പാസ്റ്ററെ ആക്രമിച്ചു
പർജാങ് : ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിൽ ഇക്കഴിഞ്ഞ ജനുവരി 4 ഞായറാഴ്ച്ച ഒരു കൂട്ടം സുവിശേഷ വിരോധികൾ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിച്ച ശേഷം അദ്ദേഹത്തെ ബലമായി ചാണകം തിന്നുവാൻ നിർബന്ധിച്ചു.
പാസ്റ്റർ നായിക്, ഭാര്യ വന്ദനയും മറ്റ് ചിലരും ചേർന്ന് ഒരു സ്വകാര്യ വസതിയിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഏകദേശം 40 ഓളം പേരടങ്ങുന്ന ഒരു സംഘം ബലമായി വീട്ടിൽ കയറി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
സുവിശേഷ വിരോധികളുടെ കൂട്ടം പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയ ശേഷം അദ്ദേഹത്തെ വടി കൊണ്ട് ആക്രമിക്കുകയും മത പരമായ മുദ്രാ വാക്യങ്ങൾ മുഴക്കാനും ചാണകം കഴിക്കാനും നിർബന്ധിച്ച് അങ്ങേയറ്റം അപമാനിക്കുകയും ചെയ്തു. മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടി, കഴുത്തിൽ ചെരിപ്പ് മാല വച്ചു, ഏകദേശം രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ നടത്തി.
അവിടെയുള്ള ഹനുമാൻ ക്ഷേത്രത്തിന് സമീപം തന്റെ ഭർത്താവിനെ കെട്ടിയിട്ട് രക്തം വാർന്ന നിലയിൽ കാണപ്പെട്ടതായും, ഇരു കൈകളും വടിയിൽ കെട്ടിയിട്ട നിലയിലായിരുന്നെന്നും, ആക്രമണം തുടരുക ആയിരുന്നുവെന്നും ഭാര്യ വന്ദന പറഞ്ഞു. പോലീസ് ഇടപെട്ടിട്ടും അക്രമം തുടർന്നു എന്നാണ് റിപ്പോർട്ട്.
പാസ്റ്റർ ബിപിൻ ബിഹാറി നായിക്കിനെ പിന്നീട് രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അക്രമികൾ പാസ്റ്ററുടെ കുടുംബത്തെയും ഏതാനും കിലോമീറ്റർ അകലെയുള്ള അവരുടെ വീടിനെയും തീയിട്ട് ചുട്ട് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് ഗ്രാമ വാസികളിൽ നിന്നും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുമുള്ള ഭീഷണിയെ തുടർന്ന് പർജാങ് ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ ഒളിവിൽ പോയതായി പറയപ്പെടുന്നു. ദുരിത ബാധിതരായ കുടുംബങ്ങൾ നിലവിൽ സുരക്ഷിതമായ സ്ഥലത്താണ് താമസിക്കുന്നത്.
ശക്തമായി പ്രതികരിച്ച് കൊണ്ട്, സി ആർ ഐ ഐ (Civil Rights Initiative International) യുടെ ദേശീയ പ്രസിഡന്റ് ഡോ. കെ. ബാബു റാവു, ഐപിഎസ് (റിട്ടയേർഡ്) സംഭവത്തെ ശക്തമായി അപലപിച്ചു. “ഈ ക്രൂരവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തി ഇന്ത്യൻ ഭരണ ഘടനയുടെ കടുത്ത ലംഘനമാണ്. അത് ഓരോ പൗരനും ജീവിക്കാനുള്ള അവകാശം, അന്തസ്സ്, മത സ്വാതന്ത്ര്യം എന്നിവ ഉറപ്പ് നൽകുന്നു. ആൾക്കൂട്ട അക്രമം, നിർബന്ധിത മത മുദ്രാവാക്യങ്ങൾ, പൊതു അവഹേളനം എന്നിവയ്ക്ക് ഒരു പരിഷ്കൃത ജനാധിപത്യത്തിൽ സ്ഥാനമില്ല. അത്തരം മത ഭ്രാന്ത് നിറഞ്ഞ പെരുമാറ്റം നിയമ വാഴ്ചയ്ക്കെതിരായ ആക്രമണമാണ്. അതിന് എതിരെ ശക്തമായി നടപടിയെടുക്കണം,” അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് സി ആർ ഐ ഐ ആവശ്യപ്പെടുകയും, ദുരിത ബാധിത കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
https://youtu.be/XnOm-cfUYa8?si=dRQoltk4zyDOro59


