പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (രണ്ടാം ഭാഗം)

പരിശുദ്ധാത്മ നിറവ് അനിവാര്യമോ?           (രണ്ടാം ഭാഗം)

ഒന്നാം നൂറ്റാണ്ടിൽ ദൈവസഭയിൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവിന്റെ ശക്തി ഇന്നും അനുസ്യൂതമായി ദൈവജനത്തിന്റെ ഇടയിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്നു എന്നത് അനിഷേധ്യമായ യാഥാർത്ഥ്യം തന്നെയാണ്. യേശുവിന് ശുശ്രൂഷ നിർവഹിക്കുവാൻ ആത്മാവ് ആവശ്യമായിരുന്നുവെങ്കിൽ, ശിഷ്യന്മാർക്ക് ജയകരമായ ജീവിതം നയിക്കുവാൻ ഈ പരിശുദ്ധാത്മാവ് അനിവാര്യമായിരുന്നുവെങ്കിൽ നമുക്ക് അത് എത്ര അധികം?

രിശുദ്ധാത്മ നിറവ് അനിവാര്യമോ എന്ന വിഷയത്തെക്കുറിച്ചാണല്ലോ നാം പഠിച്ചു വരുന്നത്. വിശ്വാസത്താൽ അനുഭവവേദ്യമാക്കേണ്ടതാണ് മാനസാന്തരമെന്നും (റോമ.10:9) യേശുവിന്റെ ഒരു കല്പനയായ സ്നാനം (മത്താ.28:19) പ്രവർത്തിയാൽ നടക്കേണ്ടതാണെന്നും പരിശുദ്ധാത്മാവ് എന്ന ദാനം പ്രാപിച്ചെടുക്കേണ്ട ഒന്നാണെന്നും (receive) ഈ പഠന പരമ്പരയുടെ ഒന്നാം ഭാഗത്തിൽ നാം മനസ്സിലാക്കി. സഭയുടെ അടിസ്ഥാനപരമായ ഈ ഉപദേശ വിഷയങ്ങളെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ കൂടി വന്ന പുരുഷാരത്തോട് സംസാരിക്കുന്നതും അപ്പൊ.പ്രവ. 2:38-ൽ നമുക്ക് കാണാൻ കഴിയും. നമ്മുടെ പഠന വിഷയത്തോടനുബന്ധമായി പരിശുദ്ധാത്മാവിനെക്കുറിച്ച് വിശദമായി തുടർന്ന് പഠിക്കാം.

പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം യോഹന്നാന്റെ സുവിശേഷത്തിൽ കർത്താവ് ആ വാഗ്ദത്തം കൊടുത്തു (യോഹ.14:16,26;15:26;16:7,13). തുടർന്ന് സ്വർഗ്ഗാരോഹണത്തിനു മുമ്പ് കർത്താവ് തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: “നിങ്ങൾ യെരുശലേമിൽ നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (അപ്പൊ.പ്രവ.1:4). “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികളാകും എന്നു പറഞ്ഞു” (അപ്പൊ.പ്രവ.1:8). ഈ വാഗ്ദത്തം പ്രാപിക്കുന്നതിനു വേണ്ടി ശിഷ്യഗണം കാത്തിരുന്നു. അങ്ങനെ അവർ കാത്തിരുന്നാണ് പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തത്തെ പ്രാപിച്ചത് (അപ്പൊ.പ്രവ.2:1-4). പരിശുദ്ധാത്മാവിനെ ‘കാര്യസ്ഥൻ’ എന്ന വിശേഷണ നാമത്തിലും തിരുവചനത്തിൽ കാണുന്നു.

പരിശുദ്ധാത്മാവ് ഒരു കാര്യസ്ഥൻ

കർത്താവ് വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞത് ‘കാര്യസ്ഥൻ’ എന്നാണ്. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും”(യോഹ.14:16). മറ്റ് വേദഭാഗങ്ങളിലും പരിശുദ്ധാത്മാവിനെ കാര്യസ്ഥൻ എന്ന നിലയിൽ കർത്താവ് പരിചയപ്പെടുത്തിയിരിക്കുന്നു (യോഹ 16:7). കാര്യസ്ഥൻ എന്നതിന് സഹായി (Helper), ആശ്വാസ പ്രദൻ (Comforter) എന്നീ പദങ്ങളാണ് ബൈബിളിന്റെ വിവിധ പരിഭാഷകളിൽ കാണുന്നത്. ഈ പദത്തിന് (കാര്യസ്ഥൻ) ഗ്രീക്കിൽ കൊടുത്തിരിക്കുന്നത് പാരാക്ലിറ്റോസ് (PARAKLETOS) എന്നാണ്. ആശ്വാസത്തിനോ സഹായത്തിനോ ആലോചന നൽകുന്നതിനോ വേണ്ടി ആക്കപ്പെടുന്ന ആൾ എന്നാണതിനർത്ഥം. കാര്യസ്ഥനെ അയക്കും എന്ന് കർത്താവ് ശിഷ്യന്മാരോട് പറയുമ്പോൾ അവർക്ക് ആശ്വാസവും സഹായവും ആലോചനയും നൽകാൻ ഒരാളെ അയക്കും എന്നാണ്. ഈ വാഗ്ദത്തം നൽകുമ്പോൾ തന്നെ പരിശുദ്ധാത്മാവ് ഒരു കാര്യസ്ഥൻ എന്ന നിലയിൽ ചെയ്യുന്ന ശുശ്രൂഷയെക്കുറിച്ചും കർത്താവ് വ്യക്തമായി പറഞ്ഞു.

