പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം : എഴുതുക എന്നത് വലിയൊരു ദൗത്യമാണെന്ന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യു. പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ ‘മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ’ എന്ന പുസ്തകം മെയ് 10 ചൊവ്വാഴ്ച രാത്രി 8.30-ന് സൂം പ്ലാറ്റ്ഫോമിൽ പ്രകാശനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തെക്കാൾ ബുദ്ധിമുട്ടേറിയതാണ് എഴുതുക എന്നത്. നമ്മുടെ ലേഖനങ്ങൾക്കു വ്യക്തത ഉണ്ടായിരിക്കണം. പെട്ടെന്നു വായിക്കത്തക്കവിധം തെളിവായി എഴുതണം. നല്ല എഴുത്തുകൾ എപ്പോഴും നിലനിൽക്കും. അമേരിക്കയിലെ കേരള പെന്തക്കോസ്തു റൈറ്റേഴ്സ് ഫോറത്തിന്റെ 2009-ലെ മികച്ച പുസ്തകത്തിനുള്ള (മലയാളം) അവാർഡും 2012-ൽ മികച്ച ലേഖനത്തിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുള്ള പാസ്റ്റർ മാത്യൂസ് ഇട്ടി ഒരു നല്ല എഴുത്തുകാരൻ എന്നു തെളിയിക്കപ്പെട്ട കർത്തൃദാസനാണെന്നും അദ്ദേഹത്തിന്റെ പുസ്തകം രൂപകല്പനയിലും എഡിറ്റിംഗിലും വളരെ മികവ് പുലർത്തി ആകർഷണീയവും മനോഹരവുമാക്കിയിരിക്കുന്നു എന്നും സി.വി. മാത്യു സന്ദേശത്തിൽ പറഞ്ഞു. പാസ്റ്റർ ജേക്കബ് ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് പാസ്റ്റർ പി.സി ജേക്കബ് (ജന: സെക്രട്ടറി, ഐ.ആർ.എ) ആധ്യക്ഷ്യം വഹിച്ചു. പാസ്റ്റർ ഡോ. കെ.പി. മാത്യു (ഡാലസ്), പാസ്റ്റർ രാജു ആനിക്കാട് (വൈക്കം), പാസ്റ്റർ ജി.ജെ അലക്സാണ്ടർ (തിരുവനന്തപുരം), പാസ്റ്റർ തോമസ് കുര്യൻ (ഹ്യൂസ്റ്റൺ), പാസ്റ്റർ പി.റ്റി.തോമസ് (കോട്ടയം), പാസ്റ്റർ റ്റി.എസ് പ്രേംകുമാർ (ഒഡീഷ), പാസ്റ്റർ പി.ജി. മാത്യൂസ് (കുമ്പനാട്), ഡോ. ഐഡ മാനുവൽ (പാലക്കാട്), ബ്രദർ രാജു പൊന്നോലിൽ (ഫ്ലോറിഡ), പാസ്റ്റർ സജി ഫിലിപ് തിരുവഞ്ചൂർ എന്നിവർ ആശംസകളറിയിച്ചു. പാസ്റ്റർ മാത്യൂസ് ഇട്ടി ഗ്രന്ഥരചനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ചു. പാസ്റ്റർ ഷിബു ജോസഫ് സ്വാഗതവും പാസ്റ്റർ വർഗീസ് പി.ജോസഫ് നന്ദിയും പറഞ്ഞു. പാസ്റ്റർ പി. സാംകുട്ടി സമാപന പ്രാർത്ഥന നടത്തി.
പുസ്തകം ആവശ്യമുള്ളവർ താഴെ തന്നരിക്കുന്ന നമ്പരുകളിലോ വിലാസത്തിലോ ബന്ധപ്പെടുക.
വില:₹ 400
പോസ്റ്റേജ് സൗജന്യം (ഇന്ത്യയിൽ)
VPP ആയും ലഭിക്കും
+919747459561, +919249280482
Pr. Mathews Itty
Phone # (321)-217-4608
Email: mathewsitty54@gmail.com
വിലാസം:
IRA PUBLICATIONS,
POST BOX NO.10,
KARUKACHAL P.O.,
KOTTAYAM-DIST
KERALA-686540
Email: irapublications6540@gmail.com
ബ്രദർ സി.വി. മാത്യു നൽകിയ സന്ദേശത്തിന്റെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു
എഴുതുക എന്നത് വലിയൊരു ദൗത്യമാണ്. പ്രസംഗത്തെക്കാൾ ബുദ്ധിമുട്ടേറിയതാണ് അത്. എഴുതുവാനുള്ള മാർഗ്ഗമില്ലായിരുന്നുവെങ്കിൽ ദൈവ വചനം ഒരു പക്ഷേ നമുക്ക് ലഭിക്കയില്ലായിരുന്നു. എന്നാൽ എഴുതുവാനുള്ള മാർഗ്ഗവും സാഹചര്യവും ഉണ്ടായിരുന്നതു കൊണ്ടാണ് ദൈവവചനം നമുക്ക് ലഭ്യമായത്.
