പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(8-ാം ഭാഗം)

പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(8-ാം ഭാഗം)

രിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ പ്രായോഗിക ജീവിതത്തിൽ അഥവാ ശുശ്രൂഷയിൽ എന്ന വിഷയത്തിൽ അപ്പൊ.പ്രവ. 3-9 വരെയുള്ള അദ്ധ്യായങ്ങളിൽ നിന്നും 8 കാര്യങ്ങൾ ഈ പഠന പരമ്പരയുടെ കഴിഞ്ഞ ഏഴ് ഭാഗങ്ങളിലായി പഠിക്കുവാൻ കഴിഞ്ഞു. ഇനി 10-ാം അദ്ധ്യായത്തിലേക്കു കടക്കാം.

വചനത്തോടൊപ്പം പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവ്

കൈസര്യയിലെ ഇത്താലിക എന്ന പട്ടണത്തിലെ കൊർന്നെല്യോസ് എന്ന ശതാധിപന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചാണ് അപ്പൊ.പ്രവ. 10-ാം അദ്ധ്യായത്തിലെ പ്രതിപാദ്യ വിഷയം. 8-ാം അദ്ധ്യായത്തിൽ എത്യോപ്യ രാജ്ഞിയുടെ ധനകാര്യ മന്ത്രിയായിരുന്ന ഷണ്ഡന്റെ മാനസാന്തരത്തെക്കുറിച്ചും 9-ാം അദ്ധ്യായത്തിൽ ശൗലിന്റെ മാനസാന്തരത്തെക്കുറിച്ചും വിശദീകരിക്കുന്നു. 10-ാം അദ്ധ്യായത്തിലേക്കു വരുമ്പോൾ പട്ടാളത്തിലെ ഒരു മേലുദ്യോഗസ്ഥനായ കൊർന്നല്യോസിന്റെ മാനസാന്തരമാണ് കാണുന്നത്. ‘ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനും ജനത്തിനു വളരെ ധർമ്മം കൊടുക്കുന്നവനും എപ്പോഴും ദൈവത്തോടു പ്രാർത്ഥിക്കുന്നവനും’ ആയിരുന്നു കൊർന്നേല്യോസ് (10:2). ഒരു ദിവസം താൻ ഒരു ദർശനം കണ്ടു: തന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു, യോപ്പ എന്ന പട്ടണത്തിലേക്ക് ആളയച്ച് പത്രൊസ് എന്നു മറുപേരുള്ള ശിമോനെ തന്റെ വീട്ടിലേക്ക് വരുത്തുക എന്ന് ഒരു ദൈവ ദൂതൻ തന്നോടു പറയുന്നതായിട്ടാണ് കൊർന്നെല്യോസ് ദർശനത്തിൽ കണ്ടത് (10:3-6). പിറ്റെന്നാൾ കൊർന്നെല്യോസ് അയച്ച ആളുകൾ യോപ്പയിലെത്തുമ്പോൾ ‘പത്രൊസ് ആറാം മണി നേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി. അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവനു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടി പോലെ (വലിയ വിരിപോലുള്ള പാത്രം) നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കി വിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രോസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നൊരു ശബ്ദമുണ്ടായി. അതിനു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുത് എന്നു പറഞ്ഞു’ (10:9-16). പത്രൊസിന് അതുവരെയും ഉണ്ടായിട്ടില്ലാത്ത ഒരു പ്രത്യേക അനുഭവത്തിലേക്കാണു ഈ ദർശനത്തിലൂടെ ദൈവാത്മാവ് അവനെ നയിച്ചത്. കൊർന്നെല്യോസ് കണ്ട ദർശനത്തിന്റെ നിവർത്തീകരണം (ഉറപ്പ്) എന്ന നിലയിലാണ് പത്രൊസിനെയും കർത്താവ് ഈ ദർശനം കാണിച്ചത്. അന്ന് യെഹുദന്മാരുടെ ഇടയിൽ ജാതീയ ഉച്ചനീചത്വങ്ങൾ അഥവാ വർഗ്ഗീയ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. എന്നാൽ ദൈവത്തിന് ജാതി-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലെന്നു