കാര്യസ്ഥന്റെ ദൗത്യം/ശുശ്രൂഷ

“എങ്കിലും പിതാവ് എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചു തരികയും ഞാൻ നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും”(യോഹ.14:26). “സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും” (യോഹ.16:13). 1. സകലതും ഉപദേശിച്ചു തരുന്ന കാര്യസ്ഥൻ, 2. കർത്താവ് പറഞ്ഞത് ഓർമ്മപ്പെടുത്തുന്ന കാര്യസ്ഥൻ, 3. സകലസത്യത്തിലും വഴി നടത്തുന്ന കാര്യസ്ഥൻ (സത്യത്തിന്റെ ആത്മാവ്) എന്നീ നിലകളിലാണ് പരിശുദ്ധാത്മാവിന്റെ ദൗത്യ നിർവ്വഹണം. ഇപ്രകാരം ഒരു കാര്യസ്ഥൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിനെ അയക്കുമെന്നാണ് കർത്താവ് വാഗ്ദത്തം ചെയ്തത്. ഈ വാഗ്ദത്തം നിങ്ങൾ കാത്തിരുന്ന് പ്രാപിക്കണം എന്ന് കർത്താവ് ശിഷ്യന്മാരോടു പറഞ്ഞു. അതുപോലെ അവർ കാത്തിരുന്നു-കാത്തിരുന്നവരുടെ മേൽ പരിശുദ്ധാത്മാവ് വന്നു. ഒന്നാം നൂറ്റാണ്ടിൽ ദൈവസഭയിൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവിന്റെ ശക്തി ഇന്നും അനുസ്യൂതമായി ദൈവജനത്തിന്റെ ഇടയിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്നു എന്നത് അനിഷേധ്യമായ യാഥാർത്ഥ്യം തന്നെയാണ്. പരിശുദ്ധാത്മാവിന്റെ ആവശ്യകത ഉണ്ടോ? അഥവാ പരിശുദ്ധാത്മാവ് അനിവാര്യമാണോ?

‘കാര്യസ്ഥൻ’ എന്ന പദം കൊണ്ടു തന്നെ അർദ്ധ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഗ്രഹിക്കാൻ കഴിയും-പരിശുദ്ധാത്മാവ് അനിവാര്യമാന്നെന്നത്. കാരണം, ദുഷ്ടന്റെ അധീനതയിലാണ് ഈ ലോകം മുഴുവൻ. അതുകൊണ്ടു തന്നെ പാപത്തിന്റെ വശീകരണ ശക്തി; അത് രക്ഷിക്കപ്പെട്ടവരിലും രക്ഷിക്കപ്പെടാത്തവരിലും ഉണ്ട്. തെറ്റുകൾ ചെയ്യാൻ പ്രേരണയുള്ള ഒരു ജഡശരീരത്തിലാണ് ദൈവജനം വസിക്കുന്നത്. എന്നാൽ ആ വശീകരണത്തിൽ നിന്നും അഥവാ പ്രലോഭനത്തിൽ നിന്നും രക്ഷിക്കപ്പെട്ട, സ്നാനപ്പെട്ട ദൈവജനത്തെ വിടുവിച്ച് ജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ സഹായിക്കുന്നത് സത്യത്തിന്റെ ആത്മാവാകുന്ന പരിശുദ്ധാത്മാവാണ്. ഈ ശുശ്രൂഷയത്രെ ഒരു ദൈവപൈതലിൽ പരിശുദ്ധാത്മാവ് ചെയ്യുന്നത്. പരിശുദ്ധാത്മാവിന്റെ ഈ സഹായം/ശുശ്രൂഷയില്ലാതെ വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ ആർക്കും സാദ്ധ്യമല്ല എന്ന് മുന്നമേ അറിഞ്ഞുകൊണ്ടു തന്നെയാണ് കർത്താവ് അത് വാഗ്ദത്തം ചെയ്തത്. നമ്മുടെ ബുദ്ധി, ജ്ഞാനം, വിദ്യാഭ്യാസം, കുടുംബ ശ്രേഷ്ഠത, ധനമാഹാത്മ്യം, പദവി എന്നിവ കൊണ്ടൊന്നും വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ കഴിയില്ല. പ്രത്യുത പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ ബുദ്ധി ഉപദേശിച്ചു തന്ന് നടത്തുമ്പോൾ മാത്രമേ ഈ ദുഷ്ട ലോകത്തിൽ ജയകരമായ ക്രിസ്തീയ ജീവിതം സാധ്യമാകൂ എന്നറിഞ്ഞുകൊണ്ടാണ് കർത്താവ് പരിശുദ്ധാത്മാവിനെ കാര്യസ്ഥനായി നമുക്കു വേണ്ടി അയച്ചു തന്നത്.

