നേപ്പാൾ വിമാന ദുരന്തം: മരിച്ചവരിൽ നേപ്പാൾ സ്വദേശികളായ 3 സുവിശേഷകരും

മരിച്ചവരിൽ കേരളത്തിൽ വന്നിട്ടു മടങ്ങിപ്പോയ നേപ്പാൾ സ്വദേശികളായ മിഷനറിമാരും
കാഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നു വീണ ദുരന്തത്തിൽ 3 സുവിശേഷകരടക്കം 69 പേർക്ക് ദാരുണാന്ത്യം. ഇന്നലെ (ജനുവരി 15) രാവിലെയായിരുന്നു സംഭവം. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടി ആർ 72-500 വിമാനമാണ് വിമാന താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീ തീരത്ത് തകർന്നു വീണത്. നേപ്പാളിൽ മിഷനറിയായി പ്രവർത്തിച്ച പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ആനിക്കാട് നൂറോമ്മാവ് തൊമ്മിക്കാട്ടിൽ മാത്യു ഫിലിപ്പിന്റെ (കുട്ടച്ചന്‍-76) സംസ്കാരച്ചടങ്ങിനെത്തി മടങ്ങിയ നേപ്പാൾ സ്വദേശികളായ റാബിൻ ഹമൽ, രാജു ഠാക്കൂർ, അനിൽ ഷാഹി എന്നിവരാണ് മരിച്ച സുവിശേഷകർ. നൂറോമ്മാവിൽ സംസ്കാരച്ചടങ്ങിനെത്തിയപ്പോൾ റാബിൻ ഹമൽ എടുത്ത സെൽഫി. ഒപ്പമുള്ള നാലു പേരിൽ വലത്തേയറ്റത്തുള്ള അനിൽ ഷാഹിയും ഇടത്തേയറ്റത്തുള്ള രാജു ഠാക്കൂറും റാബിനൊപ്പം മരിച്ചു
ഇവരടക്കം 5 പേരാണ് ജനുവരി 13 വെള്ളിയാഴ്ച പുലർച്ചെ സംസ്കാരച്ചടങ്ങിനു നൂറോമ്മാവിൽ എത്തിയത്. ദീപക്, ശരൺ എന്നിവരാണ് മറ്റു രണ്ടുപേർ. വൈകിട്ടുള്ള വിമാനത്തിൽ 5 പേരും മുബൈയിലേക്കും തുടർന്ന് അവിടെ നിന്നു കാഠ്മണ്ഡുവിലേക്കും പോയി. അവിടെ നിന്നും യതി എയർലൈൻസ് വിമാനത്തിൽ പോഖരയിലേക്കു പോയ 3 സുവിശേഷകരാണ് ദുരന്തത്തിൽപ്പെട്ടത്. ദീപക്, ശരൺ എന്നിവർ കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ ഇറങ്ങിയതിനാൽ രക്ഷപെടുകയായിരുന്നു. രാജു ഠാക്കൂറിന്റെ മകളുമായി റാബിൻ ഹമലിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നുവെന്ന് മാത്യു ഫിലിപ്പിന്റെ സഹോദര പുത്രൻ ബിബിൻ തോമസ് പറഞ്ഞു.
നൂറോമ്മാവിലെ സംസ്കാര ശുശ്രൂഷയിൽ അവർ ഗാനമാലപിക്കുന്നു👇