ലോക പെന്തക്കോസ്ത് സമ്മേളനം

സിയോൾ/ദക്ഷിണ കൊറിയ: ഉത്തര ദക്ഷിണ കൊറിയൻ അതിർത്തിയിൽ ലോക സമാധാനത്തിനായി പതിനായിരങ്ങളുടെ പ്രാർത്ഥനാ സംഗമം. ഒക്ടോബർ 12 മുതൽ 14 വരെ നടന്ന 26-ാമത് ലോക പെന്തക്കോസ്ത് സമ്മേളനത്തിന്റെ സമാപന ദിനത്തിലാണ് 130 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തോളം പ്രതിനിധികൾ അതിർത്തിക്കുള്ളിലെ 4 കിലോമീറ്റർ ഭൂപരിധിയിൽ ഒത്തുചേർന്നത്. 9 ലക്ഷം അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പ്രാദേശിക സഭയായ സിയോളിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലാണ് സമ്മേളനം നടന്നത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുകോൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചെയർമാൻ ഡോ. ബില്ലി വിൽസൺ (യു എസ് എ), വൈസ് ചെയർമാൻ ഡോ. ഡേവിഡ് വെൽസ് (കാനഡ), ഹോസ്റ്റ് കമ്മിറ്റി ചെയർമാൻ റവ. യംഗൂൺ ലീ (ദക്ഷിണ കൊറിയ) തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യയിൽ നിന്നും ഡോ. ഡേവിഡ് മോഹൻ (സീനിയർ പാസ്റ്റർ, ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ്, ചെന്നൈ) സമ്മേളനത്തിൽ പങ്കെടുത്തു. ആഗോള പ്രശ്നങ്ങളുടെ പരിഹാരത്തിനു സഭകൾക്കു എന്തു ചെയ്യാൻ കഴിയുമെന്ന ചർച്ചകളും പെന്തക്കോസ്തു ഉണർവ് അടുത്ത തലമുറയിൽ എന്ന വിഷയത്തിൽ സെമിനാറുകളും നടന്നു. വേൾഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ 1937 മുതൽ 3 വർഷത്തിലൊരിക്കലാണ് ലോക സമ്മേളനം നടക്കുന്നത്.