പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (ഭാഗം 3)

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (ഭാഗം 3)

പത്രോസ് അപ്പൊസ്തലൻ പറയുന്ന പ്രകാരം മനസാന്തരപ്പെട്ടു പാപങ്ങളുടെ മോചനത്തിനായി സ്നാനമേൽക്കുന്ന ആരെല്ലാമുണ്ടോ അവർക്കെല്ലാവർക്കും വാഗ്ദത്തം ചെയ്തിട്ടുളളതാണ് പരിശുദ്ധാത്മാവ്. അതെ, ഈ വാഗ്ദത്തം, എല്ലാ ദൈവമക്കൾക്കും ഉള്ളതാണ്. പരിശുദ്ധാത്മാവ് ഭൂമിയിൽ ഉണ്ടല്ലോ, അതുകൊണ്ട് പരിശുദ്ധാത്മാവിനായി ഇനിയും കാത്തിരിക്കേണ്ട ആവശ്യമുണ്ടോ?

രിശുദ്ധാത്മനിറവ് അനിവാര്യമോ എന്ന വിഷയത്തെ അധികരിച്ചുള്ള ഈ തുടർലേഖനത്തിന്റെ ആദ്യ ഭാഗങ്ങളിൽ പരിശുദ്ധാത്മാവ് സംബ്ബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ തിരുവചനത്തിൽ നിന്നും നാം പഠിച്ചു കഴിഞ്ഞു. 1. പരിശുദ്ധാത്മാവിനെ പ്രാപിക്കുക (Receive the Holy Spirit). 2. പരിശുദ്ധാത്മാവ് ഒരു വാഗ്ദത്തമാണ് (Holy Spirit is a promise). 3. പരിശുദ്ധാത്മാവ് ഒരു കാര്യസ്ഥനാണ് (Holy Spirit is a comforter/helper). ഇനി പരിശുദ്ധാത്മാവിന്റെ ശക്തി, ആർക്കാണ് പരിശുദ്ധാത്മാവ് ആവശ്യമായിരിക്കുന്നത് തുടങ്ങിയ വിഷയങ്ങൾ തുടർന്നു പഠിക്കാം.

