സുവിശേഷ വയലിൽ മൂന്നര പതിറ്റാണ്ട്

സുവിശേഷ വയലിൽ മൂന്നര പതിറ്റാണ്ട്

അനുഭവങ്ങൾ പങ്കു വച്ച്

പാസ്റ്റർ ബി. മോനച്ചൻ കായംകുളം

തെരുവുകളിൽ സുവിശേഷം വിളിച്ചുപറയുന്ന ഒരു പരസ്യ യോഗ പ്രസംഗകനായി ആരംഭിച്ച എന്റെ സുവിശേഷ യാത്ര മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ്
ഞാൻ കൃതാർത്ഥനാണ്.
മുപ്പത്തിയഞ്ചു വർഷം ഒരു സുവിശേഷ പ്രഭാഷകൻ ആയിരിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. പതിനായിരക്കണക്കിനു വേദികളിൽ ലക്ഷക്കണക്കിനാളുകളോട് യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം പ്രസംഗിക്കാൻ കർത്താവ് എനിക്ക് കൃപ നൽകി.
പൊതുവേദികളിൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവും അവന്റെ രക്ഷണ്യ പ്രവർത്തിയുമായിരുന്നു എന്റെ പ്രസംഗവിഷയങ്ങൾ. ലളിതമായ ഭാഷയിൽ തിരുവെഴുത്തിന്റെ വർത്തമാനകാല നിവർത്തികൾ തെളിയിപ്പാൻ ഞാൻ ശ്രമിച്ചു എന്നതിന് നിങ്ങൾ സാക്ഷികൾ.
ഇതിനോടകം ക്രൈസ്തവ മാധ്യമങ്ങളിൽ നൂറുക്കണക്കിന് ലേഖനങ്ങളെഴുതി
പത്തോളം ഗ്രന്ഥങ്ങൾ രചിക്കുവാനും അവയുടെ അനവധി പതിപ്പുകൾ പ്രസിദ്ധീകരിക്കാനും അവ ഇരുകൈയും നീട്ടി സ്വീകരിക്കുവനും ക്രൈസ്തവ കൈരളിക്ക് കഴിഞ്ഞു.
ഉപദേശ വിഷയങ്ങളിൽ ഒത്തുതീർപ്പ് നടത്തിയിട്ടില്ല. നൂതനാശയങ്ങളുടെ പിന്നാലെ പോയില്ല.
അതും ശരി ഇതും ശരിയെന്നും പറഞ്ഞിട്ടില്ല.
ജീവിതവിശുദ്ധിയും ഉപദേശ വിശുദ്ധിയും ആവോളം സൂക്ഷിപ്പാൻ ശ്രമിച്ചു എന്നതിനും എൻ്റെ ദൈവം സാക്ഷി.
ദ്രവ്യാർത്തിയുടെ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടില്ല, സ്ഥാനമാനങ്ങളുടെ പുറകെ ഓടിയില്ല. അവസരങ്ങൾക്കായി ആരുടേയും കാലു പിടിച്ചിട്ടില്ല, നേതൃത്വത്തെയോ സമ്പന്നന്മാരെയോ പ്രസാദിപ്പിക്കുവാൻ നോക്കിയില്ല.
എങ്കിലും എന്റെ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് എനിക്ക് ഉറപ്പുണ്ട്.
ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ വക്താവായിട്ടല്ല; പെന്തക്കോസ്ത് സമൂഹത്തിന്റെ പൊതുസ്വത്തായി നില്പാൻ കർത്താവ് സഹായിച്ചു.
ജീവിത വസ്ത്രത്തിൽ കളങ്കം പറ്റാതെ ആവോളം സൂക്ഷിച്ചു.
മഹത്വം എല്ലാം എന്റെ കർത്താവിന് തന്നെ ആയിരിക്കട്ടെ.
ഇനിയും എത്ര നാൾ ഈ ഭൂവിൽ ഉണ്ടോ അത്രനാളും എന്റെ യേശുവിനായി തന്നെ ഓടണം, അതാണ് എന്റെ ആശ.
നന്ദി…എല്ലാവർക്കും നന്ദി…
സ്നേഹിച്ചവർ, പ്രാർത്ഥിച്ചവർ, ശുശ്രൂഷയ്ക്ക് അവസരമൊരുക്കിയവർ
എല്ലാവർക്കും ഹൃദയംഗമമായ നന്ദി.