പഠിപ്പിക്കുന്ന, ബോധ്യപ്പെടുത്തുന്ന സന്ദേശമായിരുന്നു ദർശനത്തിലൂടെ പത്രൊസിന് കർത്താവ് നൽകിയത്. കൊർന്നെല്യോസിന്റെ ഭവനത്തിലെത്തി പത്രൊസ് താൻ കണ്ട ദർശനത്തിന്റെ വ്യാഖ്യാനം പറയുകയും ചെയ്തു: ‘അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു’ (10:28). യേശുവിന്റെ വചനം അത് ഒരു മതത്തിനോ ഏതെങ്കിലും ജാതിക്കോ ഒരു ഭാഷക്കാർക്കോ ഉള്ളതല്ല പ്രത്യുത സകല മനുഷ്യർക്കും വേണ്ടിയുള്ളതാണ്. ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു’ (യോഹ.3:16). ഈ വാക്യത്തിലെ ‘ഏവനും’ എന്ന പദം ശ്രദ്ധിക്കുക. ഏതൊരാളും എന്നാണ് അത് അർത്ഥമാക്കുന്നത്. അതിൽ യെഹൂദനെന്നോ ജാതിയെന്നോ ദാസനെന്നോ സ്വതന്ത്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ അങ്ങനെ വർണ്ണ-വർഗ്ഗ വ്യത്യാസമൊന്നും ഇല്ല. യേശു ക്രൂശിൽ ചൊരിഞ്ഞ രക്തത്താലുള്ള പാപമോചനം എല്ലാവർക്കുമുള്ളതാണ്. 10-ാം അദ്ധ്യായത്തിൽ പരിശുദ്ധാത്മാവ് നൽകുന്ന മറ്റൊരു സന്ദേശം കൂടിയത്രെ ഇത്. പത്രൊസ് തന്റെ പ്രസംഗത്തിൽ വീണ്ടും പറഞ്ഞു: ‘…ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു’ (10:34,35). ഇതു തന്നെയാണ് പരിശുദ്ധാത്മാവ് പത്രൊസിന്‌ ദർശനത്തിലൂടെ വെളിപ്പെടുത്തിയത്. ദൈവസഭയിൽ ദൈവത്തിനു മുഖപക്ഷമില്ല; നമുക്കും മുഖപക്ഷം പാടില്ല. വലിപ്പ-ചെറുപ്പ വ്യത്യാസമോ ജാതി-വർണ്ണ-വർഗ്ഗ ഭേദമോ ദൈവസഭയിൽ പാടില്ല. ആരെങ്കിലും ഇതിനു വിപരീതമായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അത് ദൈവ വചന വിരുദ്ധമാണ്.

പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ട യേശു

കൊർന്നേല്യോസിന്റെ ഭവനത്തിൽ പത്രൊസ് ദൈവ വചനം പ്രസംഗിക്കുമ്പോൾ മറ്റൊരു കാര്യം കൂടി താൻ ചൂണ്ടിക്കാട്ടുന്നു. ‘നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മ ചെയ്തും പിശാച് ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നെ നിങ്ങൾ അറിയുന്നുവല്ലോ’ (10:38). മനുഷ്യ വർഗ്ഗത്തിന്റെ വീണ്ടെടുപ്പുകാരനും രക്ഷകനുമായ യേശുക്രിസ്തുവിനെ ഈ ലോകത്തിൽ തന്റെ ദൗത്യം ചെയ്തെടുക്കുവാൻ ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധാത്മാവിനാൽ നിറച്ചു, ശക്തീകരിച്ചു, അഭിഷേകം ചെയ്തു എന്നാണ് പത്രൊസ് വിശദീകരിക്കുന്നത്. അങ്ങനെയെങ്കിൽ കേവലം ബലഹീനരായ നാം ദൈവീക ശുശ്രൂഷ ചെയ്യണമെങ്കിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ആവശ്യമില്ലയോ? നിശ്ചയമായും ആവശ്യമാണ്. അങ്ങനെ പത്രൊസ് ദൈവവചനം പ്രസ്താവിക്കുമ്പോൾ തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു (10:44) എന്നു വായിക്കുന്നു. പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ വിജാതീയനായ അഥവാ യെഹൂദ മതത്തിൽപ്പെടാത്ത ഒരുവന്റെ അടുക്കലേക്കു ചെന്നു ദൈവ വചനം പരിശുദ്ധാത്മാവിൽ നിറഞ്ഞ് ശുശ്രൂഷിക്കുമ്പോൾ ആ വചനത്തോടൊപ്പം തന്നെ പരിശുദ്ധാത്മാവ് വ്യാപരിക്കുന്നതാണ് നാം