പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (6-ാം ഭാഗം)

ദൈവസഭയിൽ, ആരാധനയിൽ, ശുശ്രൂഷയിൽ ദൈവജനത്തിനിടയിൽ ദൈവഭയം ഉണ്ടായിരിക്കണം. ആരുടെ മുമ്പിലാണ് ഇരിക്കുന്നതെന്നും ആരെയാണ് ആരാധിക്കുന്നതെന്നുമുള്ള പൂർണ്ണ ബോധ്യത്തോടു കൂടി വേണം ദൈവമക്കൾ ദൈവത്തെ ആരാധിക്കുവാൻ.
പരിശുദ്ധാത്മ നിറവിന്റെ അനുഭവം പ്രായോഗിക ജീവിതത്തിലും ശുശ്രൂഷയിലും (അപ്പൊ.പ്രവ. 3,4 അദ്ധ്യായങ്ങൾ) എന്ന വിഷയത്തിൽ ദൈവത്തിന്റെ വചനം അറിയിക്കുന്നതിനും (For proclaiming the word of God) നമ്മുടെ വിശ്വാസത്തെ പരിരക്ഷിക്കുന്നതിനും (For defending the Christian faith) പരിശുദ്ധാത്മാവിന്റെ നിറവ് ആവശ്യമാണ് എന്ന് കഴിഞ്ഞ പഠന ഭാഗത്ത് വിശദമായി പഠിക്കാൻ കഴിഞ്ഞു. തുടർന്ന് നാം പഠിക്കുന്ന വിഷയം ദൈവവചനം ധൈര്യത്തോടെ അറിയിക്കുവാൻ പരിദ്ധാത്മ നിറവ് ആവശ്യമാണ് എന്നതാണ് (For preaching the word of God with boldness).
പത്രൊസ്, യോഹന്നാൻ എന്നീ അപ്പൊസ്തലന്മാരിലൂടെ നടന്ന അത്ഭുത പ്രവർത്തികളെ തുടർന്ന് വലിയ പ്രതികൂലങ്ങൾ തങ്ങൾക്ക് നേരിടേണ്ടി വന്നു (അപ്പൊ.പ്രവ. 3-ാം അദ്ധ്യായം). എന്നാൽ അവർ ഭയന്നോ തളർന്നോ പോയില്ല; അവർ ധൈര്യത്തോടെ ദൈവത്തിന്റെ വചനം പ്രഘോഷിച്ചതായി 4-ാം അദ്ധ്യായത്തിൽ നമുക്ക് കാണാൻ കഴിയും. “മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല” (4:12) എന്ന സുവിശേഷ സന്ദേശം പ്രതികൂലത്തിന്റെ നടുവിലും അവർ സധൈര്യം വിളിച്ചു പറഞ്ഞു. പഠിപ്പില്ലാത്തവരും സാമാന്യരുമായ അവരുടെ അസാധാരണ ധൈര്യം പുരോഹിതന്മാരെയും പ്രമാണികളെയും ശാസ്ത്രിമാരെയുമൊക്കെ അത്ഭുതപ്പെടുത്തിയെന്നു മാത്രമല്ല അവർ യേശുവിനോടു കൂടെ ആയിരുന്നവരെന്ന തിരിച്ചറിവും ഉണ്ടായി! (4:13). എന്നാൽ അപ്പോസ്തലന്മാരെ എതിർക്കാനും തർജ്ജനം ചെയ്യാനുമവർ പദ്ധതിയിട്ടു (4:14-17). “പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുത്, ഉപദേശിക്കയും അരുത് എന്നു കല്പിച്ചു”(4:18). ദൈവത്തിന്റെ വചനം ശക്തമായി പ്രഘോഷിക്കപ്പെട്ടപ്പോൾ ശക്തമായ എതിർപ്പ് ഇവിടെ ഉണ്ടാകുന്നു! അതോടൊപ്പം ഒരു വിലക്കും കല്പിക്കയാണ്; യേശുവിന്റെ നാമത്തിൽ ഇനി മേലാൽ സംസാരിക്കയോ ഉപദേശിക്കയോ ചെയ്യരുതെന്ന്. ദേശത്തിന്റെ പ്രധാന അധികാരികളാണ് കല്പന പുറപ്പെടുവിച്ചത് ! പരിശുദ്ധാത്മ നിറവ് പ്രാപിച്ച അപ്പോസ്തലന്മാരാകട്ടെ ഈ കല്പന കേട്ടപ്പോൾ പ്രതികരിച്ചത് വളരെ ശ്രദ്ധേയമാണ്- “അതിനു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പീൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നുത്തരം പറഞ്ഞു”(4:19,20). അധികാരികളുടെ കല്പന അനുസരിപ്പാൻ ബാധ്യസ്ഥരായ അവരുടെ ഈ മറുപടിയിലും അവരുടെ അസാമാന്യ ധൈര്യം കാണാൻ നമുക്ക് കഴിയും. ദൈവം മാത്രമാണ് സകലത്തിന്റെയും അധികാരി. ആ അധികാരിയെയാണ് ഞങ്ങൾ അനുസരിക്കേണ്ടത്. അധികാരിയായ ദൈവം പറഞ്ഞതനുസരിച്ചാണ് തങ്ങൾ ഇക്കാര്യങ്ങൾ ചെയ്യുന്നതെന്നും അതിനേക്കാൾ നിങ്ങളെ അനുസരിക്കുന്നത് ദൈവമുമ്പാകെ ന്യായമല്ല എന്നു പറഞ്ഞ് വിലക്കിനെയും എതിർപ്പിനെയും ഭീഷണിയെയുമൊക്കെ അവഗണിച്ച് ദൈവവചന പ്രഘോഷണം അവർ ശക്തമായി തുടർന്നു! ഇന്ന് ഇതുപോലൊരു കല്പന പുറപ്പെടുവിച്ചാൽ മിണ്ടാതിരിക്കുന്ന ഒരു സാഹചര്യമാണ് ലോകത്തിലുള്ളത്. എന്നാൽ പരിശുദ്ധാത്മ നിറവും ശക്തിയും പ്രാപിച്ച പത്രൊസും യോഹന്നാനും ദൈവത്തോടു പ്രാർത്ഥിച്ചു:”ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണ ധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നൽകേണമേ” (4:29,30). പരിശുദ്ധാത്മാവ് നിറവ് പ്രാപിച്ച പത്രൊസും യോഹന്നാനും അധികാരികളുടെ കല്പനയുടെ മുമ്പിൽ മിണ്ടാതിരിക്കുകയല്ല ചെയ്തത് പിന്നെയോ പരിശുദ്ധാത്മാവിന്റെ ശക്തിയോടെ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ചെയ്തത്. ആ ശക്തി നൽകിയത് ആരാണെന്നും എന്തിനാണ് ശക്തി നൽകിയതെന്നും (1:8) അവർക്ക് പൂർണ്ണ ബോധ്യമുണ്ട്. ആ ശക്തിയോടെ ശുശ്രൂഷിച്ചപ്പോൾ എതിരുകൾ നേരിട്ടു. എന്നാൽ ആ ശക്തിയുടെ ഉടമസ്ഥന്റെ അടുക്കൽ ചെന്ന് കാര്യം പറഞ്ഞു. അങ്ങനെ അവർ പ്രാർത്ഥിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് 4:31-ൽ വായിക്കുന്നു. “ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു”. എതിർപ്പുകളുടെ നടുവിൽ പരിശുദ്ധാത്മാവ് നിറഞ്ഞ ദൈവജനം അഥവാ ദൈവദാസന്മാർ ചെയ്തത് മറ്റൊന്നുമല്ല, അവർ ദൈവത്തോടു പ്രാർത്ഥിച്ചു. അപ്പോൾ അവർ ഇരുന്ന സ്ഥലം മുഴുവൻ കുലുങ്ങി. പരിശുദ്ധാത്മാവ് ശക്തമായി അവരിൽ പിന്നെയും വ്യാപരിക്കാൻ ഇടയായി… അങ്ങനെ ദൈവവചനം ധൈര്യത്തോടെ പ്രസ്താവിപ്പാൻ ദൈവം അവർക്ക് കൃപ നൽകി. നമ്മുടെ വിശ്വാസം പരിരക്ഷിക്കുന്നതിനു മാത്രമല്ല ധൈര്യത്തോടെ ദൈവവചനം പ്രസംഗിക്കുന്നതിനും പരിശുദ്ധാത്മാവ് നിറവ് ആവശ്യമാണെന്ന് മേൽവിവരിച്ച അപ്പോസ്തലന്മാരുടെ അനുഭവങ്ങൾ തെളിയിക്കുന്നു.
പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കരുത്
ദൈവസഭയുടെ പൂർണ്ണ അധികാരി പരിശുദ്ധാത്മാവ് ആണെന്നും ഭയത്തോടും നിർമ്മല മനസ്സോടും കൂടി വേണം ദൈവത്തെ സേവിക്കയും ആരാധിക്കയും ചെയ്യേണ്ടതെന്നും നമ്മെ പഠിപ്പിക്കുന്ന ഒരു സംഭവം അപ്പൊ.പ്രവ. 5-ാം അദ്ധ്യായത്തിൽ കാണാം. “അനന്യാസ് എന്നൊരു പുരുഷനും തന്റെ ഭാര്യ സഫീരയും കൂടി ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവെച്ച് ഒരംശം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു. അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയത് എന്ത്? അത് വിൽക്കും മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവച്ചത് എന്ത്? മനുഷ്യരോടല്ല ദൈവത്തോടത്രെ നീ വ്യാജം കാണിച്ചത് എന്നു പറഞ്ഞു. ഈ വാക്ക് കേട്ടിട്ട് അനന്യാസ് വീണ് പ്രാണനെ വിട്ടു”(5:1-5). ഈ സംഭവം എന്താണ് പഠിപ്പിക്കുന്നത്? ചങ്കിലെ ചോര തന്ന് ദൈവസഭയ്ക്കുവേണ്ടി മുതൽ മുടക്കിയതും ദൈവസഭയുടെ ഉടമസ്ഥനും കർത്താവാണ്. ദൈവസഭയുടെ അധികാരവും അധികാരിയും ചുമതലക്കാരനും പരിശുദ്ധാത്മാവ് അത്രെ. അല്ലാതെ പാസ്റ്ററോ കമ്മിറ്റിയോ പ്രസിഡന്റോ സെക്രട്ടറിയോ അല്ല ദൈവസഭയുടെ അധികാരി. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നിലയിലാണ് ഇന്നത്തെ പെന്തക്കോസ്തു സമൂഹത്തിൽ കണ്ടുവരുന്നത് എന്നത് എത്ര സങ്കടകരമാണ് !? അനന്യാസ് ചെയ്ത ഒരു കാര്യം പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചു എന്നതാണ്. സഫീരയോടും പത്രൊസ് ചോദിക്കുന്നു; “ഇത്രയ്ക്കോ നിങ്ങൾ സ്ഥലം വിറ്റത്? പറക എന്നു പറഞ്ഞു. അതെ, ഇത്രയ്ക്കു തന്നേ എന്നവൾ പറഞ്ഞു. പത്രൊസ് അവളോട്: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതെന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കലുണ്ട്, അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു. ഉടനെ അവൾ പത്രൊസിന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു” (5:8-10). ഈ സംഭവത്തിൽ നിന്നും നാം വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യം; ദൈവസഭയുടെ ഉടമസ്ഥൻ കർത്താവ് ആണെന്നും ദൈവസഭയുടെ ചുമതലക്കാരനും നടത്തിപ്പുകാരനുമായ പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചാൽ ദൈവം അതിനു ശിക്ഷ നൽകും എന്നതാണ്. “സർവ്വസഭയ്ക്കും ഇത് കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി” (5:11). ദൈവസഭയിൽ, ആരാധനയിൽ, ശുശ്രൂഷയിൽ ദൈവജനത്തിനിടയിൽ ദൈവഭയം ഉണ്ടായിരിക്കണം. ആരുടെ മുമ്പിലാണ് ഇരിക്കുന്നതെന്നും ആരെയാണ് ആരാധിക്കുന്നതെന്നുമുള്ള പൂർണ്ണ ബോധ്യത്തോടു കൂടി വേണം