ഉമ്മൻ ചാണ്ടി അനുസ്മരണം

ഉമ്മൻ ചാണ്ടി അനുസ്മരണം

കോട്ടയം: പെന്തക്കോസ്തു സഭകളുമായി അടുപ്പവും സഹകരണവും ഉണ്ടായിരുന്ന ജന നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിന്റെ അജയ്യനായ ജന നേതാവ്, പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് (79) വിട പറഞ്ഞത് ജൂലൈ 18 ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു. ബെംഗളൂരുവിൽ ചിന്മയ മിഷൻ ആശുപത്രിയിൽ അർബുദത്തിനു ചികിത്സയിലിരിക്കവേയാണ് അന്ത്യം. സംസ്കാരം ഇന്നു (ജൂലൈ 20 വ്യാഴം) ഉച്ച കഴിഞ്ഞ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.

രാഷ്ട്രീയ മാനങ്ങൾക്കപ്പുറം ജന മനസ്സിനൊപ്പം സഞ്ചരിച്ച, ജനമനസ്സുകളിൽ ഇടം നേടിയ, ജനം തോളേറ്റിയ ജന നായകൻ… നിയമസഭാംഗത്വത്തിൽ സർവ കാല റെക്കോർഡിന്റെ ഉടമ… ഏറെ ജനശ്രദ്ധ നേടിയ ജനസമ്പർക്ക പരിപാടിയിലൂടെയും അല്ലാതെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും പ്രതീകമായി മാറിയ മനുഷ്യ സ്നേഹി… ഊണും ഉറക്കവും മാറ്റി വച്ച് ജനങ്ങൾക്കു വേണ്ടി എപ്പോഴും ജനങ്ങളുടെ നടുവിൽ ജീവിക്കാനിഷ്ടപ്പെട്ട ജനപ്രതിനിധി… രാഷ്ട്രീയ ജീവിതത്തിലെ കുഴപ്പം പിടിച്ച സാഹചര്യങ്ങളെയെല്ലാം ധീരതയോടും ആത്മസംയമനത്തോടും പക്വതയോടും കൂടി നേരിട്ട അസാമാന്യ കഴിവിന്റെ ഉടമ…സമാനതകളില്ലാത്ത ജനപിന്തുണയുള്ള ഏക രാഷ്ട്രീയ നേതാവ്… ഇന്ത്യയിലെ ഒരു സംസ്ഥാന നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയി ചരിത്രം കുറിച്ച അപൂർവ്വ നേട്ടം ഉമ്മൻ ചാണ്ടി എന്ന ജനനായകനു സ്വന്തം.

മുഖ്യമന്ത്രിയായിരിക്കെ 2011 മുതൽ 3 വർഷം 3 ഘട്ടങ്ങളായി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ 11 ലക്ഷത്തിൽപരം ജനങ്ങളാണ് പങ്കെടുത്തത്. 2013-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസേവനത്തിനുള്ള അവാർഡ് അദ്ദേഹത്തിനു ലഭിച്ചു. 1970 മുതൽ 2023-ൽ മരിക്കുന്നതുവരെ അദ്ദേഹം പുതുപ്പള്ളി നിയോജകമണ്ഡലത്തെ നിയമസഭയിൽ (എംഎൽഎ) നിയമസഭാംഗമായി പ്രതിനിധീകരിച്ചു. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രി…
അരനൂറ്റാണ്ടിലേറെ (53 വർഷം) നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡന്റായി. പിന്നീട് കെഎസ്‌ യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു. 1970 ൽ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്കെത്തി. അന്നുമുതൽ 2023 വരെ തുടർച്ചയായി പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മയാണ് ഭാര്യ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

കേരളത്തിന്റെ പുരോഗതിക്കും ജനസേവനത്തിനും മാറ്റിവച്ച ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. രാഷ്ട്രീയമായി രണ്ടു ചേരിയിലാണെങ്കിലും ഒരേ വർഷമാണ് ഞങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയതെന്നും അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ‍ അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കാതോലിക്കാ ബാവ, ശ്രേഷ്ഠ കാതോലിക്കാ ബാവാ, കർദ്ദിനാൾ ക്ലീമീസ് ബാവാ, ഡോ തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, ബിഷപ്പ് ധർമ്മരാജ് റസാലം, ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ. സി. തോമസ്, ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ശാരോൺ ഫെലോഷിപ്പ് ഇന്റർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി. ജെ. തോമസ് തുടങ്ങി വിവിധ ക്രൈസ്തവ സഭാനേതാക്കൾ അനുശോചനം അറിയിച്ചു.
പെന്തെക്കോസ്തു സഭകളോട് എക്കാലവും ഉമ്മൻചാണ്ടിക്കു അനുഭാവപൂർവമായ സമീപനമായിരുന്നു. പെന്തെക്കോസ്തുകാരുടെ പൊതു ആവശ്യങ്ങളിൽ എപ്പോഴും കൂടെ നിന്ന വ്യക്തിയാണ് ഉമ്മൻചാണ്ടി എന്നും കുമ്പനാട്ട് ഐപിസി ജനറൽ കൺവൻഷനുകളിൽ ഉമ്മൻ ചാണ്ടി എത്താറുണ്ടായിരുന്നുവെന്നും സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു.
വിട പറയുന്ന ജനപ്രിയ നേതാവിന് ക്രിസ്റ്റ്യൻ ഫോക്കസിന്റെ ആദരാജ്ഞലികൾ…