മതം മാറ്റം ആരോപണവും അറസ്റ്റും

ബെംഗളൂരു: കർണാടകയിലെ കുടകിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അറസ്റ്റിലായ പാസ്റ്ററെയും ഭാര്യയെയും ജാമ്യത്തിൽ വിട്ടയച്ചു. വയനാട് പടിഞ്ഞാറെത്തറ വലിയ പറമ്പിൽ പാസ്റ്റർ വി.വി. കുര്യച്ചൻ, ഭാര്യ സെലീനാമ്മ എന്നിവരെയാണ് കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്ന ആർ.എസ്.എസ്, ബജ്റങ്ദൾ പ്രവർത്തകരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠൻ എന്ന വിശ്വാസിയുടെ വീട്ടിൽ പ്രാർഥന നടത്തിക്കൊണ്ടിരിക്കെ ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകരും, ബിജെപി പ്രവർത്തകരും ചേർന്ന് പ്രാർഥന തടസപ്പെടുത്തുകയും പാസ്റ്ററെയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്ത് വിരാജ്പേട്ട സബ് ജയിലിൽ 7ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. മെയ് 17-നായിരുന്നു സംഭവം.
നിലമ്പൂർ ആസ്ഥാനമായുള്ള അഗപ്പെ മിഷന്റെ കർണാടക-കേരള അതിർത്തി പ്രദേശമായ തോൽപ്പെട്ടിയിലെ സുവിശേഷ പ്രവർത്തകനാണ് 62 കാരനായ കുര്യച്ചൻ. ബജ്റങ്ദൾ പ്രവർത്തകർ പാസ്റ്റർ താമസിക്കുന്ന വീട്ടിലേക്ക് തള്ളിക്കയറി ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള കർണാടക സർക്കാരിന്റെ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട ശേഷം എടുക്കുന്ന ആദ്യത്തെ കേസാണിത്. എന്നാൽ ഓർഡിനൻസ് ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ മതവിശ്വാസങ്ങൾ വ്രണപ്പെടുത്തുന്നതിന് എതിരെയുള്ള 285 (എ) വകുപ്പാണ് പാസ്റ്റർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനമാകുന്നതോടെ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ഓർഡിനൻസിന് മെയ് 17-നാണ് ഗവർണർ അനുമതി നൽകിയത്. മതം മാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ഈ നിയമത്തിന്റെ ബലത്തിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയേറുകയാണ്. ദൈവജനം പ്രാർത്ഥിക്കുക.