ദൈവമക്കൾ ദൈവത്തെ ആരാധിക്കുവാൻ. പാട്ടും പ്രസംഗവും സങ്കീർത്തനവായനയും ആരാധനയും സാക്ഷ്യവും മറ്റ് ശുശ്രൂഷകളും ഒരു പെർഫോർമൻസ്-പ്രകടനം ആക്കി മാറ്റരുത്. ആരുടെയും കഴിവ് തെളിയിക്കുന്നതിനല്ല, മറിച്ച് കർത്താവിനെ ഉയർത്തുന്ന ശുശ്രൂഷകളായിരിക്കണം ദൈവസഭയിൽ ഉണ്ടാകേണ്ടത്. ദൈവഭയത്തോടു കൂടിയായിരിക്കണം ഓരോ ശുശ്രൂഷയും ചെയ്യുവാൻ-അതാണ് 5-ാം അദ്ധ്യായത്തിന്റെ സന്ദേശം. ശുശ്രൂഷക വൃന്ദം പരിശുദ്ധാത്മാവ് നിറഞ്ഞവരായിരിക്കണം
ശുശ്രൂഷയിൽ നിന്ന് ചിലരെ അവഗണിക്കുന്നു എന്ന ഒരു പ്രശ്നം ആദിമ സഭയിലുണ്ടാകുകയും ആ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടു എന്നുമാണ് 6-ാം അദ്ധ്യായത്തിൽ വിശദീകരിക്കുന്നത്. “ആ കാലത്ത് ശിഷ്യന്മാർ പെരുകി വരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവന ഭാഷക്കാർ എബ്രായ ഭാഷക്കാരുടെ നേരെ പിറുപിറുത്തു”(6:1). ശുശ്രൂഷയിൽ ചിലരെ അവഗണിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നം. മാനുഷികമായ നിലയിൽ അതൊക്കെ സംഭവിക്കാൻ സാദ്ധ്യയുള്ളതാണ്. എന്നാൽ ഈ പ്രശ്നം എങ്ങനെയാണ് പരിഹരിച്ചത് എന്ന് തുടർന്നുള്ള വാക്യങ്ങളിൽ വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവിന്റെ സ്വാധീനമാണ് പ്രശ്നപരിഹാരത്തിന് നിദാനമായത്. “പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചു വരുത്തി: ഞങ്ങൾ ദൈവ വചനം ഉപേക്ഷിച്ച് മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല. ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലയ്ക്കു ആക്കാം. ഞങ്ങളോ പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു” (6:2-4). ഇവിടെ ചെറിയൊരു പ്രശ്നമുണ്ടായപ്പോൾ പരിശുദ്ധാത്മാവ് നിറഞ്ഞ അപ്പൊസ്തലന്മാർ പറയുകയാണ്; ഞങ്ങൾ ദൈവവചനം വിട്ടിട്ട് മേശകളിൽ ശുശ്രൂഷിക്കുന്നത് യോഗ്യമല്ല. ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള 7 പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾക. “ഈ വാക്ക് കൂട്ടത്തിനൊക്കെയും ബോധ്യമായി വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ 7 പേരെ അവർ തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞടുക്കപ്പെട്ടവരെ അപ്പൊസ്തലന്മാരുടെ മുമ്പാകെ നിർത്തി; അവർ പ്രാർത്ഥിച്ചു അവരുടെ മേൽ കൈ വെച്ചു” (6:5,6). ദൈവസഭയിൽ ഒരു പ്രശ്നം ഉണ്ടാകുന്നു എന്നതല്ല വിഷയം, അതിന്റെ പരിഹാരം എങ്ങനെയാണ് എന്നുള്ളതാണ് പ്രധാനം. ഇന്ന് ദൈവസഭയിലുണ്ടാകുന്ന വിഷയങ്ങൾക്കുള്ള പരിഹാരത്തിനായി കോടതിയിലേക്കാണ് പോകുന്നത്. ദൈവമില്ലാത്തവന്റെ മുമ്പിൽ പോയി കേസ് കൊടുക്കുന്നു! ദൈവമില്ലാത്തവനാണ് ദൈവസഭയുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്!’ എത്ര പരിതാപകരവും ലജ്ജാകരവുമായ അവസ്ഥ?! ഇവിടെ വോട്ടിട്ട് കുറെപ്പേരെ തിരഞ്ഞെടുക്കുക എന്നല്ല പറഞ്ഞത്. ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള ഏഴുപേരെ തിരഞ്ഞുകൊൾവിൻ എന്നാണ് പറഞ്ഞത്. ദൈവസഭയിൽ വോട്ടിംഗോ പാനലോ കക്ഷി പിടിത്തമോ ഇല്ലേ ഇല്ല. പ്രാർത്ഥിച്ച് തിരഞ്ഞെടുക്കുന്നതാണ് ദൈവസഭ അനുവർത്തിക്കേണ്ടത്. ദൈവസഭയിലെ ശുശ്രൂഷക വൃന്ദങ്ങൾക്കുള്ള യോഗ്യതകൾ: 1. പരിശുദ്ധാത്മാവ് നിറഞ്ഞവരായിരിക്കണം. 2. നല്ല സാക്ഷ്യമുള്ളവരായിരിക്കണം. 3. വിശ്വാസമുള്ളവരായിരിക്കണം. ഇപ്രകാരം യോഗ്യതയുള്ളവരെ തിരഞ്ഞെടുത്തതിനുശേഷം അവരുടെ മേൽ കരം വച്ച് പ്രാർത്ഥിച്ച് അവരെ ശുശ്രൂഷകൾക്കായി വേർതിരിക്കുക എന്നതാണ് ദൈവസഭയുടെ നടപടിക്രമം. ഇതിനാണ് പരിശുദ്ധാത്മാവിന്റെ ആവശ്യകത. പരിശുദ്ധാത്മാവ് ഇല്ലാത്തതുകൊണ്ടോ നഷ്ടപ്പെട്ടതുകൊണ്ടോ ആണ് സ്ഥാനമാനങ്ങൾക്കുവേണ്ടി ഇലക്ഷനും ഇലക്ഷൻ കമ്മിഷനും പാനലുകളും വോട്ടിങ് സമ്പ്രദായവുമൊക്കെ ദൈവസഭയിൽ കൊണ്ടുവരുന്നത്. എന്നാൽ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിനു വിധേയപ്പെട്ടു ദൈവസഭയുടെ ഏതൊരു സ്ഥാനത്തേക്കും/ശുശ്രൂഷയ്ക്കായും ആത്മാവും ജ്ഞാനവും നിറഞ്ഞ, നല്ല സാക്ഷ്യമുള്ളവരെ തിരഞ്ഞെടുത്ത്, അവരുടെമേൽ കരം വച്ച് പ്രാർത്ഥിച്ച് അവരെ നിയോഗിക്കുമ്പോൾ ദൈവസഭ അനുഗ്രഹമായും സുഗമമായും നടക്കുവാനിടയാകും.
3 കാര്യങ്ങൾ നാം പഠിച്ചുവല്ലോ. ഒന്ന്: പ്രതികൂലങ്ങളും എതിർപ്പുകളും ദൈവ വചനം/സുവിശേഷം അറിയിക്കരുതെന്ന വിലക്കുകളും ദൈവസഭയ്ക്കെതിരെ വരുമ്പോൾ നാം ചെയ്യേണ്ടത് നമ്മെ ശുശ്രൂഷയ്ക്കായി നിയമിച്ച ദൈവമുമ്പാകെ താണു വീണ് പ്രാർത്ഥിക്കുകയാണ്. അപ്പോൾ പരിശുദ്ധാത്മ ശക്തി നമ്മുടെമേൽ വരികയും ആത്മാവിന്റെ ആ നിറവോടെ ദൈവവചനം ധൈര്യത്തോടെ പ്രസ്താവിപ്പാൻ ഇടയാകുകയും ചെയ്യും. രണ്ട്: ദൈവസഭയിൽ ഭയമുണ്ടകണം. ഭയത്തോടെ വേണം ദൈവത്തെ സേവിക്കയും ആരാധിക്കുകയും ചെയ്യേണ്ടത്. ദൈവ സഭയുടെ ഉടമസ്ഥൻ കർത്താവും നടത്തിപ്പുകാരൻ പരിശുദ്ധാത്മാവുമാണ്. പരിശുദ്ധാത്മാവിനോട് വ്യാജം കാണിച്ചാൽ ശിക്ഷ അയക്കും. മൂന്ന്: ദൈവസഭയുടെ ശുശ്രൂഷാവൃന്ദങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ആത്മാവും ജ്ഞാനവും നല്ല സാക്ഷ്യവും നിറഞ്ഞ വരായിരിക്കണം. അതെ, ദൈവസഭയിലെ ഏത് ശുശ്രൂഷ ചെയ്യുവാനും പരിശുദ്ധാത്മാവിന്റെ നിറവ് ആവശ്യമത്രെ. (… തുടരും)
പരിശുദ്ധാത്മ നിറവ് അനിവാര്യമോ? എന്ന ഈ പഠന പരമ്പരയുടെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ +1(321)217-4608 എന്ന വാട്സ്ആപ് നമ്പരിൽ എഴുതി അറിയിക്കാവുന്നതാണ്.