പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (പഠന പരമ്പര 10-ാം ഭാഗം)

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (പഠന പരമ്പര 10-ാം ഭാഗം)

സാത്താന്യ ആരാധനയെയും അന്യായ ബന്ധനങ്ങളെയും ജയിക്കുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നിറവ് അനിവാര്യമാണ്. ദൈവം ഏൽപ്പിക്കുന്ന ശുശ്രൂഷ നിറപടിയായി നിർവഹിക്കുവാൻ അത്യന്താപേക്ഷിതമായിരിക്കുന്നത് വിദ്യാഭ്യാസമോ മറ്റെന്തങ്കിലും യോഗ്യതയോ കഴിവോ അല്ല, എല്ലാറ്റിനും ഉപരി ആത്മാവിനാലുള്ള ഒരു ബന്ധനമാണ്

പ്പൊസ്തല പ്രവർത്തികൾ 3-ാം അദ്ധ്യായം മുതൽ പരിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ പ്രായോഗിക ജീവിതത്തിലും ശുശ്രൂഷയിലും എന്ന വിഷയത്തോടനുബന്ധമായി പതിനഞ്ചോളം കാര്യങ്ങൾ കഴിഞ്ഞ ഭാഗങ്ങളിൽ പഠിച്ചു. തുടർന്ന് 19,20 അദ്ധ്യായങ്ങളിൽ നിന്നും ചില വിഷയങ്ങൾ പഠന വിധേയമാക്കാം.

പരിശുദ്ധാത്മ നിറവിന്റെ പ്രാധാന്യം വെളിപ്പെടുത്തി പൗലോസ്

“അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു : നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിനു : പരിശുദ്ധാത്മാവ് ഉണ്ടെന്നു പോലും ഞങ്ങൾ കേട്ടിട്ടില്ല എന്നവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിനു : യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു” (19:1,2). ഈ വാക്യത്തിലെ ചില വാക്കുകൾ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടതുണ്ട്. തിരുവചനത്തിലെ പദങ്ങളെല്ലാം വളരെ അർത്ഥ ഗംഭീരമായതാണ്. ഉൾപ്രദേശങ്ങളിൽ കൂടി, പട്ടണത്തിന്റെ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചാണ് പൗലോസ് എഫെസോസിൽ എത്തിയത്. അവിടെ എത്തിയപ്പോൾ കണ്ട 12 പേരടങ്ങുന്ന (19:7) ശിഷ്യഗണത്തോടാണ് സാധാരണ നിലയിലുള്ള മറ്റ് കുശലാന്വേഷണമൊന്നും നടത്താതെ വളരെ പ്രാധാന്യമേറിയ ഒരു ചോദ്യം ചോദിക്കുന്നത്. ‘നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?’ ഈ ചോദ്യത്തിൽ വളരെ ഗൗരവതരമായ ഒരു വിഷയം അടങ്ങിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തുകൊണ്ടാണ് പൗലോസ് ഇങ്ങനെ ചോദിച്ചത്? ഉൾപ്രദേശങ്ങളിൽ കൂടി പൗലോസ് സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ച വളരെ ഭയാനകമായിരുന്നു. പരിശുദ്ധാത്മാവിന്റെ നിറവ് പ്രാപിക്കാതെ ശിഷ്യന്മാർക്ക് നിലനിൽപ്പില്ല അഥവാ അവർക്ക് മുമ്പോട്ടു പോകണമെങ്കിൽ പരിശുദ്ധാത്മ നിറവ് കൂടിയേ തീരൂ എന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് പൗലോസ് അങ്ങനെ ചോദിച്ചത്. പരിശുദ്ധാത്മാവ് എന്നു കേട്ടിട്ടു പോലുമില്ല എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ സ്നാനത്തിൽ പരിശുദ്ധാത്മാവ് എന്ന പദം കേട്ടിരിക്കണമല്ലോ എന്ന് പൗലോസ് അവരെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു. അവർ ഏറ്റിരുന്നത് യോഹന്നാൻ സ്നാപകന്റെ സ്നാനമായിരുന്നു. ആ കാലയളവിൽ പലവിധ സ്നാനമുണ്ടായിരുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാനം അല്ലായിരുന്നു മറിച്ച് ‘മാനസാന്തരപ്പെടുവീൻ’ എന്നു പറഞ്ഞ് മാനസാന്തര സ്നാനമായിരുന്നു യോഹന്നാൻ കഴിപ്പിച്ചത്. യേശുവിൽ വിശ്വസിച്ചവർ/വിശ്വസിക്കുന്നവർ ഏൽക്കേണ്ട സ്നാനം മത്തായി 28:19, 20 വാക്യങ്ങളിൽ കാണുന്നതുപോലെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാനമാണ് എന്നവർക്ക് പൗലോസ് ബോധ്യപ്പെടുത്തി കൊടുത്തു, അവർ സ്നാനമേറ്റു (19:5). തുടർന്ന് ‘പൗലോസ് അവരുടെമേൽ കൈ വെച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കുകയും ചെയ്തു’ (19:6). അങ്ങനെ പൗലോസ് അവരെ സ്നാനത്തിലേക്കും പരിശുദ്ധാത്മ നിറവിലേക്കും നയിച്ചു.

