അനുസ്മരണം

ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ പല രാജ്യങ്ങളിലും മാതൃകാ ജീവിതം നയിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശക്തമായി ക്രൈസ്തവ സാക്ഷ്യം വഹിക്കുന്ന തലമുറകളെ വാർത്തെടുക്കുവാൻ കഴിഞ്ഞത് അമ്മച്ചിയുടെ ത്യാഗ പൂർണ്ണമായ സമർപ്പണമല്ലാതെ മറ്റൊന്നുമല്ല
Pr Mathews Itty, Florida
ആനിക്കാട് നൂറോമ്മാവിലെ ഐപിസി ശാലേം എന്റെ മാതൃസഭയാണ്. എന്റെ ആത്മീയ ജീവിതത്തിന്റെ ആരംഭവും അടിസ്ഥാനവും വളർച്ചയും ആ സഭ തന്നെയാണ്. അതിലേക്കെന്നെ കൈ പിടിച്ചു നടത്തിയ ശ്രേഷ്ഠന്മാരായ ഒട്ടനവധി കർത്തൃദാസന്മാരുടെ അഭ്യസനവും ശിക്ഷണവും വിസ്മരിക്കാവുന്നതല്ല. ആ മഹത്തായ ദൗത്യത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ് എന്റെ അമ്മാച്ചനും കൂടിയായ കരിമ്പനാമണ്ണിൽ പരേതനായ പാസ്റ്റർ കെ.പി. ഫിലിപ്പ്. അഞ്ചര പതിറ്റാണ്ടുകൾക്കു മുമ്പുള്ള അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ മായാതെ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. അദ്ദേഹത്തിന്റെ സഹധർമ്മിണിയും ഇപ്പോൾ നമ്മെ വിട്ടു പോയിരിക്കുന്നു. ലോക സുവിശേഷീകരണത്തിനു ശക്തമായി ഉപയോഗിക്കപ്പെടുന്ന പരശതം മിഷനറിമാരെ അവരുടെ ദൗത്യ നിർവഹണത്തിനു പ്രാപ്തരാക്കിയ സഭയാണ് നൂറോമ്മാവ് ഐ.പി.സി ശാലേം എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
കഴിഞ്ഞ ദിവസം നിത്യ വിശ്രമത്തിലേക്കു പ്രവേശിച്ച ശോശാമ്മ ഫിലിപ് എന്ന എന്റെ അമ്മായിയെ നേരിൽ കണ്ടിട്ട് ഏറിയ വർഷങ്ങളായി. ഒന്ന് നേരിൽ കാണുവാനും സമയം ചെലവഴിക്കുവാനും പ്ലാൻ ചെയ്യുമ്പോഴായിരുന്നു അമ്മായി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു എന്നറിയുന്നത്. എന്നാൽ ഇപ്പോഴുള്ള എന്റെ ദുഃഖം നിരാശയുടേതല്ല, മറിച്ച് തികഞ്ഞ പ്രത്യാശയുള്ളതാണ്. പ്രിയ അമ്മച്ചിയെ പൊതുവേദികളിലൊന്നും കണ്ടിട്ടില്ലെങ്കിലും മാതൃകയാക്കാവുന്ന നിരവധി സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു. അതിന്റെ പ്രത്യക്ഷ തെളിവാണ്, ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ പല രാജ്യങ്ങളിലും മാതൃകാ ജീവിതം നയിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശക്തമായി ക്രൈസ്തവ സാക്ഷ്യം വഹിക്കുന്ന മക്കൾ എല്ലാവരും. അപ്രകാരം കർത്താവിനു വേണ്ടി തലമുറകളെ വാർത്തെടുക്കുവാൻ കഴിഞ്ഞത് പ്രിയ അമ്മച്ചിയുടെ ത്യാഗ പൂർണ്ണമായ സമർപ്പണമല്ലാതെ മറ്റൊന്നുമല്ല. ശ്രേഷഠന്മാരായ ചില ദൈവ ഭൃത്യന്മാരും അവരിൽ ഉണ്ട് എന്നത് ഏറെ അഭിമാനകരം തന്നെ. ‘കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും’ (1കൊരി. 15:52). ആസന്ന ഭാവിയിൽ സമാഗതമാകുന്ന ആ സുദിനത്തിൽ കർത്താവിനോടൊപ്പം പ്രിയ അമ്മച്ചിയെയും കാണാം എന്ന പ്രത്യാശയോടെ വിട പറയുന്നു. അമ്മച്ചിയുടെ വേർപാടിൽ ദു:ഖാർത്തരായിരിക്കുന്ന മക്കൾ, കുടുബാംഗങ്ങൾ ഏവരെയും എന്റെയും പ്ലാവുങ്കൽ കുടുംബത്തിന്റെയും ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെയും പ്രത്യാശയും പ്രാർത്ഥനയും അറിയിക്കുന്നു. സർവ്വാശ്വാസത്തിന്റെയും ഉറവിടമായ കർത്താവ് എല്ലാവരെയും ആശ്വസിപ്പിക്കട്ടെ.