പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (7-ാം ഭാഗം)

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (7-ാം ഭാഗം)

ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായി ദൈവവചനത്തിലും ചരിത്രത്തിലും രേഖപ്പെടുത്തപ്പെട്ട, വലിയ പ്രതികൂലത്തിന്റെ നടുവിലും ഒരു പ്രതിരോധമോ ക്ഷോഭമോ കൂടാതെ ശാന്തനായി, സഹിഷ്ണുതയോടെ ക്രിസ്തുവിനു വേണ്ടി നിലകൊണ്ട സ്തെഫാനൊസിനെ ധൈര്യപ്പെടുത്തിയ ശക്തി മറ്റൊന്നുമല്ല, അവൻ പ്രാപിച്ച പരിശുദ്ധാത്മാവിന്റെ നിറവ് അത്രെ’

പ്പൊ.പ്രവ. 3, 4, 5, 6 അദ്ധ്യായങ്ങളിൽ നിന്നും പരിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ പ്രായോഗിക ജീവിതത്തിൽ അഥവാ ശുശ്രൂഷയിൽ എന്ന വിഷയമാണല്ലോ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇനി 7-ാം അദ്ധ്യായത്തിലേക്ക് കടക്കാം.
പ്രതികൂലങ്ങളുടെ നടുവിൽ സഹിഷ്ണുതയോടെ നിൽക്കുവാൻ പരിശുദ്ധാത്മ നിറവ് ആവശ്യം
(For endurance in the midst of persecution)
പ്രതികൂലങ്ങളെ സഹിഷ്ണുതയോടെ നേരിടുവാൻ പരിശുദ്ധാത്മ നിറവ് അനിവാര്യമാണ് എന്ന് ഏഴാം അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നു. “അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു” (7:55,56).
പീഢനങ്ങളുടെ മദ്ധ്യേ സഹിഷ്ണുതയോടെ നിന്ന സ്തെഫാനൊസ്
ഒന്നാം നൂറ്റാണ്ടിലെ സഭയിൽ ഒരു വിഷയം ഉണ്ടായപ്പോൾ മേശകളിൽ ശുശ്രൂഷയ്ക്കായി ആത്മാവും ജ്ഞാനവും നല്ല സാക്ഷ്യമുള്ള 7 പുരുഷന്മാരെ തിരഞ്ഞെടുത്ത് അപ്പോസ്തലന്മാർ അവരുടെമേൽ കൈ വച്ച് പ്രാർത്ഥിച്ച് വേർതിരിച്ചവരിൽ ഒരാളാണ് സ്തെഫാനൊസ് (6:1-6). മേശകളിൽ ശുശ്രൂഷിപ്പാനാണ് സ്തെഫാനൊസ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ആ ശുശ്രൂഷയിൽ നിന്നും അടുത്ത തലത്തിലേക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവ് സ്തെഫാനൊസിനെ നിയോഗിക്കുന്നതാണ് 7-ാം അദ്ധ്യായത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. ദൈവം ഏല്പിക്കുന്ന ശുശ്രൂഷയിൽ നാം വിശ്വസ്തരായിരുന്നാൽ ശുശ്രൂഷയുടെ അടുത്ത ലെവലിലേക്ക്, അടുത്ത പടവുകളിലേക്ക് നമ്മെ ഉയർത്തുവാൻ ദൈവം ശക്തനാണ്. മേശകളിൽ ശുശ്രൂഷിപ്പാൻ നിയോഗിച്ചാക്കിയ സ്തെഫാനൊസ് തുടർന്ന് ചെയ്ത ശുശ്രൂഷയാണ് 6:8-ാം വാക്യത്തിൽ. “അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു”. എല്പിച്ച ശുശ്രൂഷ താൻ വിശ്വസ്തതയോടെ ചെയ്തപ്പോൾ ശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക് സ്തെഫാനൊസിനെ പരിശുദ്ധാത്മാവ് നിയോഗിച്ചു. അങ്ങനെ പരിശുദ്ധാത്മാവിന്റെ നിറവോടെ ശുശ്രൂഷ ചെയ്തപ്പോൾ എതിർപ്പുകൾ ഉണ്ടാകുകയും സ്തെഫാനോസിനെതിരെ കള്ളസാക്ഷ്യം പറഞ്ഞ് അവനെ പിടിച്ചു കൊണ്ടുപോയി ന്യായാധിപ സംഘത്തിന്റെ മുമ്പിൽ നിർത്തി (6:9-14). “ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി, അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കണ്ടു” (6:15). സ്തെഫാനൊസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഉളളതു തന്നെയോ എന്നു മഹാപുരോഹിതൻ ചോദിച്ചപ്പോൾ അവൻ നൽകിയ മറുപടിയാണ് 7:1-54 വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത്. തന്നെ വിസ്തരിക്കുന്നവരുടെ മുമ്പിൽ സ്തെഫാനോസ് സധൈര്യം നടത്തിയ ശക്തമായ ഒരു പ്രസംഗമായിരുന്നു അത്. തിരുവചനത്തിൽ കാണുന്ന പ്രസംഗങ്ങളിൽ വച്ചേറ്റവും ശക്തമായ പ്രസംഗമത്രെ സ്തെഫാനോസിന്റെ പ്രസംഗം. പഴയ നിയമകാലത്ത് മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകളായിരുന്നു ആ പ്രസംഗത്തിന്റെ കേന്ദ്ര വിഷയം. സ്തെഫാനോസിന്റെ മറുപടി/പ്രസംഗം കേട്ട അധികാര വർഗ്ഗത്തിന് വലിയ കോപമാണുണ്ടായത്. ‘ഇതു കേട്ടപ്പോൾ അവർ കോപ പരവശരായി അവന്റെ നേരെ പല്ലുകടിച്ചു’….അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞു ചെന്നു, അവനെ നഗരത്തിൽ നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു'(7:54,57,58). മനുഷ്യ വർഗ്ഗത്തോടുള്ള ദൈവത്തിന്റെ ഇടപാടുകളെക്കുറിച്ച് സവിസ്തരം പറഞ്ഞതാണ് സ്തെഫാനോസിനെ എതിർക്കുന്നവരെ കോപ പരവശരാക്കിയത്. തുടർന്ന് വലിയൊരു പ്രതികൂലം അവനെതിരെ ഉണ്ടായി, അവർ എല്ലാവരും കോപം നിറഞ്ഞവരായി കല്ലെറിയാൻ തുടങ്ങി. ജീവിതത്തിൽ ഒരു മനുഷ്യന് നേരിടാവുന്നതിൽ വച്ചേറ്റവും വേദനാജനകമായ അനുഭവത്തിൽ കൂടിയാണ് സ്തെഫാനോസ് കടന്നുപോയത്. വലിയ അധികാര വൃന്ദത്തിന്റെ മുമ്പിൽ താൻ ചോദ്യം ചെയ്യപ്പെടുന്നു, അവർ കോപിഷ്ഠരായി, പല്ല് കടിച്ചുകൊണ്ട് അവനെ നഗരത്തിനു പുറത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെടുത്ത് എറിയുന്നു… ഏറ്റവും ഭയാനകമായ സാഹചര്യത്തിൽക്കൂടി ഒരു മനുഷ്യൻ കടന്നുപോകുന്നു…! ഈ പീഢന മദ്ധ്യേ സ്തെഫാനോസ് ചെയ്തതാണ് 55-ാം വാക്യത്തിൽ നാം കണ്ടത്. അവനോ സ്വർഗ്ഗത്തേയ്ക്കു ഉറ്റുനോക്കി… എങ്ങനെ? പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തേക്ക് ഉറ്റുനോക്കി. ഇത്ര വലിയ പ്രതികൂലത്തിന്റെ നടുവിലും സ്തെഫാനോസിനെ സഹിഷ്ണുതയുള്ളവനാക്കിയതും ധൈര്യശാലിയാക്കിയതും അവൻ പ്രാപിച്ച പരിശുദ്ധാത്മ ശക്തിയുടെ നിറവാണ്. പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കിയ സ്തെഫാനോസ് കണ്ടത് അത്യന്തം അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു: ‘ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു’ (7:55). തനിക്കായി തുറക്കപ്പെട്ട സ്വർഗ്ഗത്തിലേക്കു നോക്കി ‘കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ’ എന്നു പ്രാർത്ഥിച്ചു; അപ്പോഴും അവർ അവനെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. ‘അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിർത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്ര പ്രാപിച്ചു’ (7:59,60). ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായി ദൈവവചനത്തിലും ചരിത്രത്തിലും രേഖപ്പെടുത്തപ്പെട്ട, വലിയ പ്രതികൂലത്തിന്റെ നടുവിലും ഒരു പ്രതിരോധമോ ക്ഷോഭമോ കൂടാതെ ശാന്തനായി, സഹിഷ്ണുതയോടെ ക്രിസ്തുവിനു വേണ്ടി നിലകൊണ്ട സ്തെഫാനൊസിനെ ധൈര്യപ്പെടുത്തിയ ശക്തി മറ്റൊന്നുമല്ല, അവൻ പ്രാപിച്ച പരിശുദ്ധാത്മാവിന്റെ നിറവ് അത്രെ. പ്രശ്നങ്ങളുടെയും പ്രതികൂലത്തിന്റെയും നടുവിൽ ധൈര്യത്തോടെയും സഹിഷ്ണുതയോടും നിൽക്കുവാൻ നമുക്കൊരു ശക്തി ആവശ്യമാണ്. അത് ദൈവത്തിന്റെ പരിശുദ്ധാത്മ ശക്തിയാണ്.
ശുശ്രൂഷയ്ക്കായി നിയോഗിക്കുന്ന പരിശുദ്ധാത്മാവ്

(ശുശ്രൂഷയുടെ മറ്റൊരു തലത്തിലേക്ക് നയിക്കപ്പെടുന്ന ഫിലിപ്പോസ്)
മേശകളിൽ ശുശ്രൂഷിക്കുന്നതിനുവേണ്ടി ആത്മാവും ജ്ഞാനവും നല്ല സാക്ഷ്യം നിറഞ്ഞ 7 പേരെ തെരഞ്ഞെടുത്തവരുടെ (6:5) കൂട്ടത്തിലുള്ള ഒരാളായിരുന്നു ഫിലിപ്പോസും. അപ്പൊ.പ്രവ. ഏഴാം അദ്ധ്യായത്തിൽ സ്തെഫാനൊസിനെക്കുറിച്ച് പഠിച്ചതു പോലെ 8-ാം അദ്ധ്യായത്തിൽ വിവരിക്കുന്ന ഒരു വ്യക്തിയാണ് ഫിലിപ്പോസ്. ദൈവീക ശുശ്രൂഷയ്ക്കായി നിയോഗിക്കുന്നത് പരിശുദ്ധാത്മാവാണ് എന്നതാണ് ഈ അദ്ധ്യായത്തിലെ പ്രതിപാദ്യ വിഷയം. മേശകളിലെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസിനെ ശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക് ദൈവം നയിക്കുന്നു. ഫിലിപ്പോസിനെ ദൈവവചനം/സുവിശേഷം അറിയിക്കുന്നതിനുവേണ്ടി നിയോഗിച്ചതായി ഈ അദ്ധ്യായത്തിൽ കാണാം. ‘ഫിലിപ്പോസ് ശമര്യ പട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു…..'(8:5-13). അങ്ങനെ സുവിശേഷം അറിയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ദൈവാത്മാവിന്റെ ശബ്ദം കേട്ടു. കർത്താവിന്റെ ദൂതൻ ഫിലിപ്പോസിനോട്: ‘നീ എഴുന്നേറ്റ് തെക്കോട്ട് യെരുശലേമിൽ നിന്നു . നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു’ (8:26). ദൈവാത്മ നിയോഗം പ്രാപിച്ച ഫിലിപ്പോസ് പുറപ്പെട്ടു. ‘അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന എത്യോപ്യ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകല ഭണ്ഡാരത്തിനും മേൽവിചാരകനുമായ ഒരു എത്യോപ്യനെ കണ്ടു. അവൻ യെരുശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ തേരിൽ ഇരുന്ന് യെശയ്യാ പ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു’ (8:27-28). ആത്മാവ് ഫിലിപ്പോസിനോട്: ‘നീ അടുത്തു ചെന്ന് തേരിനോടു ചേർന്നു നടക്ക എന്നു പറഞ്ഞു’ (8:29). ആത്മാവിന്റെ നിയോഗ പ്രകാരം ഫിലിപ്പോസ് തേരിനോടു ചേർന്നു