ദൈവം തന്റെ വിരലുകൾ കൊണ്ടു കല്പനകൾ എഴുതിയ കൽപ്പലകകൾ മോശെയ്ക്കു കൊടുത്തു (പുറ:31:18). യഹോവയുടെ അരുളപ്പാടുകൾ ധാരാളമാണെങ്കിലും ഒരുപക്ഷേ, അത് വിസ്മരിക്കപ്പെടുവാൻ സാധ്യതയുള്ളതുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ കല്പലകകളിൽ എഴുതി കൊടുക്കുവാൻ യഹോവ ശ്രമിച്ചു. ‘നീ ദർശനം എഴുതുക; ഓടിച്ചു വായിക്കുവാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക’ (ഹബക്കൂക്ക് 2:2). ഈ വേദഭാഗങ്ങളിൽ നിന്നെല്ലാം എഴുത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നു. എഴുത്തുകൾക്ക് ഉണ്ടായിരിക്കേണ്ട ചില പ്രധാന ഘടകങ്ങളെക്കുറിച്ചും ഇവിടെ പറഞ്ഞിരിക്കുന്നു. നമ്മുടെ ലേഖനങ്ങൾക്കു വ്യക്തത ഉണ്ടായിരിക്കണം. പെട്ടെന്നു വായിക്കത്തക്കവിധം തെളിവായി എഴുതണം.
സോഷ്യൽ മീഡയയുടെ വളർച്ച എഴുത്തിന്റെ മേഖലയ്ക്കു അല്പം തളർച്ച ഉണ്ടാക്കിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ആർക്കും എന്തും എങ്ങനെയും എഴുതാം എന്ന സാഹചര്യം സംജാതമായിരിക്കുന്നു! പണ്ടൊക്കെ നമ്മുടെ എഴുത്തുകളിൽ തിരുത്തലുകളും ഭാഷാശുദ്ധി വരുത്തുവാനും എഡിറ്റർമാർ ഉണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ അതിന്റെ ആവശ്യമില്ല. ആർക്കും എന്തും എഴുതാം! അതുകൊണ്ടു തന്നെ ക്വാളിറ്റി ഇല്ലാത്ത ലേഖനങ്ങളാണ് പലതും. എഴുത്തുകാരൻ ആരാണെന്നോ എങ്ങനെയുള്ള വ്യക്തിയാണെന്നോ അറിയാതെ അവരുടെ എഴുത്തുകൾ വായിക്കേണ്ട ഒരു ഗതികേട് നമുക്ക് ഉണ്ട്. എഡിറ്റിംഗ് ഇല്ലാത്തതുകൊണ്ട് എന്തും എവിടെയും എഴുതാം എന്ന ഒരു സാഹചര്യം!
എഴുത്തിന് അതിന്റേതായ വളരെ പ്രാധാന്യമുണ്ട്. എഴുത്തിന്റെ അപാകതകൾ ചൂണ്ടിക്കാട്ടുവാനും അത് നന്നാക്കുവാനും കഴിയുന്ന നമ്മെക്കാൾ സമർത്ഥരായ പത്രാധിപന്മാരാണ് പത്രങ്ങളിൽ ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് എഡിറ്റിംഗ് നമ്മുടെ എഴുത്തുകൾക്ക് എപ്പോഴും ഉണ്ടായിരിക്കണം. എഴുത്തുകാർ ധാരാളമുണ്ട്. എന്നാൽ നല്ല എഴുത്തുകൾ എപ്പോഴും നിലനിൽക്കും. നല്ല എഴുത്തുകാരെ ജനം എപ്പോഴും ഓർക്കും. സോഷ്യൽ മീഡിയ എത്ര വളർന്നാലും നല്ല എഴുത്തുകാരെ ആളുകൾ ഉൾക്കൊള്ളും. അവരുടെ രചനകൾ വായിക്കുവാൻ എപ്പോഴും താൽപ്പര്യം ഉണ്ടാകും. നമ്മുടെ എഴുത്തുകൾ വായിക്കുന്നതുപോലെ തന്നെ നമ്മെയും ജനം വായിക്കും എന്ന പ്രധാന കാര്യവും നാം ഓർക്കണം. എഴുതുന്ന ആളിന്റെ സ്വഭാവ ഗുണങ്ങളും ആധികാരികതയുമൊക്കെ ജനം വിലയിരുത്തും, മനസ്സിലാക്കും. എങ്ങനെയെങ്കിലും ജീവിച്ചിട്ട് ഉപദേശം നൽകിയാൽ ആളുകൾ അംഗീകരിക്കുകയില്ല. നമ്മുടെ എഴുത്തിനെപ്പോലെ നമ്മെയും ജനം വായിക്കും എന്നത് മറന്നു പോകരുത്. അമേരിക്കയിലെ കേരള പെന്തക്കോസ്തു റൈറ്റേഴ്സ് ഫോറത്തിന്റെ 2009-ലെ മികച്ച പുസ്തകത്തിനുള്ള (മലയാളം) അവാർഡും 2012-ൽ മികച്ച ലേഖനത്തിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുള്ള പാസ്റ്റർ മാത്യൂസ് ഇട്ടി ഒരു നല്ല എഴുത്തുകാരൻ എന്നു തെളിയിക്കപ്പെട്ട കർത്തൃദാസനാണ്. ‘മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം രൂപകല്പനയിലും എഡിറ്റിംഗിലും വളരെ മികവ് പുലർത്തി ആകർഷണീയവും മനോഹരവുമാക്കിയിരിക്കുന്നു.