മടുത്തുപോകാതിരിപ്പാൻ..

മടുത്തുപോകാതിരിപ്പാൻ..

“വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക,……………….. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.” (എബ്രായർ 12:2,3).

വിശ്വാസം എന്നത് ഒരു വസ്തുവിൽ ഉള്ളതല്ല പ്രത്യുത ഒരു വ്യക്തിയിലുള്ളതാണ്. പഴയ നിയമം പരിശോധിക്കുമ്പോൾ പല പ്രമുഖ വ്യക്തികളും ജീവിതത്തിൽ മടുപ്പ് അനുഭവിച്ചവരാണ്. അത്ഭുതകരമായി ഇസ്രായേൽ ജനത്തെ നയിച്ച മോശയും ഒരു ദേശത്തെ മുഴുവൻ തന്റെ പ്രസംഗത്താൽ മനസാന്തരത്തിലേക്ക് നയിച്ച യോനായും കാർമേൽ പർവതത്തിൽ സ്വർഗത്തിൽ നിന്നും തീയിറക്കിയ ഏലിയാവും ചില പ്രതിസന്ധികളിൽ മടുത്തുപോയി.
എന്നാൽ പുതിയ നിയമം പരിശോധിച്ചാൽ, വലിയ പ്രതികൂലങ്ങളിൽ കൂടി കടന്നുപോകേണ്ടി വന്നിട്ടും ഒരു ക്രിസ്തു വിശ്വാസി പോലും മടുത്തു പോയതായി കാണുന്നില്ല. പത്രോസ് തലകീഴായി ക്രൂശിക്കപ്പെട്ടതായി ചരിത്രം പറയുന്നു. എന്നാൽ ആ സന്ദർഭത്തിലും പത്രോസ് മടുത്തു പോയില്ല. പൗലോസ് പലവിധ പ്രതികൂലങ്ങളിൽ കൂടി കടന്നുപോയി. താനും മടുത്തുപോയില്ല. അങ്ങനെ എത്രപേർ…..
ക്രിസ്തീയ ജീവിതത്തിൽ മടുത്തു പോവാതിരിക്കുവാൻ ക്രിസ്തുവിലുള്ള ഭാവം നമ്മിൽ ഉണ്ടാകണം. ഫിലിപ്പിയർ 2:5മുതലുള്ള വാക്യങ്ങളിൽ നാം അത് കാണുന്നു. ആറു താഴ്ചകൾ ക്രിസ്തുവിനുണ്ടായി.

1.ദൈവരൂപത്തിൽ ഇരുന്നവൻ ദാസരൂപത്തിലായി
2.ദൈവരൂപത്തിൽ ഇരുന്നവൻ മനുഷ്യ സാദൃശ്യത്തിലായി.
3.ദൈവരൂപത്തിൽ ഇരുന്നവൻ തന്നെത്താൻ ഒഴിച്ചു.
4.ദൈവരൂപത്തിൽ ഇരുന്നവൻ വേഷത്തിൽ മനുഷ്യനായി.
5.ദൈവരൂപത്തിൽ ഇരുന്നവൻ തന്നെത്താൻ താഴ്ത്തി.
6.ദൈവരൂപത്തിൽ ഇരുന്നവൻ ക്രൂശുമരണം വരിച്ചു.
നമ്മുടെ ജീവിതത്തിൽ മടുക്കാതിരിപ്പാൻ നമുക്ക് മുമ്പായി ത്യാഗം സഹിച്ച യേശുവിനെ ധ്യാനിക്കണം.
എബ്രയ ലേഖനം 11-ാം അധ്യായത്തിൽ വിശ്വാസ വീരന്മാരുടെ വലിയൊരു പട്ടികയുണ്ട്. അതിൽ രണ്ടു വിധ ആളുകളെ നാം കാണുന്നു. (11: 32- 38വരെയുള്ള വാക്യങ്ങൾ കാണുക). ഒരു കൂട്ടർ ചില കാര്യങ്ങൾ “നേടി ” എന്നു പറയുമ്പോൾ രണ്ടാമത്തെ കൂട്ടർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേൽപ്പ് ലഭിക്കേണ്ടതിന്…. ഭേദ്യം ഏറ്റു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ലോകം അവർക്കു യോഗ്യമായിരുന്നില്ല.
ഇതിൽ നാം ഏതു തിരഞ്ഞെടുക്കും? ക്രിസ്തീയ ജീവിതത്തിന്റെ പ്രചോദനം നമുക്ക് മുമ്പായി ഓട്ടം തികച്ചു മാതൃക കാട്ടിയ ക്രിസ്തുവാണ്. സാധാരണ ഒരു വ്യക്തി മരിച്ചാൽ അദേഹത്തിന്റെ ശരീരം ശവശരീരം എന്നാണ് വിളിക്കപ്പെടുന്നത്, ഏതു പ്രമുഖ വ്യക്തിയായിരുന്നാലും. എന്നാൽ നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവിന്റെ ശരീരത്തെ, തന്റെ ക്രൂശുമരണ ശേഷം ആരും ശവശരീരം (Dead body )എന്നു വിളിച്ചില്ല.അങ്ങനെ വിളിക്കുവാൻ ആർക്കും ധൈര്യം വന്നില്ല, പീലാത്തോസിനു പോലും. കാരണം അവൻ മരണത്തെ ജയിച്ചവനാണ്. മരണത്തെ ജയിച്ചു അവിടുന്ന് ഉയിർത്തെഴുനേറ്റു.
നമ്മുടെ വിശ്വാസജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ജയാളിയായ യേശുക്രിസ്തുവിനെ ധ്യാനിക്കുവാൻ കഴിയട്ടെ. അങ്ങനെയായാൽ മടുത്തു പോകാതെ മുമ്പോട്ട് പോകുവാൻ നമുക്ക് കഴിയും. ദൈവം നമ്മെ അതിനായി സഹായിക്കട്ടെ.