മണിപ്പൂർ കലാപം

മണിപ്പൂർ കലാപം

മണിപ്പൂർ അക്രമത്തിൽ ബംഗ്ലൂരു ബിഷപ് പീറ്റർ മച്ചാഡോ ആശങ്ക അറിയിച്ചു. മണിപ്പൂരിൽ 41% ക്രൈസ്തവർ ഭീതിയോടും ആശങ്കയോടും കഴിയുന്നു. നിരവധി ക്രൈസ്തവ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കുവാൻ ബി.ജെ.പി സർക്കാരിനു ഉത്തരവാദിത്തമുണ്ട്-അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കൻ മേഖലയിൽ കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കയാണ്

ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സംസ്ഥാനത്തെ ക്രൈസ്തവ സമൂഹം. സംസ്ഥാനത്തു തുടരുന്ന അക്രമങ്ങളിലും അശാന്തിയിലും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് (UCFNEI) ആണ് അഗാധമായ വേദനയും ആശങ്കയും അറിയിച്ചത്. എല്ലാവരോടും സംയമനം പാലിക്കാനും നിലവിലെ സാഹചര്യത്തിന് സമാധാനപരമായ പരിഹാരത്തിനായി പ്രവർത്തിക്കാനും സംഘടനാ നേതൃത്വം അഭ്യർത്ഥിച്ചു. ഒരു ക്രിസ്ത്യൻ സംഘടന എന്ന നിലയിൽ, മനുഷ്യജീവന്റെ മൂല്യത്തിലും ഓരോ വ്യക്തിയുടെയും അന്തസ്സിനെ അതിന്റെ പ്രാധാന്യത്തോടെ മാനിക്കേണ്ടതുണ്ടെന്ന് വലിയ തോതിലുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫോറം വക്താവ് അലൻ ബ്രൂക്ക്സ് പ്രസ്താവനയിൽ പറഞ്ഞു. വൻതോതിലുള്ള അക്രമവും തീവെപ്പും നടന്നതായി അദ്ദേഹം പറഞ്ഞു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പകരം അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സമാധാനപരമായ സംഭാഷണത്തിൽ ഏർപ്പെടാനും ഞങ്ങൾ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആവശ്യപ്പെടുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികാരികൾ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ ക്രിസ്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ഫോറം എന്ന നിലയിൽ, ഈ അശാന്തിയിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും മേഖലയിൽ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിന് കാരണമായ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും ശാശ്വതമായ പരിഹാരത്തിനായി പ്രവർത്തിക്കാനും ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു-ഫോറം പറഞ്ഞു. നാഗാ, കുക്കി ഗോത്രവർഗ്ഗക്കാർ ‘ഗോത്ര സോളിഡാരിറ്റി മാർച്ച്’ സംഘടിപ്പിച്ചതിനെത്തുടർന്ന്, നേരത്തെ നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി എതിരാളികളുടെ സമുദായങ്ങൾ പ്രത്യാക്രമണം നടത്തിയതോടെയാണ് കഴിഞ്ഞ ബുധനാഴ്ച സംഘർഷം രൂക്ഷമായത്. ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെയ്തേയ് സമുദായവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 9,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇംഫാൽ താഴ്‌വരയിൽ കുറഞ്ഞത് 14 പള്ളികളെങ്കിലും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു ക്രിസ്ത്യൻ സംഘടനകൾ അവകാശപ്പെട്ടു. 2011 ലെ സെൻസസ് പ്രകാരം 41.29 ശതമാനമാണ് മണിപ്പൂരിലെ ക്രിസ്ത്യാനികൾ.