പരിശുദ്ധാത്മാവ് യേശുവിന്റെ ശുശ്രൂഷയിൽ

യേശുവിന്റെ ശുശ്രൂഷയിലും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം അനുഭവവേദ്യമായിരുന്നു.”ജനം എല്ലാം സ്നാനം ഏൽക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവ് ദേഹ രൂപത്തിൽ പ്രാവ് എന്നപോലെ അവന്റെ മേൽ ഇറങ്ങി വന്നു” (ലൂക്കോ.3:21,22). യേശു സ്നാനമേറ്റു കഴിഞ്ഞപ്പോൾ സ്വർഗ്ഗം തുറക്കുകയും പരിശുദ്ധാത്മാവ് തന്നിലേക്ക് ഇറങ്ങി വന്നതായി കാണുന്നു. ഇവിടെ പരിശുദ്ധാത്മാവ് ഇറങ്ങി വന്നു എന്നു മാത്രമല്ല അവനിൽ വസിക്കുന്നു എന്നത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് (യോഹ.1:33). പരിശുദ്ധാത്മാവ് പ്രത്യേകമായ ചില അവസരങ്ങളിൽ മാത്രം ഇറങ്ങി വരുന്ന ഒന്നല്ല; പ്രത്യുത നമ്മിൽ വസിച്ച് ദിനന്തോറും ജയകരമായ ജീവിതം നയിക്കുവാൻ പ്രാപ്തരാക്കുകയും ശുശ്രൂഷയ്ക്കു വേണ്ടി നമ്മെ സഹായിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയത്രെ. യോർദ്ദാൻ നദിയിൽ സ്നാനമേറ്റ യേശു, നദിയിൽ നിന്നും കയറി തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതിനെക്കുറിച്ച് ലൂക്കോസ് 4:1-ൽ വായിക്കുന്നു-“യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്കു നടത്തി”. വിശ്വാസ ജീവിതം ആരംഭിച്ച നാം ഒരു മരുഭൂമി യാത്രയിലാണ്. യേശു മരുഭൂമിയിലേക്ക് ആത്മാവിനാൽ നയിക്കപ്പെട്ടതുപോലെ ഈ ലോകത്തിൽ/മരുഭൂമി യാത്രയിൽ പിശാചിന്റെ പരീക്ഷകൾ നേരിടുമ്പോൾ അതിനെ ജയിക്കാനാവശ്യമായ ശക്തി ലഭിക്കുവാൻ പരിശുദ്ധാത്മാവ് നമുക്ക് ആവശ്യമാണ്. അതെ, ഈ കാര്യസ്ഥന്റെ സഹായം നമുക്ക് ആവശ്യമാണ്. യേശുവിനും ഈ പരിശുദ്ധാത്മാവ് ആവശ്യമായിരുന്നു. ശിഷ്യന്മാരുടെ ജീവിതത്തിലും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ രക്ഷിക്കപ്പെട്ട എല്ലാവർക്കും പരിശുദ്ധാത്മാവ് അനിവാര്യമാണ്. രക്ഷിക്കപ്പെട്ടവർ പരിശുദ്ധാത്മ നിറവ് പ്രാപിച്ചെടുക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്.

