കൺവൻഷനുകൾ പോലീസ് നിരീക്ഷണത്തിൽ

തിരുവല്ല: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് ഇനി പെന്തെക്കോസ്തു കൺവൻഷനുകൾ പോലീസ് നിരീക്ഷണത്തിൽ. ഇത് സംബന്ധിച്ച് സുരക്ഷാ നിർദേശങ്ങൾ പോലീസ് നൽകിയിട്ടുണ്ട്. കൺവൻഷൻ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തും. കൺവൻഷനിൽ എത്തുന്നവരുടെ വിവരങ്ങളും പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം ആരംഭിച്ച ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ വെൺമണി (കൊല്ലകടവ്) കൺവൻഷനിൽ പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി.
സഭാ ശുശ്രൂഷകർ ഇരിക്കുന്ന പായ, കസേര , സ്റ്റേജ്, പാർക്കിംങ് സ്ഥലം തുടങ്ങി പരിസരം മുഴുവൻ പരിശോധിച്ചതിന് ശേഷമാണ് ആളുകളെ പ്രവേശിപ്പിച്ചത്.
പരിശോധനയ്ക്ക് ശേഷം കൺവൻഷൻ സമാധാനപരമായി അവസാനിച്ചു. പൊലീസ് ഉദ്യോഗസ്ഥർ, വനിതാ പോലീസ് എന്നിവർ ഗ്രൗണ്ടിൽ നിലയുറപ്പിച്ചിരുന്നു.
നേരത്തെ കൺവൻഷൻ നടത്തുമ്പോൾ പൊലീസ് അധികാരികളിൽ നിന്ന് അനുവാദം (സമ്മതപത്രം) വാങ്ങിയാണ് പെന്തെക്കൊസ്ത് കൺവൻഷനുകൾ നടത്തിയിരുന്നത്. എന്നാൽ കളമശ്ശേരി സംഭവത്തെ തുടർന്ന് ഇപ്പോൾ കൺവൻഷനുകളുടെ സുരക്ഷ സംബന്ധിച്ച് പൊലീസ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പൊലീസ് അധികാരികൾ നൽകിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ
- കൺവൻഷൻ ഹാളും പരിസരവും CCTV ക്യാമറ നിരീക്ഷണത്തിലായിരിക്കണം.
- കൺവൻഷനിൽ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങൾ രജിസ്റ്റർ ബുക്കിൽ കൃത്യമായി രേഖപ്പെടുത്തണം.
- കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം സജ്ജീകരിക്കണം. റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്ത് റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുവാൻ പാടുള്ളതല്ല.
- വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് ആരും നിൽക്കുവാൻ പാടില്ല.
- അനുവദനീയമായ അളവിൽ കൂടുതലുള്ള ശബ്ദസംവിധാനങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല.
- കൺവൻഷൻ ഹാളിൽ എമർജൻസി എക്സിറ്റുകളും ഫയർഎസ്റ്റിൻഗ്യൂഷറുകളും മറ്റ് സെക്യൂരിറ്റി സംവിധാനങ്ങളും സ്ഥാപിക്കേണ്ടതാണ്.
- കൺവൻഷൻ രാത്രി കൃത്യം 10 ന് അവസാനിപ്പിക്കേണ്ടതാണ്.
നേരത്തെ പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി വി. അജിത്ത് നിർദേശിച്ചിരുന്നു.
മതപരമായ ചടങ്ങുകൾ, കൂടിച്ചേരലുകൾ, ഉത്സവപരിപാടികൾ, മതസംഘടനകൾ നടത്തുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അതതു പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.മാരെ നേരത്തേ അറിയിക്കണം. കൺവൻഷനുകൾ, മതപ്രഭാഷണങ്ങൾ, ആളുകൾ ഒത്തുകൂടുന്ന വിവിധ ചടങ്ങുകൾ തുടങ്ങിയ എല്ലാ പരിപാടികൾക്കും നിർദേശം ബാധകമാണ്.
പെന്തെക്കൊസ്ത് സഭകളുടെ ജനറൽ കൺവൻഷൻ, മറ്റു സമ്മേളനങ്ങൾ എന്നിവയക്ക് ഈ നിർദ്ദേശങ്ങൾ ബാധകമാണ്.