ഇവിടെ കാണുന്നത്. ഈ അനുഭവം അവർക്ക് നിഷേധിക്കുവാൻ സാധിക്കില്ല. കാരണം കേവലം വാക്കുകൾ കൊണ്ടു ഒതുങ്ങുകയല്ലായിരുന്നു മറിച്ച് പരിശുദ്ധാത്മാവോടു കൂടിയാണ് വചനം അവരുടെ ഇടയിലേക്കു ഇറങ്ങി വന്നത്. ‘അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടു കൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു’ (10:45). വചനത്തോടൊപ്പം പരിശുദ്ധാത്മാവ് ശക്തമായി ക്രിയ ചെയ്യുമ്പോൾ ജനഹൃദയങ്ങൾക്കു രൂപാന്തരങ്ങൾ ഉണ്ടാകും. ഇവിടെ പരിശുദ്ധാത്മാവ് വചനത്തോടൊപ്പം പ്രവർത്തിക്കുന്നതു കണ്ട അവർക്ക് വിസ്മയം തോന്നി! അവർ പറഞ്ഞു: ‘നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതെ വണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും’ (10:47). ‘പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു’ (10:48). വചനത്തോടൊപ്പം പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നില്ലായെങ്കിൽ അഥവാ വചനത്തോടൊപ്പം പരിശുദ്ധാത്മാവിന്റെ ഒരു ശക്തിയും നിയോഗവും ശുശ്രൂഷയും ഇല്ലായെങ്കിൽ ആ വചനം കേവലം ബുദ്ധികൊണ്ടുള്ള വാക്കുകൾ മാത്രമായിരിക്കും, അത് നിർജീവവുമായിരിക്കും.

പരിശുദ്ധാത്മാവ് ക്രിസ്ത്യാനിത്വത്തിന്റെ സവിശേഷ ഘടകം

ക്രിസ്ത്യാനിത്വത്തിന്റെ സവിശേഷ ഘടകമാണ് പരിശുദ്ധാത്മാവ് എന്നതാണ് അപ്പൊ.പ്രവർത്തി 11-ാം അദ്ധ്യായത്തിലെ പ്രധാന ചിന്താവിഷയം. 10-ാം അദ്ധ്യായത്തിൽ വിശദീകരിക്കുന്ന അത്ഭുതകരമായ വിടുതലും അനേകർ വിശ്വസിച്ച് സ്നാനം ഏറ്റതുമൊക്കെ വലിയ പ്രതികൂലങ്ങൾക്കു കാരണമായി. അത് സാധാരണവുമാണ്. ‘പത്രൊസ് യെരുശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു’ (11:2). യെഹൂദന്മാർ അല്ലാത്തയിടത്തു പോയി വചനം പ്രസംഗിച്ചതും അവർ വിശ്വാസത്തിലേക്കു വന്നതും പരിശുദ്ധാത്മാവിന്റെ പ്രവർത്തി അവിടെ ഉണ്ടായതും അവർ സ്നാനപ്പെട്ടതുമാണ് പരിച്ഛേദനക്കാരുടെ അനിഷ്ടത്തിനും പത്രൊസിനോട് വാദിക്കുന്നതിനും കാരണമായത് (11:1,2). അവരുടെ വാദങ്ങൾക്കൊക്കെ പത്രൊസ് നൽകുന്ന മറുപടിയാണ് 17-ാം വാക്യത്തിൽ. ‘ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?’ (11:17). പരിശുദ്ധാത്മാവിൽ നിറഞ്ഞ ഒരു മറുപടിയാണ് ശീമോൻ പത്രൊസ് അവരോടു പറഞ്ഞത്. ദൈവത്തിന്റെ നിയോഗമാണിത്. ദൈവത്തെ തടുപ്പാൻ നമുക്ക് കഴിയുകയില്ല എന്നു പറഞ്ഞ് അവരുടെ നാവിനെ അടക്കുവാനിടയായി (11:18). തുടർന്ന് ‘സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽ എത്തിയ ശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു’ (11:19,20). അങ്ങനെ ആ പ്രദേശങ്ങളിൽ സുവിശേഷം പരക്കുവാനിടയായി. വലിയൊരു കൂട്ടം വിശ്വസിച്ച് ക്രിസ്തു മാർഗ്ഗത്തിലേക്കു വന്നു. ‘അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരുശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു’ (11:22). അവിടെ നടന്ന ആത്മീയ ഉണർവ് നേരിൽ കാണുന്നതിനു വേണ്ടിയാണ് ബർന്നബാസിനെ അപ്പൊസ്തലന്മാർ പറഞ്ഞയച്ചത്. ‘അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനുമായിരുന്നു’ എന്നാണ് ബർന്നബാസിനെക്കുറിച്ച് തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നത് (11:24). പഠിപ്പുള്ളവനെന്നോ ഡിഗ്രിയുള്ളവനെന്നോ നല്ല ജ്ഞാനിയും വാക്സാമർത്ഥ്യമുള്ളവനും പണക്കാരനും കുലമഹിമയുള്ളവനുമെന്നോ അല്ല ബർന്നബാസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മറിച്ച് നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനുമായ ബർന്നബാസിനെയാണ് ദൈവസഭയിലേക്കു അഥവാ ആത്മീയ ശുശ്രൂഷയുടെ നടത്തിപ്പ് കാണുന്നതിനു വേണ്ടി അപ്പൊസ്തലന്മാർ നിയോഗിച്ചയച്ചത്. ശുശ്രൂഷയുടെ ഭാഗമായി ഒരു സ്ഥലത്തോ സഭയിലോ പോയാലും ഒരു ദർശനം കണ്ടു പോയാലും അങ്ങനെ ഏതു ശുശ്രൂഷയ്ക്കും പരിശുദ്ധാത്മ നിറവ് ദൈവജനത്തിനു അത്യന്താപേക്ഷിതമാണെന്നു ബർന്നബാസിന്റെ ആത്മീയ സവിശേഷതകൾ നമ്മെ പഠിപ്പിക്കുന്നു. അന്ത്യൊക്ക്യയിൽ ‘വളരെ പുരുഷാരം കർത്താവിനോടു ചേർന്നു’ എന്നും 11:24 -ൽ വായിക്കുന്നു. മാത്രമല്ല ‘അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കുകയും ചെയ്തു’ (11:26). ഈ വാക്യത്തിന്റെ രണ്ടാം ഭാഗം ശ്രദ്ധേയമായ ഒരു വിഷയമാണ് പരാമർശിക്കുന്നത്; ‘ആദ്യം അന്ത്യൊക്ക്യയിൽ വെച്ചു ശിഷ്യന്മാർക്കു ‘ക്രിസ്ത്യാനികൾ’ എന്നു പേരുണ്ടായി’. അന്ത്യൊക്ക്യയിൽ വച്ചാണ് ക്രിസ്ത്യാനികൾ എന്ന പേര് ആദ്യം ഉണ്ടാകുന്നത്. നാം ഇന്നു സാധാരണയായി പറയുന്ന ക്രിസ്ത്യാനികൾ എന്നതിന്റെ അർത്ഥത്തിലല്ല ഇവിടെ തിരുവചനത്തിൽ പരാമർശിക്കുന്നത്. ‘ക്രിസ്തുവിന്റെ അനുയായികൾ’ (ക്രിസ്തുവിനെ അനുഗമിക്കുന്നവർ) എന്നർത്ഥത്തിലാണ് ക്രിസ്ത്യാനികൾ എന്ന പദം വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യെഹൂദ പശ്ചാത്തലത്തിലും ജാതീയ പശ്ചാത്തലത്തിലും ഉള്ളവരായിരുന്നു അന്ത്യൊക്ക്യയിൽ ഉണ്ടായിരുന്നത്. വേദ പുസ്തകത്തിൽ 3 ജനവിഭാഗമേ കാണുന്നുള്ളൂ. 1. യെഹൂദൻ, 2. യവനൻ, 3. ദൈവസഭ. ക്രിസ്ത്യാനികൾ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് ഒരു ക്രിസ്തീയ സമുദായത്തെയല്ല മറിച്ച് ക്രിസ്തുവിനെ അനുഗമിക്കുന്നവർ അഥവാ ദൈവസഭ എന്നതാണ്. യെഹൂദൻ ആരാണെന്നു നമുക്കറിയാം. യെഹൂദൻ അല്ലാത്ത സകലജാതികളുമാണ് യവനന്മാർ. ഈ രണ്ടു വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൂട്ടരാണ് യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ക്രിസ്ത്യാനികൾ. എന്തായിരുന്നു അന്ത്യോക്ക്യയിലുണ്ടായ പ്രധാന സംഭവം? ‘കർത്താവിന്റെ കൈ അവരോടു കൂടെയുണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു’ (11:21). ഇതാണ് അന്ത്യൊക്ക്യയിൽ നടന്ന ഏറ്റവും വലിയ സംഭവം. ഈ സംഭവത്തോടുള്ള ബന്ധത്തിലാണ് ക്രിസ്ത്യാനികൾ എന്ന പേര് വിളിക്കപ്പെട്ടത്. ക്രിസ്ത്യാനിത്വത്തിന്റെ സവിശേഷ ഘടകമാണ് പരിശുദ്ധാത്മാവ് എന്നു വെളിപ്പെടുത്തുന്നതാണ് 11-ാം അദ്ധ്യായം.

