പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (5-ാം ഭാഗം)

യേശുവിന്റെ നാമം-സുവിശേഷം ലോകത്തോട് അറിയിക്കുവാൻ നമുക്കും ആവശ്യമായിരിക്കുന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയും നിറവും കൂടാതെ, ആ അനുഭവമില്ലാതെ നമ്മുടെ വിശ്വാസത്തെ കാത്തുസൂക്ഷിക്കുവാൻ കഴിയുകയില്ല.
പരിശുദ്ധാത്മാവിന്റെ 10 സവിശേഷതകളും അതിന്റെ അനുഭവങ്ങളുമാണ് കഴിഞ്ഞ 4 പഠന ഭാഗങ്ങളിലായി പഠിച്ചത്. പരിശുദ്ധാത്മാവിന്റെ ശക്തി ദൈനംദിന ജീവിതത്തിൽ പ്രായോഗികമാക്കേണ്ടതിനെക്കുറിച്ച് തുടർന്നു പഠിക്കാം. ഈ വിഷയത്തിലേക്ക് കടക്കും മുമ്പ് പരിശുദ്ധാത്മ നിറവിന്റെ ഉദ്ദേശവും അതിന്റെ ആവശ്യകതയും എന്താണെന്ന് നാം അറിഞ്ഞിരിക്കണം. അത് കർത്താവ് തന്നെ വ്യക്തമായി തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തിട്ടുള്ള മഹത്തായൊരു ദൗത്യമാണ്. അപ്പൊ.പ്രവ. 1:8-“എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരുശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു”. കർത്താവിന്റെ സാക്ഷ്യം വഹിക്കുക എന്നതാണ് ശിഷ്യന്മാരെക്കുറിച്ചുള്ള ദൈവീകോദ്ദേശവും അവരുടെ ദൗത്യവും. ആ ദൗത്യ നിർവഹണത്തിന് പരിശുദ്ധാത്മാവിന്റെ നിറവും ശക്തിയും ആവശ്യമാണ് എന്ന് കർത്താവ് ഈ വാക്യത്തിലൂടെ വ്യക്തമാക്കുന്നു. അത് ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർക്ക് മാത്രമല്ല എല്ലാ കാലത്തുമുള്ള ക്രിസ്തു ശിഷ്യന്മാർക്കും ആവശ്യമാണ്. പരിശുദ്ധാത്മാവിന്റെ ആ അനുഭവവും നടത്തിപ്പും ദൈനംദിന ക്രിസ്തീയ ജീവിതത്തിൽ പ്രതിഫലിക്കപ്പെടേണ്ടതുമാണ്.
പരിശുദ്ധാത്മ നിറവ് പ്രായോഗിക ജീവിതത്തിൽ/ശുശ്രൂഷയിൽ
1. For proclaiming the word of God ദൈവവചനം പ്രസംഗിക്കുന്നതിന് പരിശുദ്ധാത്മ ശക്തിയും നിറവും അത്യന്താപേക്ഷിതമാണ്. അപ്പൊ.പ്രവ. രണ്ടാം അദ്ധ്യായത്തിൽ (2:1-4) ശിഷ്യന്മാർ കാത്തിരുന്നു, പരിശുദ്ധാത്മ നിറവ്/ശക്തി അവർ പ്രാപിച്ചു എന്നു വായിക്കുന്നു. അതേ ശക്തിയാലും നിറവിനാലും അവർ ചെയ്ത ശുശ്രൂഷകളുടെ വിവരണമാണ് 3 മുതലുള്ള അദ്ധ്യായങ്ങളിൽ കാണുന്നത്. ഒന്നാം നൂറ്റാണ്ടിലെ ദൈവ സഭയുടെ പരിശുദ്ധാത്മ നിറവിന്റെ പ്രാപണത്തിനു ശേഷമുള്ള 30 വർഷത്തെ ദൈവ സഭയുടെ വളർച്ച, പരിശുദ്ധാത്മാവിന്റെ പ്രവർത്തി തുടങ്ങിയവയാണ് അപ്പൊസ്തല പ്രവർത്തികൾ എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ദൈവ വചനം