1. പരിശുദ്ധാത്മാവിന്റെ അസാധാരണ അഥവാ അത്യന്ത ശക്തി

പരിശുദ്ധാത്മാവ് ഒരു ശക്തിയാണ് (Holy Spirit is a power). യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട്: “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരുശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികളാകും എന്നു പറഞ്ഞു”(അപ്പൊ.പ്രവ.1:8). അതെ, പരിശുദ്ധാത്മാവ് ഒരു അസാധാരണമായ ശക്തിയത്രെ. കർത്താവിന്റെ വാഗ്ദത്തം കേട്ടവർ കാത്തിരുന്നു. “പെന്തെക്കോസ്തു നാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു (അപ്പൊ.പ്രവ 2:1). 2: 2-4 വരെയുള്ള വാക്യങ്ങളിൽ പരിശുദ്ധത്മാവിന്റെ ആഗമനത്തെക്കുറിച്ചും തുടർന്നുണ്ടായ അനുഭവത്തെക്കുറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “പെട്ടെന്ന് കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കമുണ്ടായി. അവർ ഇരുന്നിരുന്ന വീട് മുഴുവൻ നിറച്ചു. അഗ്നിജ്വാല പോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി. അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി (2:2). അവരുടെ ശരീരത്തിലും മനസ്സിലും അവർ ഇരുന്നിരുന്ന മുറിയിലും, എല്ലാവരിലും അനുഭവവേദ്യമായ അസാധാരണമായ ഒരു ശക്തിയോടുകൂടിയാണ് പരിശുദ്ധാത്മാവ് ആഗമിച്ചത്. ഒരു വലിയ മുഴക്കം അവിടെയുണ്ടായി. അത് അവർ എല്ലാവരും കേട്ടു. അവർ ഇരുന്നിരുന്ന മുറി മുഴുവൻ ആ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞു. അഗ്നിജ്വാല പോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി. വളരെ ശക്തിമത്തായ പദ പ്രയോഗങ്ങളാലാണ് പരിശുദ്ധാത്മാവിന്റെ ആഗമനത്തെ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധത്മാവിന്റെ ആഗമനത്തിൽ അവർ അനുഭവിച്ച ശക്തി അസാധാരണമായ, അമാനുഷികമായ ശക്തിയായിരുന്നു. അപ്പോസ്തലനായ വിശുദ്ധ പൗലോസ് പരിശുദ്ധാത്മാവിന്റെ ശക്തിയെക്കുറിച്ച് 2 കൊരി.4: 7-ൽ പറഞ്ഞിരിക്കുന്നത് “എങ്കിലും ഈ അത്യന്ത ശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്ക് മൺപാത്രങ്ങളിലാണ് ഉള്ളത് ” എന്നാണ്. പരിശുദ്ധത്മാവിന്റെ ശക്തി ആർക്കാണ് ലഭിക്കുന്നതെന്നും അത് മൺ പാത്രമായ മാനുഷിക ശരീരത്തിലാണ് പകരുന്നതെന്നും അത് ദൈവത്തിന്റെ ദാനമാണെന്നും ഒക്കെ രേഖപ്പെടുത്തിയിരിക്കുമ്പോൾ തന്നെ, പരിശുദ്ധത്മാവിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറയുന്നത് “അത്യന്ത ശക്തി” എന്ന വിശേഷണ പദമാണ്. അതെ, പരിശുദ്ധാത്മാവ് അത്യന്തമായ ഒരു ശക്തിയാണ് (Holy Spirit is the most powerful person in the church). ഏറ്റവും അമാനുഷികമായ, അസാധാരണമായ ശക്തിയാണ് പരിശുദ്ധത്മാവിന്റെ ശക്തി.

2. പരിശുദ്ധാത്മാവിനെ എങ്ങനെ നമുക്ക് ലഭിക്കും?

“അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട് : “നിങ്ങൾ യെരുശലേമിൽ നിന്നു വാങ്ങിപ്പോകാതെ എന്നോടുകേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം”. പരിശുദ്ധാത്മാവ് പ്രാപിക്കേണ്ടതിന് കാത്തിരിക്കണം എന്നാണ് കർത്താവ് പറഞ്ഞത്. ന്യായമായി ഇവിടെ ഒരു ചോദ്യമുണ്ട്. പരിശുദ്ധാത്മാവ് ആദ്യമായി ഇറങ്ങി വന്ന (അപ്പൊ.പ്രവ. 2:1 മുതൽ) ആ അഗമനത്തിനു വേണ്ടിയാണ് അവർ കാത്തിരുന്നത് എങ്കിൽ; ആ പരിശുദ്ധാത്മാവ് ഇന്ന് ഭൂമിയിൽ ഉണ്ടല്ലോ, അതുകൊണ്ട് പരിശുദ്ധാത്മാവിനായി ഇനിയും കാത്തിരിക്കേണ്ട ആവശ്യമുണ്ടോ? ന്യായമായ ചോദ്യമാണിത്. നിശ്ചയമായും കാത്തിരിക്കണം. കാരണം, അവിടെ എഴുതിയിരിക്കുന്ന പദം വാഗ്ദത്തം എന്നുള്ളതാണ് (“എന്നോട് കേട്ട പിതാവിന്റെ വാഗ്ദത്തതിനായി”). ഒരാൾ ഒരു വ്യക്തിക്കോ സമൂഹത്തിനോ ഉറപ്പായി കൊടുക്കാമെന്നു മുൻകൂട്ടി പറയുന്നതിനാണ് വാഗ്ദാനം അഥവാ വാഗ്ദത്തം എന്നു പറയുന്നത്. അതുപോലെ പരിശുദ്ധാത്മാവിനെ ദൈവം തന്റെ സഭയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തതാണ്. ആ വാഗ്ദത്തം നാം പ്രാപിക്കുക അഥവാ സ്വീകരിക്കുകയാണ് (Receive) വേണ്ടത്. ഈ അർത്ഥത്തിൽ കാത്തിരുന്ന് അഥവാ ഒരുങ്ങി അതിനുവേണ്ടി തയ്യാറാകുന്ന ഒരാൾക്ക് മാത്രമേ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ കഴിയൂ.