വിടുവിക്കയും ശിക്ഷിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് വിടുവിക്കുന്നവനും ശിക്ഷിക്കുന്നവനുമാണ് എന്നതാണ് 12-ാം അദ്ധ്യായത്തിലെ പ്രധാന വിഷയം. ഹെരോദാ രാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈനീട്ടി. യോഹന്നാന്റെ സഹോദരൻ യാക്കോബിനെ വാൾ കൊണ്ടു കൊന്നു. അതിനു ശേഷം പത്രൊസിനെ പിടിച്ചു കാരാഗൃഹത്തിലിട്ടു. പത്രൊസ് ചങ്ങലയാൽ ബന്ധിക്കപ്പെട്ട് കിടക്കുന്ന കാരാഗൃഹത്തിലേക്കു ഇറങ്ങി വന്ന് പത്രൊസിന്റെ ചങ്ങലയെ പൊട്ടിച്ച്, കാരാഗൃഹത്തിന്റെ ബന്ധനങ്ങളെ അഴിച്ച് അവനെ പുറത്തു കൊണ്ടുവരുന്ന ശക്തിയേറിയ ശുശ്രൂഷയാണ് 12-ാം അദ്ധ്യായത്തിന്റെ പ്രാരംഭ ഭാഗത്തു കാണുന്നത്. ‘പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി; വേഗം എഴുന്നേൽക്ക എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി’ (12:7). പത്രൊസ് ഇപ്രകാരം ബന്ധനത്തിൽ നിന്നും പുറത്തു വന്നതിന്റെ ഏറ്റവും പ്രധാന കാരണം ദൈവസഭ അവനുവേണ്ടിശ്രദ്ധയോടെ പ്രാർത്ഥിച്ചു എന്നതാണ്. ‘ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചു വരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു’ (12:5). പ്രാർത്ഥനയാൽ തകരാത്ത, അഴിയാത്ത, തുറക്കാത്ത ഒരു ബന്ധനവും ശത്രുവിനു കൊണ്ടുവരാൻ കഴിയുകയില്ല എന്നതിനു ദൃഷ്ടാന്തമാണ് ഈ സംഭവം. അതാണ് പ്രാർത്ഥനയുടെ ശക്തി. പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള പ്രാർത്ഥനയിലേക്കു നാം നിയോഗിക്കപ്പെടുമ്പോൾ ബന്ധനങ്ങളഴിയും, കോട്ടകൾ തകരും അന്യായ ശക്തികൾ ക്ഷയിച്ചു പോകും. പരിശുദ്ധാത്മാവ് വിടുവിക്കുന്നവനാണ് എന്നും 12-ാം അദ്ധ്യായത്തിന്റെ ആദ്യ വാക്യങ്ങളിൽ നിന്നും മനസ്സിലാക്കാം. എന്നാൽ ഹെരോദാരാജാവിന്റെ അന്ത്യത്തെക്കുറിച്ചാണ് അവസാന ഖണ്ഡികയിൽ എഴുതിയിരിക്കുന്നത് (12:20-23). എന്നാൽ രാജാവ് സോര്യരോടും സിദോന്യരോടും ഭദ്രാസനത്തിലിരുന്നു പ്രസംഗിക്കുമ്പോൾ ‘ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആർത്തു ‘ (12:20-22). ജനം