പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യയ്ക്കും ജയിൽ മോചനം

പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യയ്ക്കും ജയിൽ മോചനം

അലഹബാദ്: ഉത്തർപ്രദേശിലെ അക്ബർപുർ ജയിലിലായിരുന്ന പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയും ജയിൽ മോചിതരായി. വ്യാജ മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഏഴുമാസത്തിലേറെ അക്ബർപൂർ ജയിലിൽ കഴിഞ്ഞ പാസ്റ്റർ ജോസ് പാപ്പച്ചനും ഷീജയ്ക്കും അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചിതരായത്. ജാമ്യം അനുവദിച്ചിട്ടും ജാമ്യക്കാരെ ലഭിക്കാതെ ഇവരുടെ മോചനം അനിശ്ചിതത്ത്വത്തിലായിരുന്നു.
ഒരു ലക്ഷം രൂപ വീതം നാലു ജാമ്യക്കാരെ ഏർപ്പാടാക്കിയെങ്കിലും ഭീഷണി നേരിട്ടതിനാൽ അവർ പിന്മാറിയത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 24ന് ജലാൽപൂരിൽ ഒരു ഭവന പ്രാർത്ഥന നടക്കുമ്പോഴാണ് ഒരു സംഘം ആളുകൾ വന്ന് യോഗം തടസ്സപ്പെടുത്തുകയും മതപരിവർത്തനാരോപണം ഉന്നയിക്കുകയും ചെയ്തത്. തുടർന്ന് പാസ്റ്റർ ജോസിനെയും ഷീജയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ആരംഭ സമയത്ത് എഡിഎഫ് കേസ്സ് നടത്തിയെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റിയതിനു ശേഷം പേർസിക്യൂഷൻ റിലീഫിൻ്റെ ഉത്തരവാദിത്തത്തിൽ ബ്രദർ ഷിബു തോമസ് നിയമപരവും സാമ്പത്തികവുമായ കാര്യങ്ങൾ ചെയ്തു. അഡ്വ. സാബു തോമസ് (ലക്നോ), പാസ്റ്റർ ജോയി മാത്യു (കാൺപൂർ) എന്നിവരുടെ സേവനം വിലപ്പെട്ടതായിരുന്നു. നിരവധി പ്രതിസന്ധികൾക്കൊടുവിലാണ് ജയിലിൽ നിന്ന് മോചനം ലഭിക്കാനിടയായത് എന്ന് പാസ്റ്റർ പി.പി. ബേബി (ബസ്തി) പറഞ്ഞു.