അറിയിക്കുന്നതിന് പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യമാണെന്ന് കൂടുതൽ വ്യക്തമാക്കുന്നതാണ് 3-ാം അദ്ധ്യായം വിശിഷ്യാ 1 മുതലുള്ള വാക്യങ്ങളിൽ വിവരിക്കുന്ന ഒരു മുടന്തനായ മനുഷ്യന്റെ സൗഖ്യം. പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്ക് ചെല്ലുമ്പോൾ അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാൾ അവരോട് ഭിക്ഷ ചോദിച്ചു. പത്രൊസ് യോഹന്നാനോടു കൂടെ അവനെ ഉറ്റുനോക്കി, ഞങ്ങളെ നോക്കൂ എന്നാണ് പ്രതികരിച്ചത്. വല്ലതും കിട്ടും എന്ന തന്റെ പ്രതീക്ഷയ്ക്കു വിപരീതമായിട്ടായിരുന്നു അവരുടെ പ്രതികരണം. വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞുകൊണ്ട് അവന്റെ വലങ്കൈക്കു പിടിച്ച് പത്രൊസ് അവനെ എഴുന്നേല്പിക്കുകയാണുണ്ടായത്. ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറച്ച് അവൻ കുതിച്ചെഴുന്നേറ്റ് നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടുകൂടെ ദൈവാലയത്തിലേക്കു കടന്നു (3:1-10). അവൻ ചോദിച്ച ഭിക്ഷയ്ക്കു പകരം അവർ കൊടുത്തത് അവന്റെ ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത അഥവാ ജീവിതത്തിൽ പ്രാപിക്കാനും നേടുവാനും കഴിയുന്നതിൽ വച്ചേറ്റവും വലിയ പുതിയ ഒരനുഭവം! അവൻ ആഗ്രഹിക്കുന്നതിലും ഉപരിയായ വലിയ ഒരു വിടുതൽ…! ഒരനുഗ്രഹം!! അവന്റെ ജീവിതത്തിന്റെ-ശരീരത്തിന്റെ വൈകല്യം മാറ്റി അവനെ ബലപ്പെടുത്തുന്ന സമൂല പരിവർത്തനം വരുത്തുന്ന ഒരു ശുശ്രൂഷയാണ് പത്രൊസും യോഹന്നാനും അവിടെ ചെയ്തത്.!!! ആ ശുശ്രൂഷയ്ക്കായി അവരെ പ്രാപ്തരാക്കിയത് നസറായനായ യേശുക്രിസ്തുവിന്റെ നാമമത്രെ. പത്രൊസും യോഹന്നാനും ഒരു രോഗശാന്തി ശുശ്രൂഷ ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല അവിടേക്ക് അപ്പോൾ പോയത് മറിച്ച്, ദൈവാലയത്തിലെ പ്രാർത്ഥനാ സമയത്ത് ദൈവാലയത്തിലേക്ക് ചെല്ലുന്ന ഒരു സന്ദർഭമായിരുന്നു. ഈ സംഭവത്തിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം; അവരിലൂടെ നടന്ന ആ രോഗശാന്തി ശുശ്രൂഷയോടു കൂടി അതവസാനിക്കുന്നില്ല-മറ്റൊരു ദൈവീകോദ്ദേശം-ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആ ശുശ്രൂഷയിൽക്കൂടി വെളിപ്പെടണം എന്നതാണ്. അല്പം കൂടി വ്യക്തമാക്കിയാൽ; കർത്താവിന്റെ സാക്ഷികളാകുക എന്ന ദൗത്യം നിർവഹിക്കുന്നതിനുവേണ്ടി (To proclaim the Word of God) ഒരു മുഖാന്തരമായി ദൈവം അവർക്ക് ഒരുക്കിക്കൊടുത്തതായിരുന്നു ആ രോഗശാന്തി ശുശ്രൂഷ. ഈ ശുശ്രൂഷയിൽ വിസ്മയം പൂണ്ട് ഓടിക്കൂടിയ പുരുഷാരത്തോട് (3:11 മുതലുള്ള വാക്യങ്ങൾ) പത്രൊസ് പറഞ്ഞു: ‘യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തി കൊണ്ടോ ഇവനെ നടക്കുമാറാക്കി എന്ന പോലെ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്? തങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ സംഭവിച്ച കാര്യമല്ല ഇത് യേശുക്രിസ്തുവിന്റെ നാമത്തിലാണ് തങ്ങൾ ഈ ശുശ്രൂഷ ചെയ്തത് എന്ന് പത്രൊസ് ജനത്തോടു വ്യക്തമാക്കുകയാണ്. രോഗശാന്തിയോ മറ്റേതെങ്കിലും ശുശ്രൂഷയോ ചെയ്യുന്നത് ആരുടെയും സ്വന്ത കഴിവോ സാമർത്ഥ്യമോ വൈഭവമോ കൊണ്ടല്ല പ്രത്യുത പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് ആ ശുശ്രൂഷകൾ ദൈവമക്കളോ ദൈവദാസന്മാരോ ചെയ്യുന്നതെന്ന് പ്രത്യേകം ഓർക്കണം. ഇപ്രകാരമുള്ള ശുശ്രൂഷകൾ സ്വന്ത ലാഭത്തിനോ നേട്ടത്തിനോ പേരിനോ പ്രശസ്തിക്കോ വേണ്ടിയാകരുത്; സുവിശേഷം അറിയിക്കുന്നതിനും കർത്താവിന്റെ നാമം മഹത്വപ്പെടേണ്ടതിനും മാത്രമായിരിക്കണം. പത്രൊസിലൂടെയും യോഹന്നാനിലൂടെയും നടന്ന ശുശ്രൂഷകൾ അവിടെ അവസാനിക്കുന്നില്ല; യേശുക്രിസ്തുവിൽക്കൂടിയുള്ള രക്ഷയുടെ സന്ദേശം തുടർന്നും അവരോടു പറയുകയാണ് ‘അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നെ നിങ്ങൾ കാൺകയും അറിയുകയും ചെയ്യുന്ന ഇവൻ ബലം പ്രാപിക്കാൻ കാരണമായിത്തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവനു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായിത്തീർന്നു’ (3:16). ‘ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടേണ്ടതിന് മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവീൻ’ (3:19). ആ ശുശ്രൂഷയുടെ ഏറ്റവും അത്യന്തികമായ ദൈവീകോദ്ദേശം, ദൈവീക ദൗത്യം യേശുക്രിസ്തുവിലൂടെയുള്ള പാപമോചനം ജനത്തെ അറിയിക്കുക എന്നതായിരുന്നു.’ രോഗശാന്തി ഒരു മുഖാന്തിരമായിത്തീർന്നു എന്നു മാത്രമേയുള്ളൂ. കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുവാനും യേശുക്രിസ്തുവിന്റെ പാപക്ഷമയെ കുറിച്ച് ലോകത്തെ അറിയിക്കുന്നതിനു വേണ്ടിയും ഒരു മുഖാന്തിരമായി ദൈവം അവരുടെ ജീവിതത്തിൽ ഒരുക്കിക്കൊടുത്തതാണ് ആ ശുശ്രൂഷ. പത്രൊസും യോഹന്നാനും അത് ചെയ്തു. കൂടി വന്നവരോട് യേശുക്രിസ്തുവിന്റെ വചനം-പാപമോചനത്തെക്കുറിച്ച് (സുവിശേഷം) പറയുവാൻ അവർക്ക് കഴിഞ്ഞു. അതെ, ദൈവ വചനം അറിയിക്കുന്നതിന് പരിശുദ്ധാത്മ ശക്തി കൂടിയേ തീരൂ.
