മതപരിവര്‍ത്തനം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമ നിർമ്മാണത്തിനു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ബി.ജെ.പി പ്രവർത്തകനും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയാണ് കോടതി തളളിയത്. ഇത്തരം നിയമ രൂപീകരണം നടത്താനുള്ള സാഹചര്യം ഇപ്പോഴില്ല. ഭരണഘടന പ്രകാരം മതം അവകാശപ്പെടാനും ആചരിക്കാനും പ്രചരിപ്പിക്കാനും ആളുകൾക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് റോഹിന്റൺ എഫ്. നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച്പറഞ്ഞു. പ്രായപൂർത്തിയായ ഏതൊരാൾക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. 18 വയസ്സിനു മുകളിലുള്ള ഒരാൾക്ക് എന്തുകൊണ്ട് തനിക്കിഷ്ടമുള്ള മതം സ്വീകരിക്കാതിരിക്കണം? ഞങ്ങൾ നിങ്ങളുടെ മേൽ കനത്ത ചെലവുകൾ ചുമത്തും, ഇത് പിൻവലിക്കുക-ഇത് ഏത് തരത്തിലുള്ള റിട്ട് നിവേദനമാണ്? ജസ്റ്റിസ് നരിമാൻ ഹർജിക്കാരനോടു ചോദിച്ചു. ഓരോ വ്യക്തിയും അവരുടെ സ്വന്തം ഇഷ്ടമുള്ള മതമോ അല്ലെങ്കിൽ ജീവിത പങ്കാളിയെയോ സ്വീകരിക്കുന്നതിലുള്ള വിധികർത്താവ് ഓരോ വ്യക്തികളുമാണ്. ഒരു വ്യക്തിയുടെ മതം അല്ലെങ്കിൽ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് കോടതികൾക്ക് ഇടപെടാൻ കഴിയില്ല. മതപരമായ വിശ്വാസം സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. മതത്തെ സ്വതന്ത്രമായി അവകാശപ്പെടാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മൗലികാവകാശത്തെക്കുറിച്ച് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാണിച്ചു.