കരളുലഞ്ഞ് കേരളം

കരളുലഞ്ഞ് കേരളം

വയനാട് : അപ്രതീക്ഷിത ദുരന്തത്തിൽ കരളുലഞ്ഞ് കേരളം. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ഉള്ളുലഞ്ഞ് വയനാട്. ഉറങ്ങി കിടന്നവരെ മരണത്തിലേക്ക് ഒഴുക്കിയ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 276 ആയി. മരണ സംഖ്യ ഇനിയും ഉയരും. ചാലിയാറിൽ നിന്നും ലഭിച്ചത് 127 മൃതദേഹങ്ങളാണ്. ഛിന്നിച്ചിതറിയ ശരീരഭാഗങ്ങളും ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി നാളെ ദുരന്തസ്ഥലം സന്ദർശിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിലെ എപിജെ ഹാളിൽ സർവ്വകക്ഷി യോഗം ചേരും. 250ലധികമാളുകളെ കാണാനില്ലെന്നാണ് നിഗമനം. പരുക്കേറ്റ 195ലധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ. ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്ക് 190 അടി നീളത്തിൽ സൈന്യം നിർമ്മിക്കുന്ന 24 ടൺ ഭാര ശേഷിയുള്ള ബെയ്ലി പാലം നാളെ രാവിലെയോടെ സജ്ജമാകും. പാലത്തിൻ്റെ നിർമ്മാണം രാത്രി വൈകിയും തുടരുകയാണ്. പ്രതിബന്ധങ്ങൾക്കിടയിലും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്. ദുരന്ത ഭൂമിയിലെങ്ങും നൊമ്പരക്കാഴ്ചകളാണ്. നിരവധി വീടുകളാണ് ഒലിച്ചു പോയത്.