സാത്താന്യ ആരാധനയെ ജയിക്കുന്ന പരിശുദ്ധാത്മ നിറവ്
    അർത്തെമിസ് ദേവിയുടെ ആരാധകരെക്കൊണ്ടു നിറഞ്ഞ അഥവാ വിഗ്രഹാരാധനക്കാരുടെ ഒരു പട്ടണമായിരുന്നു എഫെസോസ് (19:23-27). അതിന്റെ ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചപ്പോൾ തന്നെ പട്ടണത്തിന്റെ അവസ്ഥ പൗലോസ് മനസ്സിലാക്കി. പൗലൊസിന്റെ പ്രസംഗത്താൽ യെഹൂദന്മാരും യവനന്മാരും വചനം കേട്ടു, രോഗികൾ സൗഖ്യമായി, യേശുവിന്റെ നാമം മഹിമപ്പെട്ടു, അങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു (19:8-20). ദൈവം പൗലോസിലൂടെ അസാധാരണമായ വീര്യപ്രവർത്തികൾ ചെയ്യുന്നത് അർത്തെമിസ് ദേവിയുടെ ആരാധകരെ രോഷാകുലരാക്കി. തങ്ങൾ ആക്ഷേപിക്കപ്പെടുന്നുവെന്നും അർത്തെമിസ് മഹാദേവിയുടെ മാഹാത്മ്യം ഒടുങ്ങിപ്പോകുന്നു എന്നും പറഞ്ഞുകൊണ്ട് അവർ കൂട്ടം കൂടി ക്രോധം നിറഞ്ഞവരായി പൗലോസിനെതിരെ തിരിഞ്ഞു, എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്ന് ആർത്തു വിളിച്ചു (19:23-28). ‘പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൗലോസിന്റെ കൂട്ടു യാത്രക്കാരായ ഗായൊസ്, അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ട് രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞുചെന്നു’ (19:29). കൂട്ടം കൂടിയ ജന സംഘം ആശയ കുഴപ്പത്തിലും കലക്കത്തിലുമായെങ്കിലും എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണി നേരത്തോളം ഏക ശബ്ദത്തോടെ ആർത്തു കൊണ്ടിരുന്നു (19:30-34). അർത്തെമിസ് ദേവിയുടെ വിഗ്രഹാരാധകരെക്കൊണ്ടു നിറഞ്ഞ ആ എഫെസ്യ പട്ടണത്തിൽ സത്യ ദൈവത്തെ ആരാധിക്കുന്നത് കേവലം 12 പേരടങ്ങുന്ന ഒരു ചെറിയ കൂട്ടം മാത്രമാണ്. ഒരു ഭാഗത്ത്, ഭരണാധികാരികളടക്കം ഒരു ദേശം മുഴുവനും ഒന്നിച്ചാരാധിക്കുന്ന ഒരു ദേവിയുടെ ആരാധനക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ മറുഭാഗത്ത് ദൈവത്തെ ആരാധിക്കുന്ന 12 പേരുള്ള ഒരു ചെറിയ കൂട്ടം! ആർക്കാണ് ജയസാധ്യത? നിശ്ചയമായും ഒരു ദേശം മുഴുവനും