ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ

ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ

ജറുസലേം: പശ്ചിമേഷ്യ യുദ്ധക്കളം! യിസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ അതി രൂക്ഷമായി തുടരുകയാണ്. ഇരുഭാഗത്തും 1000-ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇരുപക്ഷത്തുമായി നാലായിരിത്തിലേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹമാസിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്ന 14 നില സമുച്ചയം ഉൾപ്പടെ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. യിസ്രായേലിനു സൈനിക സഹായവുമായി അമേരിക്കയും രംഗത്തെത്തി. തെക്കൻ ഇസ്രയേലിൽ ഒക്ടോബർ 7 ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെയാണ് ഗാസ മുനമ്പ് യുദ്ധക്കളമായത്. ഇസ്രായേലിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘ദീർഘവും ദുഷ്കരവുമായ യുദ്ധ’ത്തിനു തയ്യാറെടുക്കാൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആഹ്വാനം ചെയ്തു. വീഡിയോ കോൾ ചെയ്യുന്നതിനിടെ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദ് അപകട നില തരണം ചെയ്തിട്ടുണ്ട്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ഗിവറായി ജോലി ചെയ്യുകയാണ് ഷീജ. ഗാസയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും പലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കി.

ഇസ്രയേൽ യുദ്ധത്തിലാണെന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ്, ഗാസയിൽ അവർ പ്രത്യാക്രമണം കടുപ്പിച്ചത്. സ്ഥിതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് ചേരും. യുഎസ്, യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഹമാസ് ആക്രമണത്തെ അപലപിച്ചിരുന്നു. അതേസമയം ഇറാൻ ഹമാസിനെ പിന്തുണച്ചു.

ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം ഇസ്രയേൽ വിച്ഛേദിച്ചു. ഗാസയിലേക്കുള്ള ഇന്ധനമടക്കമുള്ള ചരക്ക് നീക്കം പൂർണമായും തടയുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇസ്രയേൽ കൂടുതൽ വ്യോമാക്രമണത്തിന് കോപ്പുകൂട്ടുകയാണ്. ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകാനാണ് ജനങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നത്. ഇസ്രയേലിലലെയും പലസ്തീനിലെയും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷം അടുത്ത നടപടികൾ തീരുമാനിക്കും.
കര-വ്യോമ ആക്രമണങ്ങൾ ഇസ്രായേൽ കടുപ്പിച്ചിരിക്കയാണ്. അതേസമയം വിരമിച്ച സൈനികരടക്കം ഒരു ലക്ഷം പേരെ കരുതൽ സേനയായി യിസ്രായേൽ സജ്ജരാക്കി.
തെക്കൻ ഇസ്രായേലിൽ സംഗീത പരിപാടി നടന്ന സ്ഥലത്തേക്ക് നടത്തിയ ആക്രമണമാണ് കൂടുതല്‍ രക്തരൂക്ഷിതമായത്. ഇവിടെ നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ അമേരിക്കക്കാരും ബന്ദികളാക്കിയിരിക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അഭിപ്രായപ്പെട്ടു. ആക്രമണത്തിൽ 1000-ത്തോളം ഹമാസ് പ്രവർത്തകർ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. ഗാസയ്ക്ക് ചുറ്റും ശക്തമായ പോരാട്ടം തുടരുകയാണ്. ഞങ്ങൾ അത് തുടർന്നുകൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ ഇപ്പോൾ ശാന്തമാണെന്ന് തോന്നുന്നു. എന്നാൽ പോരാട്ടത്തിന്റെ തീവ്രത ശക്തമാണ്. ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയത് ഏകദേശം 1000 ലേറെ ഹമാസ് തീവ്രവാദികളാണ്. അവരിൽ ഭൂരിഭാഗവും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗാസയിലേക്ക് മടങ്ങുകയോ ചെയ്തു- ബ്ലിങ്കന്‍ പറഞ്ഞു.