നടക്കുക മാത്രമല്ല ‘തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി’ (8:35). ആ ഷണ്ഡന്റെ സ്നാനത്തോടു കൂടിയാണ് അദ്ധ്യായം അവസാനിക്കുന്നത്. ‘നീ അടുത്തു ചെന്ന് തേരിനോടു ചേർന്നു നടക്ക’ എന്ന് ഫിലിപ്പോസിനോട് സംസാരിച്ച ദൈവാത്മാവിന്റെ ഒരു ശബ്ദം അഥവാ നിയോഗമായിരുന്നു എത്യോപ്യ രാജ്ഞിയുടെ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷണ്ഡനായ വ്യക്തിയെ സ്നാനത്തിലേക്ക് നയിച്ചത്. അപ്പോൾ ദൈവീക ശുശ്രൂഷയ്ക്ക് നിയോഗം നൽകുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ദൈവാത്മാവ് നിയോഗിക്കുന്ന ശുശ്രൂഷ ചെയ്താൽ അതിന്റെ ഗുണം ആ ശുശ്രൂഷയ്ക്ക് ഫലം ഉണ്ട് എന്നുള്ളതാണ്. അത് ആര്, എവിടെ എന്നുള്ളതല്ല; ആത്മാവ് നിയോഗിച്ച ശുശ്രൂഷക്കാണ് പോകുന്നതെങ്കിൽ അവിടെ വിടുതലിന്റെ ശുശ്രൂഷ കാണുവാൻ കഴിയും. അത് യാത്രയിലാകാം, വാഹനത്തിലാകാം, നടന്നു പോകുമ്പോഴാകാം, കൺവൻഷനിലാകാം, മാർക്കറ്റിൽ വച്ചാകാം, ബിസിനസ് മേഖലകളിലാകാം, സ്കൂൾ-കോളജിൽ….അങ്ങനെ എവിടെ വെച്ചുമാകാം എന്നൊരു സന്ദേശം കൂടിയാണ് 8-ാം അദ്ധ്യായം നമുക്ക് നൽകുന്നത്. ഈ അദ്ധ്യായത്തിൽ പരാമർശിക്കുന്ന മറ്റൊരു വിഷയമാണ് പരിശുദ്ധാത്മാവ് പ്രാപിക്കാതിരുന്ന ശമര്യയിലെ ഒരു കൂട്ടം ആളുകൾ. ‘അനന്തരം യെരുശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. അവർ ചെന്നു, അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിന് അവർക്കായി പ്രാർത്ഥിച്ചു. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവ് വന്നിരുന്നില്ല. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളൂ. അവർ അവരുടെ മേൽ കൈ വച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു’ (8:14-17). രക്ഷിക്കപ്പെട്ടവരും സ്നാനപ്പെട്ടവരും അല്ലേ അവർ? അതു പോരേ? ഇല്ല, പരിശുദ്ധാത്മ നിറവ് പ്രാപിച്ചേ തീരൂ. അവർ രക്ഷിക്കപ്പെട്ടവരും സ്നാനപ്പെട്ടവരും ആയിരുന്നു. എന്നാൽ അവർ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചിരുന്നില്ല. പ്രാപിക്കണം എന്നത് നിർബ്ബന്ധമായ ഒരു കാര്യമാണ്. അതിനാണ് പത്രൊസും യോഹന്നാനും അവിടേക്ക് ചെന്ന് അവരുടെ മേൽ കരം വച്ച് പ്രാർത്ഥിച്ചത്. അപ്പോൾ അവർ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചു. ഒന്നാം നൂറ്റാണ്ടിലെ ദൈവജനം പരിശുദ്ധാത്മ നിറവ് പ്രാപിച്ചവരായിരുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിച്ചവരും പ്രാപിക്കാത്തവരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചല്ല കൊരിന്ത്യ ലേഖനത്തിന്റെ പ്രതിപാദ്യവിഷയം, മറിച്ച് പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചവരും പ്രാപിച്ചവരിൽ ആ അനുഭവം ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസമാണ്.
ഏഴാം അദ്ധ്യായത്തിൽ പ്രതികൂലങ്ങളുടെ (Persecution) നടുവിൽ നിൽക്കുവാനുള്ള കൃപയെക്കുറിച്ചും എട്ടാം അദ്ധ്യായത്തിൽ ദൈവാത്മാവാണ് ദൈവിക ശുശ്രൂഷക്കായി നിയോഗിക്കുന്നതെന്നും നാം പഠിച്ചു.

ആത്മ പൂർണ്ണനാക്കുന്ന പരിശുദ്ധാത്മാവ് (9-ാം അദ്ധ്യായം)
(ശൗൽ പരിശുദ്ധാത്മ പൂർണ്ണനാകുന്നു)
ബൈബിൾ ചരിത്രത്തിലെ ഏറ്റവും ശക്തനായ മിഷനറിയായ ശൗലിന്റെ മാനസാന്തരമാണ് 9-ാം അദ്ധ്യായത്തിലെ വിഷയം. ദമസ്കോസിന്റെ പടിവാതിൽക്കൽ വച്ച് ശൗൽ കർത്താവിനാൽ പിടിക്കപ്പെടുകയും (9:1-6) ദിവ്യദർശനം കാണുകയും (9:12) ചെയ്തു. ദമസ്കൊസിൽ പാർത്തിരുന്ന അനന്യാസ് എന്ന ശിഷ്യനോട് കർത്താവ് ദർശനത്തിലൂടെ ഇങ്ങനെ അരുളിച്ചെയ്തു: ‘നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക’ (9:10-16). ‘അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെ മേൽ കൈ വച്ചു; ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മ പൂർണ്ണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു'(9:17). ഇവിടെ ‘പരിശുദ്ധാത്മ പൂർണ്ണൻ’ (Filled with Holy Spirit) എന്ന പദം വളരെ ശ്രദ്ധേയമാണ്. ഉന്നത വിദ്യാഭ്യാസവും ന്യായപ്രമാണം സംബ്ബന്ധിച്ച് നല്ല അറിവും ഉള്ള, യേശുവിനെ നേരിട്ടു കണ്ട് രക്ഷയിലേക്കു വന്ന ശൗലിന്‌ അതിൽ കൂടുതൽ എന്ത് യോഗ്യതയാണു ശുശ്രൂഷയ്ക്കു വേണ്ടത്? പോരാ, ആ യോഗ്യതകളെക്കാൾ ഉപരി ‘പരിശുദ്ധാത്മ പൂർണ്ണനാകണം’. അതിനായിട്ടാണ് ദൈവം അനന്യാസിനെ ശൗലിന്റെ അടുക്കൽ അയച്ചത്. ശൗൽ കർത്താവിനെ നേരിട്ടു കണ്ടു, വിളി കേട്ടു, കർത്താവിനു വേണ്ടി ഇറങ്ങിത്തിരിക്കുവാൻ തീരുമാനമെടുത്തു. എന്നാൽ ആ നിയോഗം പൂർത്തീകരിക്കുവാൻ ശൗലിന് ആവശ്യമായിരുന്നത് പരിശുദ്ധദ്ധാത്മ നിറവായിരുന്നു. ദൈവീക ആലോചന പ്രകാരം അനന്യാസ് ശൗലിനോട്: ‘നീ പരിശുദ്ധാത്മ പൂർണ്ണനാകേണ്ടതിനു കർത്താവ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു’ എന്നു പറഞ്ഞു, മാത്രമല്ല ഉടനെ തന്നെ ശൗൽ സ്നാനം ഏൽക്കുന്നതായും തിരുവചനത്തിൽ (9:17,18) നാം കാണുന്നു. ആ ശൗൽ ആണ് മനുഷ്യ വർഗ്ഗം കണ്ടിട്ടുള്ള മിഷനറി വീരന്മാരിൽ അഗ്രഗണ്യനും ഏറ്റവും ശക്തനുമായ മിഷനറി! പ്രസിദ്ധമായ തന്റെ മിഷനറി യാത്രകളും താൻ അനുഭവിച്ച കഷ്ടതകളും ലേഖനങ്ങളാക്കി ദൈവസഭയ്ക്കു സമ്മാനിച്ച അനുഗ്രഹീതനായ, ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ പ്രേഷിത വര്യൻ…. ആ ശൗൽ അത്രെ പിൽക്കാലത്ത് പൗലൊസ് എന്ന പേരിലും പ്രസിദ്ധനായ അപ്പൊസ്തലൻ! ഗാമാലിയേലിന്റെ പാദപീഠത്തിലിരുന്ന് പഠിച്ചതുകൊണ്ടോ ജ്ഞാനം കൊണ്ടോ വിദ്യാഭ്യാസ യോഗ്യതയുടെ ശ്രേഷ്ഠത കൊണ്ടോ ഒന്നുമല്ല ശൗൽ (പൗലോസ്) ഇത്രത്തോളം പ്രസിദ്ധനായത്, പ്രത്യുത ഇതിനെക്കാളെല്ലാം ഉപരി താൻ പരിശുദ്ധാത്മ പൂർണ്ണനാകുവാൻ ദൈവസന്നിധിയിൽ ഏൽപ്പിച്ചു കൊടുത്തതുകൊണ്ടു മാത്രമാണ്. അതെ, സുവിശേഷ വേല എന്ന ഉന്നതമായ ശുശ്രൂഷ ചെയ്യുവാൻ പരിശുദ്ധാത്മ പൂർണ്ണനാകേണ്ടത് ആവശ്യമാണ്, പരിശുദ്ധാത്മ നിറവ് അനിവാര്യമാണ്.
3 കാര്യങ്ങൾ ഈ പഠന ഭാഗത്ത് നാം പഠിച്ചു: 1. പ്രതികൂലങ്ങളുടെ നടുവിൽ ധൈര്യത്തോടും സഹിഷ്ണുതയോടും നിൽക്കുവാൻ (For endurance in the midst of persecution) പരിശുദ്ധാത്മ നിറവ് അനിവാര്യമാണ്. 2. ദൈവിക ശുശ്രൂഷക്കായി പരിശുദ്ധാത്മാവ് ആണ് നിയോഗിക്കുന്നത്. പരിശുദ്ധാത്മാവ് നിയോഗിച്ചാൽ അതിന്റെ ഫലങ്ങളും കാണാൻ കഴിയും. 3. ശൗൽ പരിശുദ്ധാത്മ പൂർണ്ണനാകുവാൻ അനന്യാസ് ചെയ്ത ശുശ്രൂഷ. ഏറ്റവും അനുഗ്രഹീതനായ മിഷനറി വീരനായിത്തീരുവാൻ ശൗലിനെ (പൗലൊസിനെ) യോഗ്യനാക്കി തീർത്തത് മറ്റൊന്നുമല്ല, അവൻ പരിശുദ്ധാത്മ പൂർണ്ണനായി എന്നതാണ്. ആകയാൽ പരിശുദ്ധാത്മാവിന്റെ നിറവ് പ്രാപിച്ച് കർത്താവിനു വേണ്ടി ജീവിപ്പാൻ ദൈവം നമുക്കെല്ലാവർക്കും കൃപ നൽകട്ടെ. (… തുടരും)

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? എന്ന ഈ പഠന പരമ്പരയുടെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ +1(321)217-4608 എന്ന വാട്സ്ആപ് നമ്പരിലോ mathewsitty54@gmail.com എന്ന ഇമെയിലിലോ അറിയിക്കാവുന്നതാണ്.