മണിപ്പൂർ: കുക്കി- സോ വിഭാഗക്കാരുടെ പ്രാർത്ഥനാ സംഗമം

ഇംഫാൽ: മണിപ്പൂർ സംസ്ഥാനത്തെ വംശീയ കലാപം തുടങ്ങിയിട്ട് 90-ാം ദിവസമാകുന്ന ഇന്നലെ (ഓഗസ്റ്റ് 3) കുക്കി-സോ സമുദായത്തിൽ നിന്നുള്ള ജനം അവർക്ക് ആധിപത്യമുള്ള കാങ്‌പോപി ജില്ലയിൽ പ്രാർത്ഥനയ്ക്കായി ഒന്നിച്ചു ചേർന്നു. കാങ്‌പോപി ജില്ലാ ട്രൈബൽ ചർച്ചസ് ലീഡേഴ്‌സ് ഫെല്ലോഷിപ്പാണ് ബ്രിഗേ. എം തോമസ് ഗ്രൗണ്ടിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചത്. കൂട്ട പ്രാർത്ഥനയുടെ പ്രധാന ലക്ഷ്യം ഒരു പ്രത്യേക ഭരണം (Separate Administration) എന്ന തങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം എത്രയും വേഗം നേടിയെടുക്കുന്നതിൽ ദൈവിക ഇടപെടലുകൾ ഉണ്ടാകുക എന്നതായിരുന്നു.
കുക്കി-സോ കമ്മ്യൂണിറ്റിയിലെ പ്രമുഖ നേതാക്കൾ, സഭാ നേതാക്കൾ, ബുദ്ധിജീവികൾ, സിവിൽ സൊസൈറ്റി സംഘടനാ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.
അഞ്ച് മണിക്കൂർ നീണ്ട കൂട്ട പ്രാർത്ഥനയിൽ മൂന്ന് പ്രാർത്ഥന സെഷനുകൾ നടന്നു. കുക്കി-സോ കമ്മ്യൂണിറ്റിയുടെ ലക്ഷ്യത്തിനായി പണമായും സാധനങ്ങളായും ജനക്കൂട്ടത്തിന്റെ സംഭാവനയും പ്രാർത്ഥനാ യോഗത്തിന്റെ അജണ്ടയായിരുന്നു.
തങ്ങളുടെ സമൂഹത്തിന്റെ ദൈവിക സംരക്ഷണത്തിനും കേന്ദ്ര ഗവൺമെന്റിന്റെ സംരക്ഷണത്തിനും കുക്കി-സോ ജനങ്ങൾക്ക് ഒരു പ്രത്യേക ഭരണസംവിധാനത്തിന്റെ രൂപത്തിൽ വേഗത്തിലുള്ള പരിഹാരത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചു-കാങ്‌പോക്പി ഡിസ്ട്രിക്ട് ട്രൈബൽ ചർച്ചസ് ലീഡേഴ്‌സ് ഫെലോഷിപ്പിന്റെ ഉപദേഷ്ടാവ് റവ. വി സിറ്റ്‌ലോ പറഞ്ഞു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തിൽ കമ്മ്യൂണിറ്റിയുടെ അചഞ്ചലമായ വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. പ്രത്യേക ഭരണത്തിനായുള്ള ശ്രമങ്ങൾക്ക് കുക്കി-സോ ആളുകൾക്ക് പിന്തുണ നൽക ലോകമെമ്പാടുമുള്ള സഭകളോട് പ്രാർത്ഥനയിൽ കൈകോർക്കാൻ റവ.വി.സിറ്റ്ലോ അഭ്യർത്ഥിച്ചു.
സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ പേരുകളും ചിത്രങ്ങളും ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനും അവരുടെ സ്മരണകളെ ബഹുമാനിക്കാനും പ്രദർശിപ്പിച്ചിരുന്നു. കലാപങ്ങളിൽ അവർ നടത്തിയ ത്യാഗങ്ങളുടെ നിർഭാഗ്യകരമായ ഓർമ്മപ്പെടുത്തലായും ഈ പരിപാടി മാറി. നിരവധി പ്രമുഖ കുക്കി-സോ സുവിശേഷ കലാകാരന്മാർ സുവിശേഷ ഗാനങ്ങളുമായി കൂട്ട പ്രാർത്ഥനാ പരിപാടിയിൽ പങ്കെടുത്തു.
കൊല്ലപ്പെട്ട കുക്കികളുടെ സംസ്കാരം മാറ്റിവച്ചു
മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്കാരം ഇന്നലെ (ഓഗസ്റ്റ് 3) രാവിലെ 11 മണിക്ക് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഹൈക്കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടലിനെ തുടർന്ന് അവസാന നിമിഷം മാറ്റിവച്ചു. ചുരാചന്ദ്പൂരിലെ അതിർത്തി ഗ്രാമമായ ബൊൽജാങ്ങിൽ സംസ്കാര ചടങ്ങ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ബൊൽജാങ് തങ്ങൾക്കു കൂടി അവകാശപ്പെട്ട പ്രദേശമാണെന്നും സംസ്കാരം അനുവദിക്കില്ലെന്നുമായിരുന്നു മെയ് തെയ് സംഘടനകളുടെ നിലപാട്. സംസ്കാരം നടത്താനിരുന്നവരിൽ ഒരാൾ ജൂത വിഭാഗത്തിൽപ്പെട്ടതും 2 പേർ മെസിയാനിക് ജൂതന്മാരും ബാക്കിയുള്ളവർ ക്രിസ്ത്യൻ മത വിശ്വാസികളുമാണ്. സംസ്കാരം തടയുന്നതിന് ആയിരക്കണക്കിന് മെയ് തെയ് സ്ത്രീകളും യന്ത്രത്തോക്കുകളുമായി മെയ്തെയ് യുവാക്കളും എത്തിയതോടെ സംഘർഷം കനത്തു. മെയ് തെയ് സ്ത്രീകൾ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടി. മണിക്കൂറുകൾ നീണ്ട സംഘർഷം ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലെ ക്വാക്ത യുദ്ധക്കളമായി. ചുരാചന്ദ്പൂരിലെ മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹങ്ങൾ മാത്രമാണ് ഇന്നലെ സംസ്കരിക്കാൻ നിശ്ചയിച്ചത്. ഭൂരിപക്ഷം മൃതദേഹങ്ങളും ഇംഫാലിലെ ആശുപത്രികളിലാണ്.
സംസ്കാര ചടങ്ങുകൾ നടത്താൻ നിശ്ചയിച്ച സ്ഥലത്തു തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. കുക്കി സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓഗസ്റ്റ് 2-ന് അർധരാത്രി ആരംഭിച്ച ചർച്ച പുലർച്ചെ 4 വരെ നീണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യർത്ഥന പ്രകാരം സംസ്കാര ചടങ്ങുകൾ 7 ദിവസം നീട്ടിയതായി ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം അറിയിച്ചു.