കർണ്ണാടകയിലെ പള്ളികളുടെ സർവെ: സർക്കാരിനു ഹൈക്കോടതിയുടെ നോട്ടീസ്

ബെംഗളൂരു: കർണ്ണാടകയിലെ ക്രിസ്ത്യൻ പള്ളികളിലും മിഷനറി സ്ഥാപനങ്ങളിലും സർവെ നടത്താനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതി നോട്ടീസ് അയച്ചു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹർജിയിലാണു തടസ്സവാദം ഉന്നയിക്കാൻ മൂന്ന് ആഴ്ച സമയം അനുവദിച്ചത്. എത്ര നിർബന്ധിത മതപരിവർത്തന കേസുകൾ ഉണ്ട്, അനുമതിയില്ലാതെ എത്ര ക്രിസ്ത്യൻ ദേവാലയങ്ങൾ പ്രവർത്തിക്കുന്നു തുടങ്ങിയവ ഉൾപ്പടെ പരിശോധിക്കാനാണു സർവെ നടത്തുന്നത്.
ക്രിസ്ത്യൻ സഭകളുടെ സർവ്വേ നടത്തുന്നതിനെതിരായ സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്ന ഹർജി അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിന് മൂന്നാഴ്ച കൂടെ സമയം നൽകി. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സഭകകളുടെ സർവേ നടത്തുന്നത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശ ലംഘനമാണെന്നും ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യം വെക്കുകയാണെന്നും ഹർജിക്കാരുടെ അഭിഭാഷകനായ പ്രൊഫ. രവിവർമ കുമാർ വാദിച്ചു. എന്നാൽ സർവ്വേ നടത്തുന്നതിൽ തെറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.