ശിഷ്യന്മാരുടെ ചിന്തയിലും ജീവിതത്തിലും പരിവർത്തനം വരുത്തിയ പരിശുദ്ധാത്മാവ് യേശുവിനോടു കൂടെ നടക്കുമ്പോൾത്തന്നെ ശിഷ്യന്മാരുടെ ഇടയിൽ വലിപ്പ ചെറുപ്പ ചിന്തയുണ്ടായിരുന്നു. തങ്ങളിൽ ആരാണ് വലിയവൻ എന്ന ചിന്ത! ഒറ്റിക്കൊടുത്തവനും അവിശ്വാസികളും പല വിധ പ്രലോഭനങ്ങൾക്കു വശംവദരായവരും ശിഷ്യഗണത്തിലുണ്ടായിരുന്നു. ഇതിൽ നിന്നൊക്കെ ജയം പ്രാപിക്കേണ്ടതുണ്ട്. അതിന് പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്റെ സഹായം കൂടിയേ തീരൂ. അതിനാലത്രെ ‘നിങ്ങൾ ശുശ്രൂഷയ്ക്കായി യെരുശലേമിൽ നിന്നു പോകുന്നതിനു മുമ്പേ എന്നോടു കേട്ട വാഗ്ദത്തത്തിനു വേണ്ടി കാത്തിരുന്ന് അത് പ്രാപിച്ചേ നിങ്ങൾ പോകാവൂ’ എന്ന് കർത്താവ് പ്രത്യേകം ശിഷ്യന്മാരോടു പറഞ്ഞത് (അപ്പൊ.പ്രവ.1:8). അവർ കാത്തിരുന്നു ആ പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിച്ചു (അപ്പൊ.പ്രവ.2:1).പരിശുദ്ധാത്മ ശക്തി പ്രാപിച്ചു കഴിഞ്ഞപ്പോൾ അവരുടെ ചിന്തയിലും പ്രവർത്തിയിലും ജീവിതത്തിലുമൊക്കെ വലിയ മാറ്റങ്ങൾ സംഭവിച്ചു! യേശുവിനെ തള്ളിപ്പറഞ്ഞവനും അവിശ്വാസിയും വലിയവനാര് എന്ന ചിന്തയുള്ളവനും അങ്ങനെ പല ബലഹീനതകളും ഉള്ളവരായിരുന്ന ശിഷ്യന്മാർ ആത്മ ശക്തി പ്രാപിച്ചു കഴിഞ്ഞപ്പോൾ അവരിലുണ്ടായിരുന്ന ബലഹീനതകളെയെല്ലാം അതിജീവിക്കുന്ന ദൈവീക ശക്തിയാൽ അവർ നിറയപ്പെട്ടു. തുടർന്ന് അവർ കർത്താവിനു വേണ്ടി അത്‌ഭുതങ്ങളും അതിശയങ്ങളും പ്രവർത്തിച്ചതായി അപ്പൊസ്തല പ്രവർത്തികളുടെ പുസ്തകം പഠിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും. ഇപ്രകാരം ജയകരമായ ക്രിസ്തീയ ജീവിതവും ശുശ്രൂഷയും നയിക്കുവാൻ അവരെ പ്രാപ്തരാക്കിത്തീർത്തത് അവർ പ്രാപിച്ച പരിശുദ്ധാത്മ ശക്തി ആയിരുന്നു. മരുഭൂമിയിലേക്ക് പോകുമ്പോൾ യേശുവിന് ശുശ്രൂഷ നിർവഹിക്കുവാൻ ആത്മാവ് ആവശ്യമായിരുന്നുവെങ്കിൽ, ശിഷ്യന്മാർക്ക് ജയകരമായ ജീവിതം നയിക്കുവാൻ ഈ പരിശുദ്ധാത്മാവ് അനിവാര്യമായിരുന്നുവെങ്കിൽ നമുക്ക് അത് എത്ര അധികം ആവശ്യമായിരിക്കുന്നു!? ദുഷ്ടതയും പാപത്തിനുള്ള വശീകരണവും പ്രലോഭനവുമുള്ള ഈ ലോകത്തിൽ ജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ-നമുക്ക് ഉപദേശം നൽകുന്ന, സത്യത്തിൽ വഴി നടത്തുന്ന, ആലോചന പറഞ്ഞു തരുന്ന, ശാസിച്ചും ബുദ്ധി പറഞ്ഞും നടത്തുന്ന പരിശുദ്ധാത്മാവ് എന്ന ഒരു കാര്യസ്ഥന്റെ സഹായം ദൈവമക്കൾക്ക് ആവശ്യമാണ്. ആ പരിശുദ്ധാത്മാവിനെ പ്രാപിച്ചെടുക്കുവാൻ എല്ലാവർക്കും കഴിയട്ടെ. ആ കാര്യസ്ഥനാൽ നയിക്കപ്പെടുന്നവർക്കു മാത്രമേ ജയകരമായ യഥാർത്ഥ ക്രിസ്തീയ ജീവിതം സാദ്ധ്യമാകൂ. (തുടരും….)