കുവാൻ പറ്റാത്ത അനുഭവമാണ്. പിന്നീടങ്ങോട്ട് ചൂട്ടുകറ്റ മാറി റാന്തൽ വിളക്കായി, ടോർച്ച് ലൈറ്റായി. പിന്നെ നടന്നുപോക്ക് നിർത്തി ബസിലും ഒടുവിൽ കാറിലും ആയി യാത്ര. എങ്കിലും അച്ചൻ്റെ പ്രസംഗം അന്നും ഇന്നും ഒരുപോലെ. പ്രസംഗം മാത്രമോ വസ്ത്ര ധാരണം, സംസാര ശൈലി, വിനയം, പരസ്പര ബഹുമാനം, ആഴമായ വചന ജ്ഞാനം, അറിവ് ഇവയെല്ലാം ദശാബ്ദങ്ങൾ പലത് കഴിഞ്ഞിട്ടും അങ്ങനെ തന്നെ. അഹങ്കാരം, സ്ഥാന മോഹം, ധനമോഹം, പേര്, പ്രശസ്തി, പദവി ഇവയൊന്നും അച്ചനുമായി ബന്ധമില്ലാത്തവയായിരുന്നു. ഒരു പെന്തക്കോസ്ത് സഭയുടെ അംഗമായിരിക്കുമ്പോഴും അച്ചൻ ഏത് സഭാംഗമാണെന്ന് ഒട്ടുമിക്കവർക്കും അജ്ഞാതവുമാണ്.
ഒട്ടനവധി അനുഭവങ്ങൾ ഓർമ്മ വരുന്നു. അവയിൽ ഒന്ന്; വടക്കെ അമേരിക്കയിൽ നടന്ന ഒരു വലിയ കൺവൻഷൻ. പല സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന യോഗം. അവസാന ദിവസം ബഹുമാനപ്പെട്ട അച്ചനാണ് പ്രസംഗം. അച്ചനെ വളരെ അടുത്ത പരിചയമുള്ള ആൾ എന്ന നിലയിൽ ആ യോഗം ലീഡ് ചെയ്യുവാനും അച്ചനെ പരിചയപ്പെടുത്തുവാനും സംഘാടകർ എന്നെ ചുമതലപ്പെടുത്തി. ഞാൻ എഴുന്നേൽക്കുന്നതിനു മുമ്പ് അച്ചൻ എന്നോട് മന്ത്രിച്ചു; എന്നെക്കുറിച്ച് കൂടുതലൊന്നും പറയാതെ അയൽവാസിയാണ് എന്നു മാത്രം പറഞ്ഞാൽ മതി. ഞാനാകെ ഒന്നു പരുങ്ങി. അവസാനം ഞാൻ ഇങ്ങനെ പറഞ്ഞു ‘ തുടർന്ന് കാനം അച്ചൻ പ്രസംഗിക്കും’. പിന്നീട് എനിക്കു മനസ്സിലായി അതിൽ കൂടുതൽ ഞാൻ എന്ത് പറയാനാണ്.!? എന്തു പറഞ്ഞാലും അത് പൂർണമാകുമോ? ഇന്നും അതേ ചിന്തയാണ് മനസ്സിൽ.
അക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഞങ്ങൾ ഇരു കുടുംബങ്ങളും താമസിക്കുന്ന ചമ്പക്കര. വീട് വാങ്ങി താമസിയാതെ മുറ്റത്ത് ഒരു കൺവൻഷൻ ക്രമീകരിച്ചു. 45 വർഷങ്ങൾക്കു മുമ്പാണിത്. ആ പ്രദേശത്ത് നടക്കുന്ന ആദ്യ സുവിശേഷ യോഗം. പ്രിയപ്പെട്ട അച്ചനാണ് ആ ദേശത്തോട് വചനം പ്രസംഗിച്ചതും.
വ്യക്തവും ശക്തവുമായ വചന ഘോഷണമായിരുന്നു ദശാബ്ദങ്ങളായി അദ്ദേഹം നിർവഹിച്ചിരുന്നത്. മാത്രമല്ല, എന്തു പറഞ്ഞോ അതുപോലെ തന്നെയായിരുന്നു ജീവിതവും. അച്ചനെ മാതൃകയാക്കുവാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്, പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇന്നും സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം! എന്നാൽ മാതൃകയാക്കുവാൻ പറ്റിയ ഒരു ജീവിതം കാഴ്ചവെച്ചിട്ടാണ് പ്രിയ അച്ചൻ വിട പറഞ്ഞത്. ആ വേർപാടിൽ ഒത്തിരി നൊമ്പരം ഉണ്ടെങ്കിലും തികഞ്ഞ പ്രത്യാശയോടെ വിട ചൊല്ലുന്നു…
കഴിഞ്ഞ വർഷം നാട്ടിലെത്തിയപ്പോൾ അച്ചനെ കാണുന്നതിനു വേണ്ടി ഞങ്ങൾ കുടുംബമായി അദ്ദേഹത്തിൻ്റെ ഭവനത്തിൽ പോയിരുന്നു. വളരെയേറെ സമയം അദ്ദേഹവുമായി ചെലവഴിച്ചു, സംസാരിച്ചു. ഒരുപാട് പൂർവകാല സ്മരണകൾ പങ്കുവച്ചു. ശാരീരിക ബലഹീനതകൾ ഉണ്ടായിരുന്നെങ്കിലും സംസാരത്തിനും ഓർമ്മയ്ക്കും വചന നിശ്ചയത്തിനും ഒരു മാറ്റവും ക്ഷീണവും തോന്നിയില്ല. അടുത്ത മാസം ഇൻഡ്യയിലെത്തുമ്പോൾ അച്ചനെ വീണ്ടും പോയി കാണണം എന്ന് ആഗ്രഹിച്ചിരുന്നു. ഇനി അതിന് സാധിക്കില്ലല്ലോ. താമസം വിനാ സമാഗതമാകുന്ന ആ പൊൻപുലരിയിൽ തേജോ പൂർണനായി കർത്താവിനോടൊപ്പം പ്രിയപ്പെട്ട അച്ചനെയും കാണാം എന്ന പ്രത്യാശയോടെ വിട ചൊല്ലുന്നു.
പ്രിയപ്പെട്ട കൊച്ചമ്മ, മക്കൾ നിർമ്മല, ബിജു, ജിജി, അവരുടെ കുടുംബങ്ങൾ എല്ലാവരെയും പ്രാർത്ഥനയിൽ വഹിക്കുന്നു…
പാസ്റ്റർ മാത്യൂസ് ഇട്ടി
ഫ്ലോറിഡ, യുഎസ്എ