കർണാടക മതപരിവർത്തന വിരുദ്ധ ബിൽ

ബെംഗളൂരു: ഏറെ വിവാദത്തിനിടയാക്കിയ മതപരിവർത്തന വിരുദ്ധ ബിൽ കർണാടക സർക്കാർ പാസ്സാക്കി. 2021 ൽ കൊണ്ടുവന്ന മതസ്വാതന്ത്ര്യ സംരക്ഷണ ബിൽ ആണ് (Protection of Right to Freedom of Religion Bill) കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമ നിർമ്മാണ സഭ) സെപ്റ്റംബർ 15 വ്യാഴാഴ്ച ശബ്ദ വോട്ടോടെ പാസാക്കിയത്. ഏഴ് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ പ്രതിഷേധത്തിനിടെ ആയിരുന്നു വിവാദമായ ബിൽ പാസാക്കിയത്. ഭരണഘടന അവകാശങ്ങൾക്കു വിരുദ്ധമാണ് ബിൽ എന്ന് കോൺഗ്രസ് അംഗങ്ങൾ വാദിച്ചു. മതപരിവർത്തനം ‘സ്വകാര്യ കാര്യ’മാണെന്നും ഒരു വ്യക്തിയുടെ തിരഞ്ഞെടുക്കാനുള്ള അവകാശമാണെന്നും കോൺഗ്രസ് എംഎൽസി നാഗരാജ് പറഞ്ഞു. തുടർന്ന് കോൺഗ്രസ് എം.എൽ.സിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയാണ് ബിൽ ഉപരിസഭയിൽ അവതരിപ്പിച്ചത്. നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കഴിഞ്ഞ വർഷം ഡിസംബറിൽ ബിൽ നിയമസഭയിൽ പാസാക്കിയിരുന്നുവെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാൽ കൗൺസിലിൽ അവതരിപ്പിച്ചില്ല. ഉപരിസഭയിൽ പാസാക്കുന്നതുവരെ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിനായി ഈ വർഷം മേയിൽ ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.
ഇതു സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കൾ സഭയിൽ ചർച്ച നടത്തിയിരുന്നു. അടുത്ത കാലത്തായി മതപരിവർത്തനം വ്യാപകമായെന്നും വശീകരിച്ചും ബലപ്രയോഗത്തിലൂടെയും കൂട്ട മതപരിവർത്തനം നടക്കുന്നുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. സമാധാനം തകർക്കുകയും വിവിധ മതങ്ങൾ പിന്തുടരുന്ന ആളുകൾക്കിടയിൽ അവിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ബിൽ ആരുടെയും മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും ആർക്കും ഇഷ്ടമുള്ള മതം ആചരിക്കാമെന്നും എന്നാൽ സമ്മർദ്ദത്തിനും വശീകരണത്തിനും വിധേയമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർബന്ധിത മതപരിവർത്തനം മാത്രമാണ് നിയമം മൂലം നിയന്ത്രിക്കുന്നതെന്ന് കർണാടക നിയമമന്ത്രി ജെ.സി മധു സ്വാമി പറഞ്ഞു.
സ്വമേധയാ ഉള്ള മതപരിവർത്തനം തടയാൻ കഴിയുന്ന ഭേദഗതികളൊന്നും ഞങ്ങൾ വരുത്തിയിട്ടില്ല. നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ ഞങ്ങൾ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ മതത്തെ സംരക്ഷിക്കുകയാണ്, നിർബന്ധിത മതപരിവർത്തനം തടയാനാണ് ഞങ്ങൾ ഈ ബിൽ കൊണ്ടുവന്നത്. ഞങ്ങൾ എവിടെയും ആരുടെയും ആഗ്രഹം പരിമിതപ്പെടുത്തിയിട്ടില്ല-സ്വാമി കൗൺസിലിൽ പറഞ്ഞു.