3. പരിശുദ്ധാത്മാവ് ആർക്കുള്ളതാണ്? പരിശുദ്ധാത്മാവ് ആർക്കൊക്കെ ഉള്ളതാണ് എന്ന് അപ്പൊ.പ്രവ. 2: 39-ൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും. “വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു”. ഇവിടെ ‘ഏവർക്കും’ എന്നത് ആരെ ഉദ്ദേശിച്ചുള്ളതാണ്? അതിനു പുറകിലുള്ള വാക്യത്തിൽ എഴുതിയിരിക്കുന്നു, “വാഗ്ദത്തം നിങ്ങൾക്കുള്ളതാണ് “. ‘നിങ്ങൾ’ എന്നത് എല്ലാവരെയും ഉദ്ദേശിച്ചല്ല, ചില ആളുകളെ പ്രത്യേകമായി ഉദ്ദേശിച്ച് പറയുന്നതാണ്. പത്രോസ് അവരോട്: “നിങ്ങൾ മനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പീൻ, എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും”. പത്രോസ് അപ്പൊസ്തലൻ പറയുന്ന പ്രകാരം മനസാന്തരപ്പെട്ടു പാപങ്ങളുടെ മോചനത്തിനായി സ്നാനമേൽക്കുന്ന ആരെല്ലാമുണ്ടോ അവർക്കെല്ലാവർക്കും വാഗ്ദത്തം ചെയ്തതാണ് പരിശുദ്ധാത്മാവ്. അതെ, ഈ വാഗ്ദത്തം, എല്ലാ ദൈവമക്കൾക്കും ഉള്ളതാണ്.

4. ആരാണ് പരിശുദ്ധാത്മാവിനെ നൽകുന്നത് ?

പരിശുദ്ധാത്മാവിനെ നൽകുന്നത് ആരാണെന്ന് തിരുവചനം വ്യക്തമായി പറയുന്നു. “അകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നെ തുച്ഛീകരിക്കുന്നു” (1തെസ്സ.4: 8). പരിശുദ്ധാത്മാവിനെ നൽകുന്നത് ആരാണ് എന്നു ഈ വാക്യത്തിൽ നിന്നും വ്യക്തമായി ഗ്രഹിക്കുവാൻ കഴിയും. പരിശുദ്ധാത്മാവിനെ നൽകുന്നത് ദൈവമാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് നാലു കാര്യങ്ങൾ കൂടി നാം പഠിച്ചു കഴിഞ്ഞു. 1. പരിശുദ്ധാത്മാവാണ് ഏറ്റവും ശക്തിയുള്ള വ്യക്തി. 2. പരിശുദ്ധാത്മാവിനെ കാത്തിരുന്നു പ്രാപിക്കണം. 3. പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെട്ട എല്ലാവർക്കും ഉള്ളതാണ് പരിശുദ്ധാത്മാവ്. 4. ദൈവമാണ് പരിശുദ്ധാത്മാവിനെ നൽകുന്നത്. ദൈവസന്നിധിയിൽ സമർപ്പണത്തോടെ കാത്തിരുന്ന് പരിശുദ്ധാത്മാവിനെ പ്രാപിച്ച് ജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ ദൈവമായ കർത്താവ് നമ്മെ ഏവരെയും സഹായിക്കട്ടെ. (…. തുടരും)