വീടുകളും ആരാധനാലയങ്ങളും പുനർ നിർമ്മിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂരിൽ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ച് നൽകുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കുക്കി വിഭാഗക്കാർ നേരിടുന്ന ക്രൂരതകൾ വിവരിച്ച മണിപ്പൂർ ട്രൈബൽ ഫോറം അഭിഭാഷകൻ കോളിൻ ഗോണ്‍സാൽവസിന്റെ വാദങ്ങൾ കേട്ട കോടതി മണിപ്പുരിൽ വിദ്വേഷ പ്രസംഗംനിയന്ത്രിക്കുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.കുക്കി ഗോത്ര വിഭാഗക്കാർക്ക് സൈനിക സംരക്ഷണം നൽകണമെന്ന മണിപ്പൂർ ട്രൈബൽ ഫോറത്തിന്റെ ആവശ്യത്തിൽ, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സൈന്യത്തിന് യഥേഷ്ടം പ്രവർത്തിക്കുന്നതിന് അധികാരം നൽകുന്ന ഉത്തരവുകൾ കോടതിക്ക് പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ 72 വർഷമായി ഇന്ത്യൻ സൈന്യത്തിന് അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും സൈന്യത്തിന്മേലുള്ള ‘സിവിലിയൻ നിയന്ത്രണമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയെന്നും ചൂണ്ടിക്കാട്ടി.ഇതിനിടെ മണിപ്പൂരില്‍ കലാപകാരികള്‍ കമാന്‍ഡോ വേഷത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകി. കമാന്‍ഡോ യൂണിഫോമിട്ട് അക്രമങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികള്‍ നീങ്ങുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.സൈനിക വാഹനങ്ങള്‍ അടക്കം പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും തിരിച്ചറിയില്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നുമാസമായി തുടരുന്ന കലാപത്തില്‍ 130 പേര് കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, ഇതില്‍ക്കൂടുതല്‍ പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നും കലാപം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.