ആരാധിക്കുന്ന അർത്തെമിസ് പക്ഷക്കാർ തന്നെ ജയിക്കാനാണ് സാധ്യത. എന്നാൽ പൗലോസിനു മനസ്സിലായി ഈ മഹാദേവിയുടെ ആരാധനക്കാരുടെ ആരാധനയെ തകർത്ത് ജയിക്കണമെങ്കിൽ ദൈവാരാധനയുടെ ശക്തി വെളിപ്പെട്ടേ മതിയാകൂ. അതിനായി പരിശുദ്ധാത്മ നിറവ് പ്രാപിച്ചവർ വേണം. എത്ര പേരുണ്ട് എന്നത് ഒരു വിഷയമല്ല. 12 പേർ മതി. ന്യൂനപക്ഷമാണെങ്കിലും പരിശുദ്ധാത്മ നിറവ് പ്രാപിച്ചവരെങ്കിൽ-അങ്ങനെ ഒരു ചെറിയ കൂട്ടമുണ്ടെങ്കിൽ മാത്രമേ ഈ അന്യാരാധനയുടെ ബന്ധനത്തെ, അതിന്റെ ശക്തിയെ തകർക്കുവാൻ കഴിയുകയുള്ളൂ എന്ന് പൗലോസിനു ഉത്തമ ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് “നിങ്ങൾ പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ” എന്നവരോട് ചോദിക്കുകയും ആത്മനിറവിലേക്ക് അവരെ നയിക്കുകയും ചെയ്തത്. എത്ര പേരുണ്ട്, എത്രമാത്രം ശക്തിയിലാണ് വിഗ്രഹാരാധന എന്നതിലല്ല; അതിനെ വെല്ലുന്ന ഒരത്യന്ത ശക്തിയോടെയുള്ള പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള ആരാധനയ്ക്കു മാത്രമേ ശത്രു ബന്ധനത്തെ, സാത്താന്യ-അന്യാരാധനയുടെ ശക്തിയെ തകർക്കുവാൻ കഴിയുകയുള്ളൂ. അങ്ങനെ പൗലോസ് അവരെ പരിശുദ്ധാത്മ നിറവിലേക്ക്  നടത്തി, 12 പേരുള്ള ആ ചെറിയ ശിഷ്യഗണം ആത്മാവ് നിറഞ്ഞ് ആരാധിച്ച് അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്യുവാൻ തുടങ്ങി. ഒരു ജാതീയ ദേവതയെ ഒരു ദേശം മുഴുവൻ രണ്ടു മണി നേരത്താളം ഇളകി മറിഞ്ഞ് ആരാധിച്ചുകൊണ്ടിരുന്ന ആരാധന തകരുന്ന സംഭവം പറഞ്ഞാണ് 19-ാം അദ്ധ്യായം അവസാനിക്കുന്നത്. 19:41-ൽ ‘ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചു വിട്ടു’ എന്നു വായിക്കുന്നു. ഏതു സഭയെയാണ് പിരിച്ചുവിട്ടത് ? ദേശം, പട്ടണമേനവൻ തുടങ്ങി സകലരും 2 മണി നേരത്തോളം ആരാധിച്ചുകൊണ്ടിരുന്ന ഒരു സഭ; ആ സഭയെയാണ് പിരിച്ചുവിട്ടത്. അതിന് ശക്തിയും ബലവും പകർന്നത് കേവലം 12 പേരുള്ള ഒരു ചെറിയ കൂട്ടത്തിന്റെ പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള ആരാധനയാണ്.