2. For defending the Christian faith
(ക്രിസ്തീയ വിശ്വാസം പരിരക്ഷിക്കുക)
പ്രതികൂലങ്ങളെ നേരിട്ട് ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്നതിനും പരിരക്ഷിക്കുന്നതിനും പരിശുദ്ധാത്മ ശക്തി ആവശ്യമാണ്. അപ്പൊ.പ്രവ. മൂന്നാം അദ്ധ്യായത്തിലെ മുടന്തന്റെ സൗഖ്യത്തെ തുടർന്നുള്ള സംഭവങ്ങളാണ് 4-ാം അദ്ധ്യായത്തിൽ. രോഗശാന്തി ശുശ്രൂഷ നടന്നതും മുടന്തന്റെ ശാരീരിക വൈകല്യം മാറി സൗഖ്യമായതുമെല്ലാം അവിടെ പ്രസിദ്ധമായി. മഹാപുരോഹിതന്മാരും സദൂക്യരും പടനായകന്മാരും അങ്ങനെ ജനമെല്ലാം അറിഞ്ഞു… യേശുക്രിസ്തുവിന്റെ നാമത്തിലുള്ള രോഗശാന്തിയുടെ ആ സംഭവം സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി! “അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു. അവരെ പിടിച്ച് വൈകുന്നേരം ആകകൊണ്ട് പിറ്റെന്നാൾ വരെ കാവലിലാക്കി. എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണം തന്നെ അയ്യായിരത്തോളമായി”(4:1-4). പത്രൊസും യോഹന്നാനും പ്രാപിച്ചെടുത്ത പരിശുദ്ധാത്മ ശക്തിയോടെ അവർ ശുശ്രൂഷയ്ക്കിറങ്ങി. ശുശ്രൂഷയിൽ പിറവിയിലേ മുടന്തനായ മനുഷ്യന് സൗഖ്യം ഉണ്ടായി. അതിനെക്കാൾ ഉപരി ദൈവീക ഉദ്ദേശം അവിടെ നടന്നു, സുവിശേഷം ശക്തമായി പ്രഘോഷിക്കപ്പെട്ടു എന്നതാണ് ! എന്നാൽ അതോടൊപ്പം അവിടെ പ്രശ്നം ആരംഭിക്കയാണ്…!? പിറ്റെന്നാൾ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരുശലേമിൽ ഒന്നിച്ചുകൂടി, മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിത വംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു. പത്രൊസിനെയും യോഹന്നാനെയും പിടിച്ച് അവരുടെ നടുവിൽ നിറുത്തി ചോദ്യം ചെയ്തു. “ഇവർ അവരെ നടുവിൽ നിറുത്തി: ഏത് ശക്തികൊണ്ടോ ഏത് നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു. പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോടു പറഞ്ഞത്: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ ബലഹീന മനുഷ്യനുണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു എന്ന് നിങ്ങൾ എല്ലാവരും യിസ്രായേൽ ജനമൊക്കെയും അറിഞ്ഞുകൊൾവീൻ” (അപ്പൊ.പ്രവ. 4:7-9). മതപുരോഹിതന്മാർക്കും ഭരണാധികാരികൾക്കും നേതാക്കന്മാർക്കും അറിയേണ്ടത്; ‘നിങ്ങൾ ഏതു ശക്തികൊണ്ട്, എതു നാമത്തിൽ നിങ്ങൾ ഇതു ചെയ്തു? എന്നതാണ്. പത്രൊസിന്റെ മറുപടി വളരെ ശ്രദ്ധേയമാണ്. ജ്ഞാനത്തിൽ നിന്നോ സാമർത്ഥ്യത്തിൽ നിന്നോ ഉള്ളതായിരുന്നില്ല പത്രൊസിന്റെ മറുപടി, പിന്നെയോ പരിശുദ്ധാത്മാവ് നിറഞ്ഞവനായിട്ടായിരുന്നു മറുപടി നൽകിയത്. അവർ പ്രാപിച്ച പരിശുദ്ധാത്മ ശക്തിയാൽ മുടന്തനെ സൗഖ്യമാക്കി. ആ ശക്തിയോടെ അവർ വചനം ഘോഷിച്ചു. ചോദ്യം ചെയ്യുന്നവരുടെ മുമ്പിൽ തങ്ങളുടെ വിശ്വാസത്തിന്റെ പരിരക്ഷയ്ക്കുവേണ്ടി (For defending the Christian faith) സധൈര്യം നിലകൊണ്ടു. വലിയ വിദ്യാഭ്യാസമോ ജ്ഞാനമോ ഇല്ലാത്ത സാധാരണക്കാരായ ഒരു കൂട്ടം ആളുകളായിരുന്നല്ലോ കർത്താവിന്റെ ശിഷ്യന്മാർ. മത്സ്യ ബന്ധന തൊഴിലാളിയായ പത്രൊസ് ഇതാ വലിയൊരു ജന സമൂഹത്തിന്റെ, അധികാരികളുടെ മുമ്പിൽ നിൽക്കുന്നു! മഹാപുരോഹിതന്മാരുടെയും ജനത്തിന്റെ പ്രമാണികളുടെയും മുമ്പിൽ അവരുടെ ശുശ്രൂഷയും വിശ്വാസവും ചോദ്യം ചെയ്യപ്പെടുമ്പോൾ എത്ര ശക്തിയോടും ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് അവർ മറുപടി പറഞ്ഞത്! ആ ശക്തി അവർക്ക് എവിടെ നിന്നു കിട്ടി? മറ്റൊരിടത്തു നിന്നുമല്ല, അവർ ദൈവത്തിൽ നിന്നും പ്രാപിച്ച പരിശുദ്ധാത്മ ശക്തിയാണ് ജന സമൂഹത്തിന്റെയും അധികാരികളുടെയും മുമ്പിൽ നിൽപ്പാനും അവരുടെ ചോദ്യങ്ങൾക്ക് ധൈര്യപൂർവം മറുപടി പറയുവാനും വലിയ പ്രശ്നങ്ങളുടെ നടുവിലും തങ്ങളുടെ ക്രിസ്തീയ വിശ്വാസം പരിരക്ഷിക്കുന്നതിനും അത് ഉറക്കെ പ്രഖ്യാപിക്കുന്നതിനും അവരെ പ്രാപ്തരാക്കിയത്. അതെ, ആ പരിശുദ്ധാത്മ ശക്തി നമുക്കും ആവശ്യമാണ്. പ്രതിസന്ധികളിൽ ഒരു പക്ഷേ, പരാജയപ്പെടുകയോ ബലഹീനരാകുകയോ ചെയ്തേക്കാം. എന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മ ശക്തി ഒരിക്കലും പരാജയപ്പെടുകയില്ല. നമ്മുടെ ദൗത്യം എന്താണെന്ന് മറക്കരുത്. സുവിശേഷം ലോകത്തോട് അറിയിക്കുക എന്നതാണ് ഓരോ ക്രിസ്തു ശിഷ്യന്മാരുടെയും വലിയ ദൗത്യം. ആ ദൗത്യ നിർവഹണത്തിനിടയിൽ പ്രതികൂലങ്ങൾ വരും, എതിർപ്പുകൾ വരും… അതിന്റെയൊക്കെ മുമ്പിൽ നിൽക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവിന്റെ നിറവാണ്. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല” (അപ്പൊ.പ്രവ. 4:12). സുവിശേഷ സന്ദേശത്തിലെ ആധികാരികത പ്രഖ്യാപിക്കുന്ന തിരുവചനത്തിലെ ഒരു വാക്യമാണിത്. യേശുക്രിസ്തു മാത്രമാണ് രക്ഷകൻ, ആ നാമം മാത്രമേ രക്ഷയ്ക്ക് പര്യാപ്തമായിട്ടുള്ളൂ. രണ്ടാമത് ഒരു ഓപ്ഷൻ ഇല്ല. പത്രൊസ് ആ വലിയ സന്ദേശം സധൈര്യം ലോകത്തോട് വിളിച്ചു പറഞ്ഞു. പത്രൊസിന് ആ ധൈര്യം പകർന്നത് അവൻ പ്രാപിച്ച പരിശുദ്ധാത്മ ശക്തിയാണ്. ക്രിസ്തു ശിഷ്യരായ ദൈവമക്കളേ, യേശുവിന്റെ നാമം-സുവിശേഷം ലോകത്തോട് അറിയിക്കുവാൻ നമുക്കും ആവശ്യമായിരിക്കുന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയും നിറവും കൂടാതെ, ആ അനുഭവമില്ലാതെ നമ്മുടെ വിശ്വാസത്തെ കാത്തുസൂക്ഷിക്കുവാൻ കഴിയുകയില്ല. ആകയാൽ വചനം പ്രസംഗിക്കുന്നതിനും (Proclaiming the Word of God) ക്രിസ്തീയ വിശ്വാസത്തെ പരിരക്ഷിക്കുന്നതിനും (Defending the Christian faith) ആവശ്യമായ പരിശുദ്ധാത്മ നിറവ് പ്രാപിച്ച് കർത്താവിന്റെ സാക്ഷികളാകുവാൻ സമർപ്പിക്കാം. (…തുടരും)