മതം മാറ്റം തടയുന്നതിന് ഓർഡിനൻസ്

ബെംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസിന് അനുമതി നൽകിയ കർണാടക ഗവർണറുടെ നടപടി ക്രൈസ്തവരെ നിരാശരാക്കുന്നതാണെന്നും തങ്ങളുടെ ആശങ്ക ഗവർണർ അവഗണിച്ചുവെന്നും ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ. ക്രൈസ്തവരെ ഉന്നംവച്ചുള്ള മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കർണാടക റീജൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കഴിഞ്ഞ തിങ്കളാഴ്ച രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചതിനു പിന്നാലെയാണ് ഓർഡിനൻസിൽ ഗവർണർ തവർചന്ദ് ഗെലോട്ട് ഒപ്പിട്ടത്. കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ ഇതു സംബന്ധിച്ച ബിൽ പാസാക്കിയെങ്കിലും നിയമ നിർമ്മാണ കൗൺസിലിൽ അവതരിപ്പിച്ചിരുന്നില്ല. തുടർന്നാണ് ഓർഡിനൻസായി ഇറക്കാൻ ബിജെപി സർക്കാർ തീരുമാനമെടുത്തത്.