    ഇന്നും ദൈവസഭയ്ക്ക് ആവശ്യമായിരിക്കുന്നത് ആത്മാവിൽ നിറഞ്ഞുള്ള ആരാധനയാണ്. ദൈവസഭയ്ക്ക്, വേർപെട്ട കൂട്ടങ്ങൾക്ക്, ദൈവമക്കൾക്ക് നഷ്ടമായിരിക്കുന്നതും മറ്റൊന്നല്ല; പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള ആരാധനയാണ്. അതുകൊണ്ടാണ് അന്യാരാധനയുടെ ബന്ധനങ്ങൾ ദേശത്ത് വ്യാപരിക്കാനിടയാകുന്നത്. നാം, ദൈവസഭ ആത്മാവിൽ നിറഞ്ഞ് ദൈവത്തെ ആരാധിക്കുന്നുവെങ്കിൽ നമ്മുടെ ആരാധനയെ എതിർക്കുവാൻ, ആരാധനയെ തടയുവാൻ/ബന്ധിക്കുവാൻ ലോകത്തിലാർക്കും ഒരു ശക്തിക്കും കഴിയുകയില്ല. ദൈവജനത്തിന്റെ ആരാധന തകർക്കുവാൻ രാജാക്കന്മാർക്കു കഴിയുകയില്ല-രാജാക്കന്മാർ പ്രയത്നിച്ചു നോക്കിയ സംഭവങ്ങൾ ചരിത്രത്തിലുണ്ട്. ഇന്നും ദേശാധിപതികളുടെ ശക്തികൾ, സാമ്രാജ്യത്വ ശക്തികൾ, ജാതീയ ശക്തികൾ ദൈവജനത്തിനു വിരോധമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അത് ജയിക്കുവാനുള്ള കാരണം മറ്റൊന്നുമല്ല ദൈവസഭ പരിശുദ്ധാത്മ നിറവിൽ ആരാധിക്കാത്തതുകൊണ്ടാണ്. സാത്താന്യ ആരാധനയെ ജയിക്കുവാൻ പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള ആരാധന ആവശ്യമാണ്. ദൈവസഭ ആത്മാവിൽ നിറഞ്ഞ് ആരാധിക്കുമ്പോൾ അതിന്റെ മുമ്പിൽ നിൽക്കുവാൻ ആർക്കും കഴിയുകയില്ല. മറിച്ച് വിരോധമായി നിൽക്കുന്ന സഭകളെ പിരിച്ചു വിടുവാനിടയാകും. അതാണ് 19-ാം അദ്ധ്യായം പഠിപ്പിക്കുന്ന പ്രധാന വിഷയം.
    തുടർന്ന് പൗലൊസ് ത്രോവാസിൽ എത്തി അവിടെ ഒരു മാളികയിൽ വന്നു കൂടിയവരോടു പ്രസംഗിച്ചു കൊണ്ടിരിക്കവേ മാളികയുടെ കിളിവാതിൽക്കൽ ഇരുന്ന യൂത്തിക്കൊസ് എന്ന യൗവനക്കാരൻ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നും താഴെ വീണു മരിച്ചു. അവിടെയും പൗലൊസ് അത്ഭുതങ്ങളുടെ ഒരു ശുശ്രൂഷ നിർവഹിച്ചു. മരിച്ച ആ യൗവനക്കാരൻ പൗലോസിന്റെ ആത്മാവിൽ നിറഞ്ഞുള്ള ശുശ്രൂഷയാൽ ജീവൻ പ്രാപിച്ചു (20:7-12).

പരിശുദ്ധാത്മാവിനാൽ ബന്ധിതനായി പൗലോസ്

തന്നിലുള്ള പരിശുദ്ധാത്മാവിന്റെ സ്വാധീനത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് 20:22-ാം വാക്യത്തിൽ പറയുന്നത് വളരെ ശ്രദ്ധേയമാണ്. “ഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരുശലേമിലേക്കു പോകുന്നു” (I go bound in the spirit unto Jerusalem-KJV). സുവിശേഷീകരണത്തിനായുള്ള തന്റെ ആഴമേറിയ ദർശനവും സമർപ്പണവും വെളിപ്പെടുത്തുന്ന വാക്കുകളാണ് അടുത്ത രണ്ടു വാക്യങ്ങളിലും കാണാൻ കഴിയുന്നത്. “ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവ് പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളൂ” (20:23,24). ഒരു യഥാർത്ഥ സുവിശേഷകന്റെ ആത്മ സമർപ്പണവും ജീവിതാഭിലാഷവുമാണ് ഇത് വിളിച്ചറിയിക്കുന്നത്. കൂടാതെ സുവിശേഷ വേല ചെയ്യുന്നവർക്കുള്ള ഒരു മഹത്തായ സന്ദേശം കൂടിയാണത്. ബന്ധനങ്ങളും കഷ്ടങ്ങളും തനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവ് പൗലോസിനോട് പറയുകയാണ്. ഇത്തരത്തിലുള്ള പ്രതികൂലങ്ങൾ മുൻകൂട്ടി അറിഞ്ഞുകൊണ്ട് ആര് സുവിശേഷ വേലയ്ക്കായി പോകും? ആർക്കാണ് അതിഷ്ടപ്പെടുക? എന്നാൽ സുവിശേഷ ദാഹിയായ പൗലോസ് പറയുന്നു, ഞാനതൊന്നും കാര്യമാക്കുന്നില്ല. ബന്ധനങ്ങളോ കഷ്ടങ്ങളോ അങ്ങനെ തനിക്കു നേരിടുവാനിരിക്കുന്നതിനെക്കുറിച്ചൊന്നും പൗലോസ് ആശങ്കാകുലനാകുന്നില്ല. തന്റെ പ്രാണനെപ്പോലും വിലയേറിയതായി എണ്ണുന്നില്ല. തന്റെ ഓട്ടവും ദൈവ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കേണ്ടതിനു കർത്താവ് നൽകിയ ശുശ്രൂഷയും തികയ്ക്കേണം എന്നു മാത്രമായിരുന്നു ജീവിത ലക്ഷ്യം. ഇതു മാത്രമായിരുന്നു പൗലോസ് വിലയേറിയതായി കണ്ടത്.
