വയനാട് ദുരന്തം

മരണ സംഖ്യ ഉയരുന്നു, ദുരന്തമേഖലയിൽ ഉച്ചയ്ക്ക് വീണ്ടും ഉരുൾപൊട്ടി
വയനാട് : മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ മേഖലയിലുണ്ടായ വൻ ഉരുൾപൊട്ടൽ ദുരന്തത്തിൽ 93 മരണം. 128 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. മരണസംഖ്യ ഇനിയും ഉയരും. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ. ദുരന്ത സ്ഥലത്ത് ഹൃദയഭേദകവും ഭയാനകവുമായ കാഴ്ചകൾ! ഭയാശങ്കകൾ ഉയർത്തി മുണ്ടക്കൈയിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. രക്ഷാപ്രവർത്തകരും പോലീസും ഓടി മാറി. സൈന്യത്തിൻ്റെ 200 പേരടങ്ങുന്ന സംഘം ചൂരൽമലയിലും മുണ്ടക്കൈയിലും എത്തി. പുഴയിലെ പാലം തകർന്നതിനാലും ശക്തമായ കുത്തൊഴുക്ക് മൂലവും രക്ഷാപ്രവർത്തനങ്ങൾ ദുഷ്ക്കരമാകുകയാണ്. പുഴ ഗതി മാറി ഒഴുകുന്നു. എയർ ലിഫ്റ്റ് ആവശ്യം പൊതുവെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അതിൻ്റെ സാധ്യത പരിശോധിക്കുന്നു.
മേഖലയിൽ മഴ തുടരുകയാണ്. വീടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു. ചെളിയിൽ മണിക്കൂറുകളോളം സമയം കുടുങ്ങി കിടന്നയാളെ രക്ഷപ്പെടുത്തി. നിരവധി വീടുകൾ, മറ്റ് കെട്ടിടങ്ങൾ, സ്കൂൾ, ക്രിസ്ത്യൻ, മുസ്ലീം പള്ളികൾ എന്നിവ തകർന്നു. നിരവധി തൊഴിലാളികളെ കാണാനില്ല. ഒഡീഷയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരെ കാണാനില്ല. ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങൾ പൂർണ്ണമായും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. സമീപത്തെ ആശുപത്രികളിൽ എത്തിക്കുന്ന പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം വർധിക്കുകയാണ്. മുണ്ടക്കൈ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടന്ന 100 ലധികം ആളുകളെ രക്ഷപ്പെടുത്തി.
കഴിഞ്ഞ രാത്രി 2 മണിക്കും പുലർച്ചെ 4 മണിക്കുമാണ് മുണ്ടക്കൈ-ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടലുകളുണ്ടായത്. പുഴയിലെ ജലനിരപ്പ് ഉയരുന്നതും ശക്തമായ മഴയും ദുരന്തമേഖലകളിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ചു. കഷ്ടതയിലും കണ്ണീരിലുമായിരിക്കുന്നവരെ ദൈവജനത്തിൻ്റെ പ്രാർത്ഥനയിൽ വഹിക്കുക.