ഹെരോദാവിനെ ഉയർത്തുകയാണ്. എല്ലാവരുടെയും ആദരിക്കപ്പെട്ട വ്യക്തിയായി ഹെരോദാവ് ഉയരുകയാണ്. എന്നാൽ ഹെരോദാവിന്റെ അന്ത്യത്തെക്കുറിച്ച് തിരുവചനത്തിൽ എഴുതിയിരിക്കുന്നത് ‘അവൻ ദൈവത്തിനു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കിരയായി പ്രാണനെ വിട്ടു’ (12:23) എന്നാണ്. ഇതുവരെ മറ്റൊരു മനുഷ്യനും സംഭവിച്ചിട്ടില്ലാത്ത ഒരു മരണമായിരുന്നു ഹെരോദാവിന്റേത്. എല്ലാവരും പ്രാണനെ വിട്ടുകഴിഞ്ഞാണ് അഥവാ മരിച്ചു കഴിഞ്ഞാണ് ശരീരത്തിൽ കൃമി പിടിക്കുന്നത്. എന്നാൽ ഇവിടെ കാണുന്നത് ദൂതൻ ഒന്നടിച്ചപ്പോൾ തന്നെ അവൻ കൃമിക്കിരയായി പ്രാണനെ വിട്ടു. 12-ാം അദ്ധ്യായത്തിന്റെ പ്രാരംഭ ഭാഗത്തു ഒരു മനുഷ്യനെ കാരാഗൃഹത്തിൽ ബന്ധനത്തിൽ കൊണ്ടിട്ടിരിക്കുന്നു. അവനുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു കൂട്ടമുണ്ട്. അദ്ധ്യായത്തിന്റെ അവസാന ഭാഗത്താകട്ടെ, എല്ലാവരും ഉയർത്തുന്ന ഒരു മനുഷ്യൻ! രണ്ടുപേരുടെയും അന്ത്യം വളരെ വ്യത്യസ്തമായിരുന്നു. കാരാഗൃഹത്തിൽ കിടക്കുന്ന ഒരു വ്യക്തിക്കുവേണ്ടി പരിശുദ്ധാത്മാവിൽ നിറഞ്ഞു ഒരു കൂട്ടം പ്രാർത്ഥിച്ചപ്പോൾ കാരാഗൃഹം തുറന്ന്, ചങ്ങല അഴിഞ്ഞ് അവൻ പുറത്തു വന്നുവെങ്കിൽ ജനമെല്ലാം അദരിക്കയും ജയാരവം മുഴക്കി അഭിനന്ദിക്കയും ചെയ്ത ഒരു രാജാവ് ഇതാ കൃമിക്കിരയായി പ്രാണനെ വിടുന്നു. ഓർക്കുക, പ്രാർത്ഥനയിലാണോ ആരവത്തിലാണോ ശക്തി? പരിശുദ്ധാത്മാവിലോ രാജാവിലോ ഈ ശക്തി? അതെ, ദൈവപരിശുദ്ധാത്മാവ് ഇറങ്ങുന്നിടത്താണ് ഈ ശക്തി. ആ ശക്തിയുടെ ശുശ്രൂഷയാണ് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ. പരിശുദ്ധാത്മാവ് വിടുവിക്കുന്നവനും ശിക്ഷിക്കുന്നവനുമാണ്. ആ സന്ദേശമാണ് അപ്പൊ.പ്രവ. 12-ാം അദ്ധ്യായം നൽകുന്നത്. 10,11,12 അദ്ധ്യായങ്ങളിലൂടെ പ്രധാനമായി 3 വിഷയങ്ങൾ പഠിച്ചു. 1. വചനത്തോടൊപ്പം പ്രവർത്തിക്കുന്ന പരിശുദ്ധാമാവ്. 2. ക്രിസ്ത്യാനിത്വത്തിന്റെ സവിശേഷ ഘടകമാണ് പരിശുദ്ധാത്മാവ്. 3. വിടുവിക്കുന്നവനും ശിക്ഷിക്കുന്നവനുമാണ് പരിശുദ്ധാത്മാവ്. (…തുടരും)