മാനവരാശിക്കു ഭീഷണിയായി ‘ഡിസീസ് എക്സ്’: കോവിഡിനെക്കാൾ മാരകമായേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ.

മാനവരാശിക്കു ഭീഷണിയായി ‘ഡിസീസ്  എക്സ്’: കോവിഡിനെക്കാൾ മാരകമായേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ.

ലോകത്തെമ്പാടും വ്യാപിച്ച കോവിഡ് ഭീതിക്കിടെ മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (WHO). കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ‘ഡിസീസ് എക്സ് ‘ എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്. ‘എക്സ്’ എന്നത് ആക്സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു. 
ആഫ്രിക്കൻ രാജ്യമായ ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇൻഗെൻഡെ (Ingende) യിൽ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാൾ ചികിത്സ തേടിയത്. കോവിഡ്-19 വൈറസ് പോലെ പകർച്ചവ്യാധിയാകാൻ സാധ്യതയുള്ള ‘ഡിസീസ് എക്സ്’ എന്നു വിളിക്കപ്പെടുന്ന മാരകമായ പുതിയ വൈറസ് ആകാമെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. ഇയാൾ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976-ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രഫ. ജീൻ ജാക്വസ് മുയെംബെ തംഫും (Prof. Jean Jacques Muyembe Tamfum) മുന്നറിയിപ്പ് നൽകി. ‌ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജന്തുക്കളിൽ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ്​ നൽകുന്നു.