     ബന്ധനങ്ങളും കഷ്ടങ്ങളും സാരമില്ല, ശുശ്രൂഷയാണ് വലിയതെന്നു പൗലോസ് പറയുവാൻ കാരണമെന്താണ് എന്നതാണ് ഈ അദ്ധ്യായത്തിലെ പ്രധാന വിഷയം. ആ വിഷയം ഇതാണ്; ‘ആത്മാവിനാലൊരു ബന്ധനം തന്നെ ബന്ധിച്ചിരിക്കുന്നു’! പൗലോസ് പറയുന്നു: ‘ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരുശലേമിലേക്കു പോകുന്നു’. ഒരു കുറ്റവാളിയെ പോലീസ് അധികാരികൾ അറസ്റ്റു ചെയ്ത് കൈയ്യിൽ വിലങ്ങു വച്ചു കഴിഞ്ഞാൽ പിന്നെ പോലീസ് പറയുന്നിടത്തേക്ക്-പോലീസ് സ്റ്റേഷനിലേക്കോ കോടതിയിലേക്കോ പോയേ തീരൂ. അതേ അർത്ഥത്തിലാണ് പൗലോസ് തന്റെ ബന്ധനത്തെക്കുറിച്ചു പറയുന്നത്. തന്നെ ഒരു ആത്മാവ് ബന്ധിച്ചിരിക്കുന്നു. ആത്മാവിനാൽ ബന്ധിതനായിരിക്കയാൽ ആത്മാവ് പറയുന്നിടത്തേയ്ക്കു പോകാതിരിക്കുവാൻ സാദ്ധ്യമല്ല എന്ന് പൗലോസ് പറയുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും കാത്തിരിക്കുന്നുണ്ടെന്നും പ്രാണൻ അപകടത്തിലാകും എന്നും പൗലോസിനു നല്ല ബോധ്യമുണ്ട്. എന്നാൽ അതിലെല്ലാം ഉപരിയായി കർത്താവ് നൽകിയ ശുശ്രൂഷ തികെച്ചെടുക്കുവാൻ ഇതാ, ഞാൻ മുമ്പോട്ടു പോകുന്നു എന്നായിരുന്നു പൗലോസിന്റെ ദൃഢ തീരുമാനം.
     പ്രിയരേ, ആത്മാവിന്റെ ബന്ധനമാണ് നമ്മുടെ ശുശ്രൂഷയുടെ പൂർത്തീകരണത്തിലേക്കു എത്തിക്കുന്നത്. എത്ര വിദ്യാഭ്യാസമോ കായികബലമോ പണമോ സമ്പത്തോ ഉണ്ടായിരുന്നാലും ദൈവം ഏൽപ്പിച്ച ശുശ്രൂഷയുടെ പൂർത്തീകരണത്തിലെത്തണമെങ്കിൽ പരിശുദ്ധാത്മാവിന്റെ ആ ബന്ധനം-നിയന്ത്രണമാണ് നമുക്ക് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടത്.  ബന്ധനങ്ങളെയും കഷ്ടങ്ങളെയും അതിജീവിച്ച് പ്രാണനെപ്പോലും വിലയേറിയതായി എണ്ണാതെ ശുശ്രൂഷ വിലയേറിയതായി കണ്ടുകൊണ്ടു മുമ്പോട്ട് ഓടി ഓട്ടം തികയ്ക്കണമെങ്കിൽ ആത്മാവിന്റെ നിറവ്-ആത്മാവിന്റെ ഒരു ബന്ധനം ആവശ്യമാണ്. ഈ ഓട്ടം ഓടി തികച്ചെടുത്ത പൗലോസ് അപ്പോസ്തലൻ തന്റെ ജീവിത സായാഹ്നത്തിൽ അവസാനമായി തൂലിക ചലിപ്പിച്ച് ഇങ്ങനെ എഴുതി:  “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്കു നൽകും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയം വെച്ച ഏവർക്കും കൂടെ” (2 തിമൊ.4:7,8). പൗലോസേ, നിനക്ക് എങ്ങനെയാണ് ഇതു പറയാൻ കഴിയുന്നത്? പൗലോസിന്റെ മറുപടി: എന്റെ കഴിവല്ല, വിദ്യാഭ്യാസമല്ല ഞാൻ ഗമാലിയേലിന്റെ പാദപീഠത്തിങ്കലിരുന്നു പഠിച്ച അറിവല്ല, എന്റെ പൗരത്വമല്ല പ്രത്യുത പരിശുദ്ധാത്മാവിനാൽ ബന്ധിതനായി പോയതുകൊണ്ടാണ്, ആത്മാവിന്റെ നിയന്ത്രണത്തിൽ ഞാൻ മുമ്പോട്ടു പോയതുകൊണ്ടാണ് കഷ്ടത, പട്ടിണി, പൈദാഹം, കള്ളന്മാരാലുള്ള ആപത്ത്, കള്ള സഹോദരന്മാരാലുള്ള ആപത്ത്, കടലിലെ ആപത്ത്, കരയിലെ ആപത്ത് തുടങ്ങിയ പ്രതികൂലങ്ങളെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞത്. ഇവയെല്ലാം സഹിച്ച് ഓട്ടം ഓടി ശുശ്രൂഷ തികെച്ചെടുക്കുവാൻ എന്നെ പ്രാപ്തനാക്കിയത് പരിശുദ്ധാത്മാവിന്റെ ആ ബന്ധനമാണ്. നമ്മെ ഏൽപ്പിച്ച ശുശ്രൂഷ നിറപടിയായി നിർവഹിക്കണമെങ്കിൽ ആത്മാവിന്റെ ഒരു ബന്ധനം ആവശ്യമാണ് എന്ന മറ്റൊരു ശക്തമായ സന്ദേശമാണ് 20-ാം അദ്ധ്യായത്തിൽ നാം കാണുന്നത്.
     പരിശുദ്ധാത്മാവിന്റെ മറ്റൊരു സവിശേഷ ദൗത്യത്തെക്കുറിച്ച് പൗലോസ് പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: “നിങ്ങളെത്തന്നെയും താൻ സ്വന്ത രക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പ്പാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കി വെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ” (20:28). ദൈവസഭയിൽ അദ്ധ്യക്ഷന്മാരെയും ശുശ്രൂഷകന്മാരെയും ആക്കുന്നത്  പരിശുദ്ധാത്മാവാണ് എന്നാണ് പൗലോസ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
     പ്രധാനമായി രണ്ടു വിഷയങ്ങൾ നാം പഠിച്ചു. 1. സാത്താന്യ ആരാധനയെയും അന്യായ ബന്ധനങ്ങളെയും ജയിക്കുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നിറവ് അനിവാര്യമാണ് (19-ാം അദ്ധ്യായം). 2. ദൈവം ഏൽപ്പിക്കുന്ന ശുശ്രൂഷ നിറപടിയായി നിർവഹിക്കുവാൻ അത്യന്താപേക്ഷിതമായിരിക്കുന്നത് വിദ്യാഭ്യാസമോ മറ്റെന്തങ്കിലും യോഗ്യതയോ കഴിവോ അല്ല, എല്ലാറ്റിനും ഉപരി ആത്മാവിനാലുള്ള ഒരു ബന്ധനമാണ് (20-ാം അദ്ധ്യായം). ആത്മാവിനാൽ ബന്ധിക്കപ്പെട്ടവരായി ദൈവം ഏൽപ്പിച്ച ശുശ്രൂഷ ചെയ്യുവാൻ നമുക്ക് സമർപ്പിക്കാം, പ്രാർത്ഥിക്കാം, സർവ്വശക്തൻ അതിനായി നമ്മെ സഹായിക്കട്ടെ.